ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നും 10 കിലോ സ്വര്‍ണം പിടിച്ചെടുത്തു; പിടിച്ചെടുത്തവില്‍ സ്വര്‍ണ നാണയങ്ങള്‍, തങ്കകട്ടികള്‍, ആഭരണങ്ങള്‍ എന്നിവ; സ്വര്‍ണത്തിന്റെ മൂല്യം ഹസീന വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നും 10 കിലോ സ്വര്‍ണം പിടിച്ചെടുത്തു
ധാക്ക: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അഴിമതി വിരുദ്ധ നടപടികള്‍ തുടരുന്നു. ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നും ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ 10 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഏകദേശം 1.16 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നും കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെപ്റ്റംബറില്‍ പിടിച്ചെടുത്ത ലോക്കറുകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് റെനവ്യു സെല്‍ (സിഐസി) ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലോക്കറുകള്‍ തുറന്നതെന്നും ഇതില്‍ നിന്നും 9.7 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തതായും സിഐസി ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു.
സ്വര്‍ണ നാണയങ്ങള്‍, തങ്കകട്ടികള്‍, ആഭരണങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഹസീനയ്ക്ക് ലഭിച്ച ചില സമ്മാനങ്ങള്‍ തോഷഖാന എന്നറിയപ്പെടുന്ന ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഹസീനയ്ക്കെതിരെയുള്ള നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളും നാഷണല്‍ റെവന്യു ബോര്‍ഡ് അന്വേഷിക്കുന്നുണ്ട്. നികുതി ഫയലിംഗില്‍ ബാങ്ക് ലോക്കറുകളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം ഹസീന വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഹസീനയുടെ ഭരണം അവസാനിച്ചതിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയ പ്രതിസന്ധിയിലാണ്. രാജ്യമെങ്ങും കടുത്ത പ്രക്ഷോഭത്തിലാണ്. 2026 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണങ്ങളെയും പ്രക്ഷോഭം ബാധിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ നടപടികളുടെ പേരില്‍ ഈ മാസം ആദ്യം അന്താരഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ഹസീന അധികാരത്തില്‍ തുടരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ 1,400 പേര്‍ വരെ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.
അതിനിടെ അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശിന്റെ അപേക്ഷ പരിശോധിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുകയാണ്. ഷെയ്ഖ് ഹസീനയ്ക്ക് എതിരെ നടന്ന നിയമ നടപടികള്‍ ഉള്‍പ്പെടെ വിശദമായി വിലയിരുത്തും. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. സമാധാനം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ക്രിയാത്മകമായി ഇടപെടുന്നത് തുടരും. എന്നും വിദേശകാര്യ വക്താവ് വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കിയത്. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
2024ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് നവംബര്‍ 17-നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിരുന്നു. കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയ പ്രതിഷേധങ്ങളും അറങ്ങേറിയിരുന്നു.
