കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നു: പ്രീണന രാഷ്ട്രീയത്താല്‍ കോണ്‍ഗ്രസ് അന്ധരായെന്ന് അമിത് ഷാ

രാഹുല്‍ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത് എന്നാണ് ചോദിക്കുന്നത്

Update: 2024-09-29 11:54 GMT

ചണ്ഡിഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുന്നുവെന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ. പ്രീണന രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് അന്ധരായെന്നും ബാദ്ഷാപൂരില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.

''ഞാന്‍ ഹരിയാനയില്‍ ഒരു പുതിയ പ്രവണത കാണുന്നു. കോണ്‍ഗ്രസ് വേദികളില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ ഉയരുന്നു. 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത് എന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുന്നത്. കശ്മീര്‍ നമ്മുടേതാണോ അല്ലയോ? ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യണമോ വേണ്ടയോ? ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസും രാഹുല്‍ ബാബയും പറയുന്നു. രാഹുല്‍ ഗാന്ധിയുടെ മൂന്ന് തലമുറകള്‍ക്ക് പോലും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കഴിയില്ല. ഹരിയാനയിലെ യുവാക്കള്‍ കശ്മീരിനെ സംരക്ഷിക്കാന്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തു. അത് വെറുതെയാകില്ല'' അമിത് ഷാ പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമം ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടല്ലേയെന്ന് ചോദിച്ച അദ്ദേഹം ഈ ശീതകാല സമ്മേളനത്തില്‍ തങ്ങള്‍ അത് മെച്ചപ്പെടുത്തി നേരെയാക്കുമെന്നും പറഞ്ഞു. ഒക്ടോബര്‍ 5നാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കശ്മീരിലും ഹരിയാനയിലുമായി ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Tags:    

Similar News