ബിഹാറില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായി എന്‍ഡിഎ ഘടകകക്ഷികള്‍ തമ്മില്‍ പോരാട്ടം? ചിരാഗ് പസ്വാന്‍ മത്സരിക്കുമെന്ന് അറിയിച്ചതോടെ ജെഡിയുവില്‍ അങ്കലാപ്പ്; മുന്നണി ദുര്‍ബലമാകുമെന്ന ആശങ്കയില്‍ ബിജെപി

Update: 2025-06-10 13:55 GMT

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ നീക്കത്തില്‍ ആശങ്കയോടെ ജെഡിയു നേതൃത്വം. തിരഞ്ഞെടുപ്പിനു ശേഷം ചിരാഗ് പസ്വാന്‍ വന്‍ വിലപേശല്‍ നടത്താന്‍ സാധ്യതയുണ്ടെന്നതാണു ജെഡിയുവിനെ അലട്ടുന്നത്. ലോക്‌സഭാ സീറ്റു വിഭജന അനുപാതത്തില്‍ 28 നിയമസഭാ സീറ്റുകള്‍ വരെ ചിരാഗ് പസ്വാന്റെ എല്‍ജെപിക്കു (റാംവിലാസ്) ലഭിച്ചേക്കും.

മുന്നണികലെ ഘടകകക്ഷികള്‍ തമ്മില്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കാനുള്ള സാധ്യതയേറി. ബിഹാറില്‍ ചിരാഗ് പസ്വാന്റെ പാര്‍ട്ടി 15 സീറ്റിലധികം നേടിയാല്‍ ഏതു മുന്നണി ഭരിക്കണമെന്നു തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകും. എന്‍ഡിഎ തുടര്‍ഭരണത്തെ അട്ടിമറിക്കാന്‍ ശേഷിയുള്ള ഘടകകക്ഷിയായി എല്‍ജെപി (റാംവിലാസ്) വളര്‍ന്നേക്കും.

കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിച്ചു സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുന്ന ചിരാഗ് പസ്വാന്റെ ലക്ഷ്യം വെറുമൊരു മന്ത്രിസ്ഥാനമല്ലെന്നു വ്യക്തം. ഉപമുഖ്യമന്ത്രി പദത്തിനു ചിരാഗ് പസ്വാന്‍ അര്‍ഹനാണെന്ന അവകാശവാദം പാര്‍ട്ടി നേതാക്കള്‍ പരസ്യമായി ഉന്നയിക്കുന്നുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎ വിട്ട ചിരാഗ് പസ്വാന്‍ ജെഡിയുവിന് എതിരെ മാത്രമാണു സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ജെഡിയു എല്‍ജെപി (റാംവിലാസ്) ശീതയുദ്ധം തിരഞ്ഞെടുപ്പില്‍ മുന്നണിയെ ദുര്‍ബലമാക്കുമെന്ന ആശങ്ക ബിജെപിക്കുമുണ്ട്..

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിഹാറിനും ബിഹാറിലെ ജനങ്ങള്‍ക്കും വേണ്ടിയാണ് തന്റെ മത്സരം. താന്‍ രാം വിലാസ് പസ്വാന്റെ മകനാണ്. തന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. ബിഹാര്‍ ആദ്യം, ബിഹാറി ആദ്യം എന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും- ചിരാഗ് പസ്വാന്‍ പറയുന്നു.

താന്‍ ഏത് സീറ്റില്‍ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് ബിഹാറിലെ ജനങ്ങളാണ്. സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടിയാണ് രാഷ്ട്രീയ തീരുമാനം എടുക്കുന്നത്. സംവരണമില്ലാത്ത ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കാനാണ് താല്‍പര്യമെന്നും ഇത് മുഖ്യമന്ത്രി മോഹമായി കാണരുതെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിക്ക് മികച്ച സ്‌ട്രൈക്ക് റേറ്റ് ഉറപ്പാക്കാന്‍ വേണ്ടിയാണ് മത്സരമെന്നും അത് എന്‍ഡിഎയ്ക്ക് സഹായകരമാകുമെന്നും ചിരാഗ് പസ്വാന്‍ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ ഹാജിപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിരാഗ് പസ്വാന്‍ മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവിയോട് കൂടിയ മന്ത്രിയാണ്.

ഭക്ഷ്യ സംസ്‌കരണ വകുപ്പാണ് ചിരാഗ് പസ്വാന്‍ കൈകാര്യം ചെയ്യുന്നത്. സിനിമ വിട്ട് പിതാവ് രാം വിലാസ് പസ്വാന്റെ രാഷ്ട്രീയ പാതയിലേക്ക് എത്തിയ ചിരാഗ് പസ്വാന്‍ 2014ല്‍ ജാമുയി സീറ്റില്‍നിന്നാണ് ലോക്‌സഭയിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2019ലും സീറ്റ് നിലനിര്‍ത്താന്‍ ചിരാഗിന് സാധിച്ചു. 2024ല്‍ പിതാവിന്റെ മണ്ഡലമായ ഹാജിപുരില്‍ മത്സരത്തിനിറങ്ങിയായിരുന്നു ചിരാഗ് വിജയിച്ചുകയറിയത്.

Similar News