41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്താന്‍ യു.എസ്; പട്ടികയില്‍ പാകിസ്താനും ഭൂട്ടാനും അഫ്ഗാനിസ്ഥാനും; മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് വിസ വിലക്ക് ഏര്‍പ്പെടുത്തും; തീരുവക്കു പിന്നാലെ യാത്രാ നിയന്ത്രണവും കടുപ്പിക്കാന്‍ ട്രംപ്

41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്താന്‍ യു.എസ്

Update: 2025-03-15 07:14 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമിത നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അതേലൈനില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ ്ട്രംപ്. മിക്ക രാജ്യങ്ങള്‍ക്ക് മേലും ട്രംപിന്റെ നികുതി ഭീതി എത്തിക്കഴിഞ്ഞു. ഇതിന് പിന്നാലെ 41 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനാണ് യു.എസ് ഒരുങ്ങുന്നത്. യുഎസിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ തീരുമാനം.

സുരക്ഷ മുന്‍നിര്‍ത്തി 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം. 41 രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക് വിസ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് തീരുമാനം. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വിസ പൂര്‍ണമായും റദ്ദാക്കുന്ന ആദ്യ ഗ്രൂപ്പില്‍ പത്തു രാജ്യങ്ങളാണുള്ളത്. അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ എന്നിവയാണ് പട്ടികയിലുള്ളത്.

ഇവിടെനിന്നുള്ളവരുടെ വിസ പൂര്‍ണമായും റദ്ദാക്കും. വിസ അനുവദിക്കുന്നതിന് ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളാണ് രണ്ടാം പട്ടികയില്‍. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകള്‍ അനുവദിക്കുന്നതിലാണ് നിയന്ത്രണം. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ചു രാജ്യങ്ങളാണ് പട്ടികയില്‍. 26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ഭൂട്ടാനുമടക്കമുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

അംഗോള, ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ, ബെലാറസ്, ബെനിന്‍, ബുര്‍ക്കിനാഫാസോ, കാബോ വെര്‍ഡെ, കംബോഡിയ, കാമറൂണ്‍, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയല്‍ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിത്താനിയ, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആന്‍ഡ് പ്രിന്‍സിപ്പെ, സിയെറ ലിയോണ്‍, ഈസ്റ്റ് തിമോര്‍, തുര്‍ക്ക്മെനിസ്താന്‍, വനുവാതു എന്നിവയാണ് പട്ടികയിലെ മറ്റു രാജ്യങ്ങള്‍.

60 ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയാറായില്ലെങ്കില്‍ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കും. പട്ടികയില്‍ മാറ്റമുണ്ടാവാമെന്നും നിലവിലെ നിര്‍ദേശത്തിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ ഉള്‍പ്പെടെയുള്ളവരുടെ അനുമതി ലഭിച്ചിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

2017ല്‍ ട്രംപ് മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2018ല്‍ സുപ്രീംകോടതി തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെ 2021ല്‍ പ്രസിഡന്റ് ജോ ബൈഡനാണ് വിലക്ക് പിന്‍വലിച്ചത്. ജനുവരി 20ന് അധികാരം ഏറ്റെടുത്തതിനു പിന്നാലെ തന്നെ ട്രംപ് യു.എസിലേക്ക് വരുന്ന എല്ലാ വിദേശരാജ്യക്കാര്‍ക്കും സുരക്ഷ പരിശോധന കര്‍ശനമാക്കിയിരുന്നു.

Tags:    

Similar News