വലത് വംശീയത ഉയര്‍ത്തിപ്പിടിച്ച് തുടങ്ങിയ റിഫോം യുകെയുടെ ചെയര്‍മാന്‍ ആയത് മുസ്ലീം ശ്രീലങ്കന്‍ കുടിയേറ്റക്കാരുടെ മകനായ കോടീശ്വരന്‍; ബുര്‍ക്ക നിരോധന തര്‍ക്കം മൂത്തപ്പോള്‍ രാജി വച്ച് പുറത്തേക്ക്; സ്‌കോട്‌ലന്റിലും മുന്നേറുന്ന നൈജലിന്റെ പാര്‍ട്ടിയില്‍ അടിയും മൂത്തു

വലത് വംശീയത ഉയര്‍ത്തിപ്പിടിച്ച് തുടങ്ങിയ റിഫോം യുകെയുടെ ചെയര്‍മാന്‍ ആയത് മുസ്ലീം ശ്രീലങ്കന്‍ കുടിയേറ്റക്കാരുടെ മകനായ കോടീശ്വരന്‍

Update: 2025-06-06 04:09 GMT

ലണ്ടന്‍: യുകെയില്‍ വലത് വംശീയത ഉയര്‍ത്തിപ്പിടിച്ച് തുടങ്ങിയ റിഫോം യുകെയുടെ ചെയര്‍മാന്‍ ആയത് മുസ്ലീം ശ്രീലങ്കന്‍ കുടിയേറ്റക്കാരുടെ മകനായ കോടീശ്വരന്‍. ബുര്‍ക്ക നിരോധനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂത്തപ്പോള്‍ ഒടുവില്‍ രാജി വെച്ച് പുറത്ത് പോയി. സ്‌കോട്‌ലന്‍ഡിലും മുന്നേറി കൊണ്ടിരിക്കുന്ന നൈജലിന്റെ പാര്‍ട്ടിയില്‍ ഇപ്പോള്‍ സര്‍വ്വത്ര തമ്മിലടിയാണ്. റിഫോം യുകെയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നാടകീയമായിട്ടാണ് ചെയര്‍മാനായ സിയ യൂസഫ് രാജിവച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരം നേടുന്നതിന് വേണ്ടി ഈ പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നത് തന്റെ സമയം വെറുതേ പാഴാക്കാനാണെന്ന ഉത്തമ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ രാജി വെയ്ക്കുന്നതെന്ന് യൂസഫ് വ്യക്തമാക്കി.

ശതകോടീശ്വരനായ വ്യക്തിയാണ് സിയ യൂസഫ്. സ്വന്തം പ്രസ്ഥാനത്തിലെ ഒരു എം.പി കഴിഞ്ഞ ദിവസം ബുര്‍ഖ നിരോധനവുമായി ബന്ധപ്പെട്ട് ചോദിച്ച ഒരു ചോദ്യത്തിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. ഈ എം.പിയോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ചെയര്‍മാന്‍ രാജി വെയ്ക്കുന്നത്. സാറാ പോച്ചിന്‍ എന്ന എം.പിയാണ് വിവാദ പ്രസ്താവന നടത്തിയത്. സിയ യൂസഫിനെ ഈയിടെയായി പാര്‍ട്ടി ഒതുക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ചുമതലകള്‍ മറ്റാരെയോ ഏല്‍പ്പിച്ചതായും സൂചനയുണ്ടായിരുന്നു.

അതേ സമയം സിയ യൂസഫിന്റെ രാജിയില്‍ പാര്‍ട്ടി നേതാവായ നൈജല്‍ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പാര്‍ട്ടിക്ക് മികച്ച സംഭാവനകള്‍ നല്‍കിയ കാര്യവും നൈജല്‍ എടുത്ത് പറഞ്ഞു. ശതകോടീശ്വരനായ യൂസഫ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടിക്ക് വലിയ തോതില്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. രാഷ്ട്രീയം വളരെ സമ്മര്‍ദ്ദമേറിയതും ബുദ്ധിമുട്ടുള്ളതുമായ ഒരു കാര്യമാണെന്ന് സിയ യൂസഫിന് വ്യക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിയയുടെ ഈ തീരുമാനം പാര്‍ട്ടിക്കും പൊതുജീവിതത്തിനും വലിയ നഷ്ടമാണെന്നും നൈജല്‍ ചൂണ്ടിക്കാട്ടി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രാദേശിക കൗണ്‍സിലുകളുടെ ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതിയുടെ പ്രധാന ചുമതല വഹിച്ചിരുന്ന നഥാനിയേല്‍ ഫ്രെഡും രാജി വെച്ചിരിക്കുകയാണ്. നൈജല്‍ ഫരാജിന്റെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച ഗ്രേറ്റ് യാര്‍മൗത്ത് എം.പി റൂപര്‍ട്ട് ലോവിനെ മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുളളില്‍ തമ്മിലടി രൂക്ഷമായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സിയ യൂസഫ് രാജി പ്രഖ്യാപനം നടത്തിയത്. പതിനൊന്ന് മാസം മുമ്പാണ് അദ്ദേഹം പാര്‍ട്ടി ചെയര്‍മാനായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നില 14 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താന്‍ താന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതായും പാര്‍ട്ടിയുടെ അംഗത്വം നാലിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചതായും തെരഞ്ഞെടുപ്പുകളില്‍ ചരിത്രപരമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായും യൂസഫ് അവകാശപ്പെട്ടു.

പാര്‍ട്ടി അധികാരത്തില്‍ എത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് മനസിലാക്കിയിട്ടാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നില പരുങ്ങലില്‍ ആക്കുന്നതാണ് ഈ രാജിയെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയില്‍ സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ഡോജിന്റെ മാതൃകയില്‍ യുകെയിലും പ്രാദേശിക കൗണ്‍സിലുകള്‍ക്കായി സമിതി രൂപീകരിച്ചിരുന്നു.

അതിന്റെ ചുമതല വഹിച്ചിരുന്ന നഥാനിയേല്‍ ഫ്രൈഡും രാജി വെച്ചത് പാര്‍ട്ടിക്ക് കൂടുതല്‍ തിരിച്ചടിയായി മാറുകയാണ്. തന്നെ ഈ പദവിയിലേക്ക് നിയോഗിച്ച യൂസഫ് പാര്‍ട്ടി ചെയര്‍മാന്‍ പദവി ഒഴിയുന്നത് കൊണ്ടാണ് താനും രാജി വെയ്ക്കുന്നത് എന്നാണ് ഫ്രൈഡ് വിശദമാക്കിയത്. രാജ്യത്തിന്റെ പൊതു സുരക്ഷക്കായി ബുര്‍ഖ നിരോധിക്കണമെന്ന സര്‍ക്കാരിന്റെ നീക്കത്തെ പാര്‍ട്ടി എം.പിയായ സാറാ പോച്ചിന്‍ അനുകൂലിച്ചത് യൂസഫിനെ ചൊടിപ്പിച്ചിരുന്നു. സ്‌കോട്‌ലന്‍ഡില്‍ ഒരു സിറ്റിംഗ് എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും റിഫോം യു.കെക്ക് വലിയ തിരിച്ചടി കിട്ടാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News