ഗ്രാമീണര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെ പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം; അക്രമ ബാധിത ജില്ലകളായ മാല്‍ഡയും മുര്‍ഷിദാബാദും സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍; അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ.സി വി ആനന്ദബോസ്

ഗ്രാമീണര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെ പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം

Update: 2025-04-19 17:19 GMT

കൊല്‍ക്കത്ത: ''പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമീണര്‍ സര്‍വ്വതും നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ ഭയന്ന്കഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്നും പരിഷ്‌കൃതസമൂഹത്തിന് അത് കണ്ടുനില്‍ക്കാനാവില്ലെന്നും' ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്.

അക്രമ ബാധിത ജില്ലകളായ മാല്‍ഡയിലും മുര്‍ഷിദാബാദിലും രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ ഗവര്‍ണര്‍, ഇരകളുടെ ആവശ്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുമെന്നും അവരുടെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നും വ്യക്തമാക്കി.

''ദുരിതാശ്വാസക്യാമ്പുകളില്‍ കണ്ടതും കേട്ടതും അതിദാരുണമായ, അവിശ്വസനീയമായ കാര്യങ്ങളാണ്. ഇത് ബംഗാളിന് മാത്രമല്ല രാജ്യത്തിനാകെത്തന്നെ അപമാനകരമാണ്. അക്രമം എന്ത് വില കൊടുത്തും തടയും. അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. അക്രമബാധിതരായ മുഴുവന്‍പേരെയും അവിടെത്തന്നെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകും.. ജനജീവിതം സാധാരണ നിലയിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ ഏജന്‍സികളുമായി ഏകോപിപ്പിച്ച് സമഗ്രമായ ഒരു അടിയന്തര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും - ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഇവിടെയുള്ള കുടുംബങ്ങളെ കണ്ടു. അവര്‍ എന്നോട് അവരുടെ സങ്കടങ്ങളും ആശങ്കകളും നിര്‍ദ്ദേശങ്ങളും പറഞ്ഞു. അവയെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍കൊണ്ടുവരും. രാജ്ഭവന്‍ അത് നിരീക്ഷിക്കും. അതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പീസ്‌റൂം രാജ്ഭവനില്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നോട് നേരിട്ട് സംസാരിക്കാന്‍ മടിക്കേണ്ടതില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ അവരുമായി ബന്ധപ്പെടും. തീര്‍ച്ചയായും വളരെ ഫലപ്രദമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഇങ്ങനെയൊന്ന് ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷംഷേര്‍ഗഞ്ചിലെ ജാഫ്രാബാദില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം, സ്ഥിരമായ ബിഎസ്എഫ് ക്യാമ്പ് അടക്കമുള്ള അവരുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധയില്‍കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന നിരസിച്ച് ഗവര്‍ണര്‍ ബംഗാളിലെ അക്രമബാധിത പ്രദേശങ്ങളിലെത്തിയ ഗവര്‍ണര്‍, വ്യാപകമായ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ധൂലിയന്‍, സുതി, ജംഗിപൂര്‍ എന്നിവയുള്‍പ്പെടെ ഗ്രാമങ്ങളും ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു.

അക്രമത്തിന്റെ പ്രാരംഭം മുതല്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളും കേന്ദ്രസംസ്ഥാന സേനകളും റെഡ്‌ക്രോസ്, സെന്റ് ജോണ്‍സ് ആംബുലന്‍സ് അടക്കമുള്ള സന്നദ്ധസേവന പ്രസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പരിഹാര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഗവര്‍ണര്‍ തന്റെ തനതായ ശൈലിയിലൂടെ ബംഗാള്‍ ജനതയുടെ പ്രത്യാശയായി മാറി.

എല്ലായിടത്തും പരാതികളും പരിദേവനങ്ങളുമായി ജനം കണ്ണീരോടെ ഗവര്‍ണറെ പൊതിഞ്ഞു. ജാഫ്രാബാദില്‍ ആവലാതികളും പ്രതിഷേധവുമായി അലമുറയിട്ട ജനങ്ങളോട് അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ക്ക് എന്നെ വിശ്വാസമുണ്ടോ? ' ''രാജ്യപാല്‍ ജയ് ഹോ' വിളികളോടെയാണ് അവര്‍ അതിനോട് പ്രതികരിച്ചത്.

എല്ലാവിഭാഗം അധികാരികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കൊല്കത്തയിലെത്തിയാലുടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗവര്‍ണര്‍ ബോസ് പറഞ്ഞു. 'ഇത് പ്രഭാതത്തിന് മുമ്പുള്ള ഇരുണ്ട മണിക്കൂറാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യുന്നതിനുള്ള സാധ്യതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഗവര്‍ണര്‍ എന്ന നിലയില്‍ ഞാന്‍ സൂക്ഷ്മത പാലിക്കണം. രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല''.

Tags:    

Similar News