ഐക്യരാഷ്ട്ര സഭയുടെ പ്രധാന പദവികളിൽ പാക്കിസ്ഥാൻ; തീർച്ചയായും ഇത് നമ്മുടെ സ്വന്തം വിദേശനയത്തിന്റെ തകർച്ച; രൂക്ഷ വിമർശനവുമായി കോൺഗ്രസ്
ഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിന്റെ കീഴിലുള്ള ഒരു കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കും ഭീകരവിരുദ്ധ പാനലിന്റെ വൈസ് ചെയർമാൻ സ്ഥാനത്തേക്കും പാക്കിസ്ഥാന്റെ പേര് വന്നതോടെ ഇന്ത്യയുടെ വിദേശനയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. 2025ലെ യുഎൻ സുരക്ഷാ കൗൺസിലിന്റെ താലിബാൻ ഉപരോധ സമിതിയുടെ അധ്യക്ഷസ്ഥാനവും 15 രാജ്യങ്ങളുള്ള യുഎൻ ബോഡിയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനുമായിരിക്കും പാകിസ്താൻ. 'നമ്മുടെ സ്വന്തം വിദേശനയ തകർച്ചയുടെ ദുഃഖകരമായ കഥ' എന്നാണ് ഈ സംഭവങ്ങളെ കോൺഗ്രസ് നേതാവ് പവൻ ഖേര വിശേഷിപ്പിച്ചിരിക്കുന്നത്.
മെയ് 9ന് ഓപ്പറേഷൻ സിന്ദൂരിനിടെ ഐഎംഎഫ് പാകിസ്താന് ഒരു ബില്യൺ യുഎസ് ഡോളർ നൽകിയതായി കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി കൂടിയായ പവൻ ഖേര പറഞ്ഞു. 'ഓപ്പറേഷൻ സിന്ദൂരിന് തൊട്ടുപിന്നാലെ ലോകബാങ്ക് പാകിസ്താന് 40 ബില്യൺ ഡോളർ നൽകാൻ തീരുമാനിച്ചു. ഓപ്പറേഷൻ സിന്ദൂരിന് തൊട്ടുപിന്നാലെ ജൂൺ 3ന് എഡിബി പാകിസ്താന് 800 മില്യൺ ഡോളർ നൽകി.' അദ്ദേഹം എക്‌സിൽ വ്യക്തമാക്കി.
ജൂൺ 4ന് പാകിസ്താൻ യുഎൻഎസ്‌സി താലിബാൻ ഉപരോധ സമിതിയുടെ ചെയർമാനായും യുഎൻഎസ്‌സി തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'തീർച്ചയായും ഇത് നമ്മുടെ സ്വന്തം വിദേശനയത്തിന്റെ തകർച്ചയുടെ ദുഃഖകരമായ കഥയാണ്. പക്ഷേ പാകിസ്താന്റെ തീവ്രവാദ സ്പോൺസർഷിപ്പിന്റെ തുടർച്ചയായ നിയമസാധുതയെ ആഗോള സമൂഹത്തിന് എങ്ങനെ അനുവദിക്കാൻ കഴിയും? പവൻ ഖേര ചോദിക്കുന്നു.