ഇസ്രായേല്‍ സേനയെ കൊല്ലുക...ഫലസ്തീനെ മോചിപ്പിക്കു... ഗ്ളാസ്റ്റന്‍ബെറി ഫെസ്റ്റില്‍ റപ്പറുടെ താണ്ഡവം.. ലൈവായി കാണിച്ച് ബിബിസി; വിമര്‍ശനവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍; ആ പരിപാടി ചാനല്‍ ഇനി കാണിക്കില്ല; അന്വേഷണവും പരിഗണനയില്‍

Update: 2025-06-29 03:22 GMT

ലണ്ടന്‍: ബ്രിട്ടണില്‍ സംഗീതപരിപാടിക്കിടെ നടത്തിയ ഒരു റാപ്പര്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ബി ബി സിയില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത പരിപാടിയെ കടുത്ത ഭാഷയില്‍ അപലപിച്ച് ലേബര്‍ സര്‍ക്കാരും രംഗത്തെത്തി.

ഗായകനും ഗിറ്റാറിസ്റ്റുമായ ബോബി വൈലാനും ഡ്രമ്മര്‍ ബോബീ വൈലാനും ചേര്‍ന്ന പങ്ക് ബാന്‍ഡിന്റെ പരിപാടിക്കിടയിലാണ് പാലസ്തീനെ സ്വതന്ത്രമാക്കുക, ഐ ഡി എഫിന് മരണം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് നടന്ന പരിപാടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇസ്രയേല്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലെത്തി.

ഈ ഇംഗ്ലീഷ് ഗ്രൂപ്പിന്റെ പരിപാടി ബി ബി സി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ബോബ് വൈലാന്റെ പരിപാടി ബി ബി സി ഐപ്ലെയറില്‍ വീണ്ടും കാണാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് ബി ബി സി ഡയറക്ടര്‍ ജനറല്‍, ടിം ഡേവിയോട് കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഭീഷണിയുടെ രൂപത്തിലുള്ള ബോബ് വൈലാന്റെ പരാമര്‍ശങ്ങള്‍ ശക്തമായി അപലപിക്കുന്നതായി ഒരു സര്‍ക്കാര്‍ വക്താവും അറിയിച്ചിട്ടുണ്ട്.

പരിപാടി പുനസംപ്രേക്ഷണം ചെയ്യേണ്ട എന്ന ബി ബി സി ഐപ്ലെയറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത കള്‍ച്ചറല്‍ സെക്രട്ടറി, അത് തത്സമയം ചെയ്യുന്നതിനു മുന്‍പായി, ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയോ എന്നതിനെ കുറിച്ച് അന്വേഷിക്കുവാന്‍ ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പരിപാടിക്കിടയില്‍ ബോബ് വൈലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം പ്രകോപനപരമായിരുന്നു എന്ന് ബി ബി സി വക്താവും പറഞ്ഞു. പരിപാടിക്കിടെ ഒരു മുന്നറിയിപ്പ് സ്‌ക്രീനില്‍ എഴുതിക്കാണിച്ചിരുന്നു എന്നും, തികച്ചും അപലപനീയമായ ഭാഷയായിരുന്നു ഗായകന്‍ ഉപയോഗിച്ചിരുന്നതെന്നും ബി ബി സി വക്താവ് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടു തന്നെ ഈ പരിപാടി ഓണ്‍ ഡിമാന്‍ഡ് ആയി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വക്താവ് അറിയിച്ചിട്ടുണ്ട്.

ഗ്ലാസ്റ്റന്‍ബറി മ്യൂസിക് ഫെസ്റ്റിവലാണ് ഇത്തരത്തില്‍ വിവാദത്തിലായത്. വീഡിയോ വിശദമായി പരിശോധിക്കുമെന്നും, ഒരു ക്രിമിനല്‍ അന്വേഷണം ആവശ്യമായത്ര കുറ്റകൃത്യം അതിലുണ്ടോ എന്ന് പരിശോധിക്കുമെന്നും ഏവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് എക്സിലൂടെ സ്ഥിരീകരിച്ചു.

Tags:    

Similar News