അമേരിക്കന്‍ പോര്‍വിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍; അത്യാധുനിക എഫ് - 15 യുദ്ധവിമാനം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഹോര്‍മുസ് ദ്വീപിന് സമീപം തകര്‍ത്തെന്ന് അവകാശവാദം; ഡിമോണയില്‍ മിസൈലുകള്‍ പ്രതിരോധിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞില്ലെങ്കില്‍ യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍
ടെഹ്‌റാന്‍: അമേരിക്കന്‍ പോര്‍വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി വീണ്ടും ഇറാന്‍. ഹോര്‍മുസ് ദ്വീപിന് സമീപം അമേരിക്കയുടെ അത്യാധുനിക എഫ്-15 (F-15) യുദ്ധവിമാനം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ സംയുക്ത വ്യോമ പ്രതിരോധ കമാന്‍ഡിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നതിന് മുമ്പ് വിമാനം ഒരു മിസൈല്‍ വിക്ഷേപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിമാനത്തിന്റെയോ പൈലറ്റിന്റെയോ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിട്ടിട്ടില്ല. നേരത്തേയും എഫ് 15 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശവാദമുന്നയിച്ചിരുന്നു. അന്ന് വിമാനം വീഴുന്നതിന്റെയും പൈലറ്റിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ സംഘര്‍ഷം മൂന്നാഴ്ച പിന്നിടുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്ന കാഴ്ചയാണ് കാണുന്നത്.
ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ പവര്‍ പ്ലാന്റില്‍ നിന്നായിരിക്കും ആക്രമണം തുടങ്ങുകയെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്തില്‍' കുറിച്ചു. എന്നാല്‍ ഇതിന് മറുപടിയായി, തങ്ങളുടെ ഊര്‍ജ്ജ സംവിധാനങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഊര്‍ജ്ജ-സാങ്കേതികവിദ്യ-ശുദ്ധീകരണ പ്ലാന്റുകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ സൈനിക വക്താക്കളും വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം അതീവ ഗുരുതരമായ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രയേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നെഗേവ് മരുഭൂമിയിലെ ഡിമോണ (Dimona), ആറാദ് (Arad) എന്നീ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലാക്രമണം ശക്തമാക്കിയതോടെ മേഖലയില്‍ ആണവ യുദ്ധഭീതിയും ഉയര്‍ന്നിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ ഡിമോണയില്‍ മിസൈലുകള്‍ പ്രതിരോധിക്കാന്‍ ഇസ്രയേലിന് കഴിയുന്നില്ലെങ്കില്‍ അത് യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് മുന്നറിയിപ്പ് നല്‍കി.
ആറാദിലുണ്ടായ നേരിട്ടുള്ള മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിമോണയില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ അകലെയാണ് ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം എന്നത് ഈ നീക്കത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നടാന്‍സിലുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ ഈ നീക്കം നടത്തിയത്. നടാന്‍സില്‍ റേഡിയേഷന്‍ ചോര്‍ച്ചയില്ലെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഐഎഇഎ (IAEA) സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഇസ്രയേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള ഈ പ്രദേശങ്ങളിലെ ആക്രമണം യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചനയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ആറാദിലുണ്ടായ മിസൈല്‍ വീഴ്ചയില്‍ 64-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഇറാന്റെ ആണവ കേന്ദ്രമായ നടാന്‍സിലും (Natanz) ആക്രമണം നടന്നിരുന്നു.
യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിജയം കൈവരിക്കാമെന്ന് ട്രംപ് കരുതിയിരുന്നെങ്കിലും നിലവില്‍ അമേരിക്ക വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. ആഗോള എണ്ണവില കുതിച്ചുയരുന്നതും നാറ്റോ (NATO) സഖ്യകക്ഷികള്‍ യുദ്ധത്തില്‍ നേരിട്ട് സഹകരിക്കാന്‍ വിമുഖത കാട്ടുന്നതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. സഖ്യകക്ഷികളെ 'ഭീരുക്കള്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടിട്ടും ഇറാന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചിട്ടില്ല എന്നത് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലുടനീളം മിസൈലാക്രമണം നടത്തിയും എണ്ണ-വാതക വിതരണം സ്തംഭിപ്പിച്ചും ഇറാന്‍ തിരിച്ചടികള്‍ തുടരുകയാണ്. ഇതോടെ ലോകം ഇതുവരെ കാണാത്ത വലിയൊരു സാമ്പത്തിക-സൈനിക ദുരന്തത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുകയാണെന്ന ആശങ്ക ശക്തമായി.
ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങള്‍ ഒരു മഹാദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ കണക്കുകള്‍ പ്രകാരം ഇറാനില്‍ മാത്രം 1,500-ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലും അമേരിക്കയിലും അയല്‍രാജ്യങ്ങളിലും നിരവധിയാളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. പശ്ചിമേഷ്യയിലെ ഈ രക്തരൂക്ഷിതമായ പോരാട്ടം ആഗോള സമ്പദ്വ്യവസ്ഥയെയും എണ്ണ വിപണിയെയും വലിയ തോതില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് വരും മണിക്കൂറുകളില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങളെക്കുറിച്ചാണ്.
