യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഞങ്ങളുമുണ്ട്; പതിനാലായിരം സൈനികരെ അയച്ചെന്ന് സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുദ്ധത്തില്‍ റഷ്യയുടെ വിജയം ഉറപ്പാക്കുന്നതിനായി ദശലക്ഷക്കണക്കിന് ഷെല്ലുകളും നല്‍കി; യുദ്ധമുഖത്തെ ഇടപെടല്‍ ആദ്യമായി തുറന്നു സമ്മതിച്ചു കൊറിയ

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഞങ്ങളുമുണ്ട്;

Update: 2025-04-28 04:53 GMT

പ്യോംങ്യാംഗ്: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ തങ്ങളുടെ സൈന്യവും ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയ. ഇതാദ്യാമായിട്ടാണ് ഉത്തരകൊറിയ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. പതിനാലായിരം ഉത്തരകൊറിയന്‍ സൈനികരാണ് റഷ്യയെ സഹായിക്കാനായി എത്തിയിരിക്കുന്നത്. നേരത്തേ അയച്ച ചില സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മൂവായിരം സൈനികരെ കൂടി ഉത്തരകൊറിയ ഇതിനായി അയച്ചിരുന്നു. യുക്രൈന്‍ ഉദ്യോഗസ്ഥന്‍മാരെ ഉദ്ധരിച്ച് സ്‌ക്കൈന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റുമുട്ടലുകളില്‍ റഷ്യയുടെ വിജയം ഉറപ്പാക്കുന്നതിനായി ദശലക്ഷക്കണക്കിന് ഷെല്ലുകളും ഉത്തര കൊറിയ നല്‍കിയിരുന്നു. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍, പീരങ്കി സംവിധാനങ്ങള്‍, റോക്കറ്റ് ലോഞ്ചിംഗ് സംവിധാനങ്ങള്‍ എന്നിവ വന്‍ തോതിലാണ് ഉത്തരകൊറിയ റഷ്യക്ക് നല്‍കിയിരിക്കുന്നത്. യുക്രെയ്‌നിന്റെ സൈനിക ഇന്റലിജന്‍സ് മേധാവി കൈറിലോ ബുഡനോവാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഏതെങ്കിലും ഒരു വിദേശരാജ്യം റഷ്യക്ക് നല്‍കുന്ന ഏറ്റവും വലിയ പ്രതിരോധ പാക്കേജാണ് ഇത്. യുക്രൈന്‍ സൈന്യം റഷ്യയില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ തങ്ങള്‍ വലിയ സംഭാവനയാണ് നല്‍കിയതെന്ന് നേരത്തേ ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. റഷ്യയിലെ കുര്‍സ്‌ക് മേഖലയെ കുറിച്ചാണ് ഉത്തരകൊറിയ ഈ പരാമര്‍ശം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. നീതിക്കുവേണ്ടി പോരാടിയവരെല്ലാം ധീരന്മാരും മാതൃരാജ്യത്തിന്റെ ബഹുമാനം അര്‍ഹിക്കുന്നവര്‍

ആണെന്നും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ യുക്രൈന്‍ ഈ അവകാശവാദം തള്ളുകയും ഇപ്പോഴും കുര്‍സ്‌ക്കില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ഉണ്ടെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. റഷ്യയുടെ സൈനിക മേധാവിയായ വലേരി ജെറോസിമോവ് കുര്‍സ്‌ക്് മേഖലയിലെ പ്രദേശങ്ങള്‍ യുക്രൈനില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഉത്തരകൊറിയന്‍ സൈന്യം മികച്ച സേവനമാണ് കാഴ്ച വെച്ചു എന്നാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ അറിയിച്ചിട്ടുള്ളത്. യുക്രൈനിന്റെ അധിനിവേശത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ അവര്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയതെന്നും സൈനിക മേധാവി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റഷ്യന്‍ സൈന്യം യുക്രൈന്റെ തലസ്ഥാനമായ കീവില്‍ അതിശക്തമായ ആക്രമണമാണ് നടത്തിയത്.

പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര കൊറിയന്‍ നിര്‍മ്മിതമായ മിസൈലുകളാണ്

റഷ്യ ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് പറയപ്പെടുന്നത്. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. യുക്രൈനെ ആക്രമിച്ച ഉത്തരകൊറിയന്‍ മിസൈലുകളുടെ ചില ഭാഗങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

റഷ്യ കീവില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. പുട്ടിനോട് ട്രംപ് വ്ളാഡിമിര്‍ താങ്കള്‍ യുദ്ധം അവസാനിപ്പിക്കൂ ആഴ്ച തോറും അയ്യായിരത്തോളം സൈനികരാണ് മരിക്കുന്നത് ചൂണ്ടിക്കാട്ടിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ മാസം ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിംജോങ് ഉന്‍ റഷ്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഒരു ഉത്തരകൊറിയന്‍ സൈനികനെ യുക്രൈന്‍ യുദ്ധത്തടവുകാരനായി പിടികൂടിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മരിച്ചതായി ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News