റഷ്യക്ക് അനുകൂലമായി യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് രംഗത്തിറങ്ങിയതോടെ യുക്രൈനുവേണ്ടി കളത്തിലിറങ്ങി ബ്രിട്ടന്‍; യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈനിലേക്ക് സേനയെ അയക്കണമെന്ന് നിര്‍ദേശം; അമേരിക്ക- യൂറോപ്പ് ശീതയുദ്ധം മുറുകുന്നു

യുക്രൈനുവേണ്ടി കളത്തിലിറങ്ങി ബ്രിട്ടന്‍

Update: 2025-02-17 04:32 GMT

ലണ്ടന്‍: റഷ്യക്ക് അനുകൂലമായി യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് രംഗത്തിറങ്ങിയതോടെ യുക്രൈനുവേണ്ടി കളത്തിലിറങ്ങി ബ്രിട്ടന്‍. യുക്രൈനെ സഹായിക്കാനായി സ്വന്തം സൈന്യത്തെ അയയ്ക്കാന്‍ സമയമായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍ വ്യക്തമാക്കി. ഇക്കാര്യം താന്‍ വെറുതേ പറയുന്നതല്ല ഗൗരവമായിട്ട് തന്നെയാണ് ബ്രിട്ടന്‍ ഇക്കാര്യം കാണുന്നതെന്നും അദ്ദേഹം ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് സൈനികരയേും സ്ത്രീകളേയും അപകടത്തിലാക്കുന്ന ആരുടെ നീക്കവും അംഗീകരിക്കില്ല എന്നും കീര്‍സ്റ്റാമര്‍ വ്യക്തമാക്കി. റഷ്യ-യുക്രൈന്‍ യുദ്ധം പരിഹരിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയെ മാത്രം ഉള്‍പ്പെടുത്തി സൗദിയില്‍ ചര്‍ച്ച നടത്താനിരിക്കുന്ന സന്ദര്‍ഭത്തില്‍ പാരീസില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ ഈ പ്രഖ്യാപനം പുറത്തു വരുന്നത്. യൂറോപ്പിനെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നമാണ് റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടല്‍ എന്ന കാര്യവും കീര്‍സ്റ്റാമര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ബ്രിട്ടന്‍ പ്രതിരോധ വകുപ്പിനായി കൂടുതല്‍ തുക മാറ്റി വെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ മൊത്തം വരുമാനത്തിന്റെ 2.5 ശതമാനമാണ് ബ്രിട്ടന്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുളളത്. യുക്രൈന്റെ പ്രതിരോധത്തിനും സുരക്ഷക്കുമായി പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ പൗണ്ട് ബ്രിട്ടന്‍ നല്‍കും. ഈ സഹായം 2030 വരെ തുടരാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ ആവശ്യമെങ്കില്‍ യുക്രൈന്റെ സുരക്ഷക്കായി ബ്രിട്ടീഷ് സൈന്യത്തേയും നിയോഗിക്കാനാണ് ബ്രിട്ടന്റെ നീക്കം. വെടിനിര്‍ത്തല്‍ ശാശ്വതമായിരിക്കണമെന്നും

റഷ്യ വീണ്ടും യുക്രൈനെ ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും യുക്രൈന് സൈനിക സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തേയും കീര്‍സ്റ്റാമര്‍ വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനത്തോടെ കീര്‍സ്റ്റാമര്‍ അമേരിക്ക സന്ദര്‍ശിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്. യുക്രൈനെ വീണ്ടും ആക്രമിക്കുന്നതില്‍ നിന്ന് പുട്ടിനെ തടയാന്‍ അമേരിക്കക്ക് മാത്രമേ കഴിയൂ എന്നാണ് ബ്രിട്ടന്റെ നിലപാട്. വെടിനിര്‍ത്തല്‍ സംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി റഷ്യയുടേയും അമേരിക്കയുടേയും പ്രതിനിധികള്‍ ഉടന്‍ തന്നെ സൗദി അറേബ്യയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

യുക്രൈനോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോ ഈ സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നില്ല. അവര്‍ക്ക് ഇതിനായി ക്ഷണം ലഭിച്ചിട്ടില്ല എന്നതാണ് കാരണം. എന്നാല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരണമെങ്കില്‍ നിര്‍ബന്ധമായും ചര്‍ച്ചകളില്‍ യുക്രൈനിനേയും പങ്കെടുപ്പിക്കണം എന്നതാണ് ബ്രിട്ടന്റെ ശക്തമായ നിലപാട്. സൗദി അറേബ്യയില്‍ ട്രംപും പുട്ടിനും ചര്‍ച്ച നടത്തുന്ന അതേ സമയത്ത് തന്നെയായിരിക്കും പാരീസില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയും നടക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.

Tags:    

Similar News