'കുംഭമേളായിലെ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നു; വെള്ളം മലിനമാക്കുന്നു; ഇതേ വെള്ളമാണ് അവിടത്തെ ജനങ്ങളിലേക്കെത്തുന്നത്'; ഗുരുതര ആരോപണവുമായി ജയ ബച്ചന്‍

Update: 2025-02-03 16:00 GMT

ന്യൂഡല്‍ഹി: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞ് വെള്ളം മലിനമായെന്ന് സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി പ്രത്യേക സംവിധാനങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് നടിയും രാഷ്ട്രീയ നാതാവുമായ ജയ ബച്ചന്‍ ആരോപിച്ചു.

'ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മലിനമായ വെള്ളം എവിടെയാണ്? അത് കുംഭത്തിലാണ്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞു. വെള്ളം മലിനമായതിനാല്‍, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. കുംഭമേള സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ല, അവര്‍ക്ക് ഒരു ക്രമീകരണവുമില്ല. ''അവര്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ജനുവരി 29 ന് 30 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തോട് സര്‍ക്കാര്‍ പൂര്‍ണ്ണമായി കണ്ണടക്കുകയാണെന്നും ബച്ചന്‍ അവകാശപ്പെട്ടു. ഇതേ വെള്ളമാണ് അവിടത്തെ ജനങ്ങളിലേക്കെത്തുന്നത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു.

'അവര്‍ വെള്ളത്തെക്കുറിച്ചും ജലശക്തിയെക്കുറിച്ചും പ്രസംഗം നടത്തുന്നു. കോടിക്കണക്കിന് ആളുകള്‍ സ്ഥലം സന്ദര്‍ശിച്ചുവെന്ന് അവര്‍ കള്ളം പറയുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ എങ്ങനെയാണ് ഇത്രയധികം ആളുകള്‍ അവിടെ ഒത്തുകൂടുന്നത്?' അവര്‍ കൂട്ടിച്ചേര്‍ത്തു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയിലെ യഥാര്‍ത്ഥ മരണങ്ങളുടെ എണ്ണം മറച്ചുവെച്ചു എന്ന് ആരോപിച്ചിരുന്നു. പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News