പാക്ക് അധീന കശ്മീരിലെ ജനത നമ്മുടെ രാജ്യത്തിന്റെ ഭാഗം; ഒരുനാള്‍ അവരും നമുക്കൊപ്പം ചേരും; ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന് വലിയ തിരിച്ചടി നല്‍കിയെന്ന് രാജ്നാഥ് സിംഗ്

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന് വലിയ തിരിച്ചടി നല്‍കിയെന്ന് രാജ്നാഥ് സിംഗ്

Update: 2025-05-29 11:27 GMT

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ താമസിക്കുന്നവര്‍ ഇന്ത്യയുടെ സ്വന്തം ജനങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവര്‍ രാജ്യത്തേക്ക് മടങ്ങുന്ന ഒരു ദിനം വരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയ തലസ്ഥാനത്ത് നടന്ന സിഐഐ വാര്‍ഷിക ബിസിനസ് ഉച്ചകോടി -2025 ന്റെ ഉദ്ഘാടന പ്ലീനറിയെ അഭിസംബോധന ചെയ്യവയെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം.

പാക് അധിനിവേശ കശ്മീരിലുള്ളത് നമ്മുടെ സ്വന്തം ജനതയാണ്. പിഒകെയിലെ ഭൂരിഭാഗം ആളുകളും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നു, വഴിതെറ്റിക്കപ്പെട്ടവര്‍ ചുരുക്കം ചിലര്‍ മാത്രമേയുള്ളൂ.'' രാജ്നാഥ് സിംഗ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിലൂടെ വലിയ തിരിച്ചടി പാക്കിസ്ഥാന് നല്‍കി. കടുത്ത ആക്രമണം പാക്കിസ്ഥാന് നേരെ വീണ്ടും നടത്താമായിരുന്നു. പക്ഷേ ഇന്ത്യ സംയമനം പാലിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ശേഷിയുടെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഓപ്പറേഷന്‍ സിന്ദൂരില്‍ നമ്മുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു, ഏത് ശത്രുവിന്റെയും കവചം തുളച്ചുകയറാനുള്ള ശക്തി നമുക്കുണ്ടെന്ന് തെളിയിച്ചു. ഇന്ന് ദേശീയ സുരക്ഷയ്ക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രധാനമാണെന്ന് തെളിയിക്കപ്പെട്ടു,'' പ്രതിരോധമന്ത്രി പറഞ്ഞു. പാക്കിസ്ഥാന്‍ തിരിച്ചടി നല്‍കിയത് ഉത്തരവാദിത്തപരമായ സംയമനം പാലിച്ചുകൊണ്ടായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ ഇതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍  പാകിസ്താനുണ്ടാകുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Similar News