വിദേശത്ത് പോയി ക്രിമിനല്‍ പ്രവര്‍ത്തികള്‍ ചെയ്ത നാട് കടത്തപ്പെടുന്ന പൗരന്മാരെ പൂട്ടാന്‍ രംഗത്തിറങ്ങി പാക്കിസ്ഥാന്‍; 8000 ത്തോളം പേരുടെ പാസ്സ്‌പോര്‍ട്ട് റദ്ദാക്കി പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശ യാത്ര തടഞ്ഞത് പാക്കിസ്ഥാന്റെ മാനം രക്ഷിക്കാന്‍

8000 ത്തോളം പേരുടെ പാസ്സ്‌പോര്‍ട്ട് റദ്ദാക്കി പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശ യാത്ര തടഞ്ഞത് പാക്കിസ്ഥാന്റെ മാനം രക്ഷിക്കാന്‍

Update: 2025-06-07 05:48 GMT

ഇസ്ലാമാബാദ്: വിദേശരാജ്യങ്ങളില്‍ പോയി കുറ്റകൃത്യങ്ങള്‍ ചെയ്ത നാട് കടത്തപ്പെടുന്ന പൗരന്‍മാരെ പൂട്ടാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് പാക്കിസ്ഥാന്‍. എണ്ണായിരത്തോളം പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കി പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി വിദേശയാത്ര തടയാനാണ് നീക്കം. മാനം രക്ഷിക്കുക മാത്രമാണ് പാക്കിസ്ഥാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയവും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 2019 നും 2025 നും ഇടയില്‍ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ 5,600 ലധികം പേര്‍ സംഘടിത ഭിക്ഷാടന മാഫിയാ

സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ഇവരെ ഇപ്പോള്‍ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് യാത്രാ രേഖകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഡോണ്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍്ട്ട് ചെയ്തത്.

വിദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പാകിസ്ഥാനികളെക്കുറിച്ചും രാജ്യത്തിന്റെ അഭിമാനത്തിനെ ഇവരുടെ പ്രവൃത്തികള്‍ ദോഷകരമായി ബാധിക്കുന്നതിനെ കുറിച്ചും ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓവര്‍സീസ് എംപ്ലോയ്മെന്റ് പ്രമോട്ടര്‍മാര്‍ വഴിയാണ് ഇവരില്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് പോയത്. ഇത്തരത്തില്‍ പോയ 1460 പേരെയാണ് പല രാജ്യങ്ങളില്‍ നിന്ന് നാട് കടത്തിയത്. ഈ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ട്ീസ് നല്‍കിയിട്ടുണ്ട്.

ഇതില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനും പാക്ക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യ, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍, പ്രത്യേകിച്ച് തീര്‍ത്ഥാടകര്‍ക്കിടയില്‍, പാക്കിസ്ഥാന്‍ പൗരന്മാര്‍ വിസ കാലാവധി കഴിഞ്ഞും തങ്ങുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറാനില്‍ നിന്ന് ഏകദേശം 34,000 പേരേയും ഇറാഖില്‍ നിന്ന് 50,000 പേരെയും നാടുകടത്തിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടുന്ന പാക്ക് പൗരന്‍മാരുടെ എണ്ണത്തിലും വലിയതോതിലുള്ള വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 125,000 പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.

Tags:    

Similar News