'ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല; ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്; ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണ്'; മോഹന്‍ ഭാഗവത്

ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല

Update: 2025-11-19 10:50 GMT

ഗുവാഹത്തി: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്‌കാരിക തുടര്‍ച്ചയില്‍ വേരൂന്നിയ സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയില്‍ പറഞ്ഞു.

''ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടത് ആരെയും എതിര്‍ക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല, മറിച്ച് സ്വഭാവ രൂപീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതിനു സംഭാവന നല്‍കാനുമാണ്. വൈവിധ്യങ്ങള്‍ക്കിടയിലും ഭാരതത്തെ ഒന്നിച്ചു നിര്‍ത്തുന്ന രീതിശാസ്ത്രത്തെ ആര്‍എസ്എസ് എന്ന് വിളിക്കുന്നു'' മോഹന്‍ ഭാഗവത് പറഞ്ഞു.

ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ലചിത് ബോര്‍ഫുകനെയും ശ്രീമന്ത ശങ്കര്‍ദേവയെയും പോലയുള്ളവര്‍ പ്രാദേശിക തലത്തില്‍ മാത്രമല്ല, ദേശീയതലത്തിലും പ്രസക്തിയുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും അവര്‍ പ്രചോദനമാണ്. രാഷ്ട്ര നിര്‍മാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാര്‍ഥമായും പ്രവര്‍ത്തിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അസമില്‍ എത്തിയതാണ് മോഹന്‍ ഭാഗവത്.

അനധികൃത കുടിയേറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്ന ആവശ്യം എന്നിവയിലെല്ലാം ആര്‍.എസ്.എസ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗത് വടക്കു-കിഴക്കേ ഇന്ത്യയിലെത്തിയത്.

നേരത്തെ ആഗോള പ്രശ്‌നങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കാന്‍ പാകത്തിന് ബൗദ്ധീക ശേഷി ഇന്ത്യക്കുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ദേശീയതയില്‍ നിന്നാണ് യുദ്ധങ്ങള്‍ ഉളവെടുക്കുന്നത്. അതുകൊണ്ടാണ് ലോകനേതാക്കള്‍ ആഗോള ദേശീയതയെ കുറിച്ച് സംസാരിക്കാനാരംഭിച്ചത്. എന്നാല്‍, ആഗോളീകരണത്തെ കുറിച്ച് വാചാലരാവുമ്പോഴും ഇവരെല്ലാവരും സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് പരമാവധി പരിഗണന നല്‍കുന്നത് കാണാമെന്നും ഭഗവത് പറഞ്ഞു.

Tags:    

Similar News