'സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു!' തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ; എ ഐ വീഡിയോ പരിഹാസം അതിരുവിട്ടതോടെ വിമര്‍ശനവുമായി ബിജെപി; ബിഹാറില്‍ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു വീണ്ടും കോണ്‍ഗ്രസ്

ബിഹാറില്‍ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു വീണ്ടും കോണ്‍ഗ്രസ്

Update: 2025-09-12 13:02 GMT

പട്‌ന: കോണ്‍ഗ്രസ് മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പലപ്പോഴായി ബിജെപി ആവര്‍ത്തിച്ചത്. ഒരുപ ക്ഷേ അങ്ങനെയൊന്ന് യാഥാര്‍ത്ഥ്യമായാല്‍ അത് ബിജെപിയുടെ മിടുക്കയെന്നതിനേക്കാള്‍ ഉപരി കോണ്‍ഗ്രസിന്റെ കഴിവ് കേട് എന്ന് സംശയമില്ലാതെ പറയാം. വ്യക്തികളായാലും, സംഘടനകളായാലും പലപ്പോഴും അനുഭവങ്ങളലൂടെയാണ് പാഠങ്ങള്‍ പഠിക്കുകയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത്തരം അനുഭവങ്ങള്‍ പഠിക്കാത്തവരെ എന്ത് പറയും? കോണ്‍ ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ അത്തരം അനുഭവങ്ങള്‍ കിട്ടിയിട്ടും പഠിക്കാത്തവരുടെ കൂട്ടത്തില്‍ കൂട്ടാം. തങ്ങള്‍ക്കെതിരായ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു കൊടുക്കുകായണ് പലപ്പോഴും കോണ്‍ഗ്രസ് ചെയ്യുന്നത്. അത് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ എഐ വീഡിയോ ഇപ്പോള്‍ അത്തരത്തില്‍ സ്വയം കോണ്‍ ഗ്രസ് എറിഞ്ഞുകൊടുത്ത ഒരു ആയുധമാണ്. ഈ എഐ വീഡിയോ വലിയ വിവാദമായിരിക്കുകയാണ്. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. ബിഹാര്‍ കോണ്‍ഗ്രസ് ആണ് വീഡിയോ പുറത്തിറക്കിയത്. മോദിയുടെ അമ്മയെ വീണ്ടും കോണ്‍ഗ്രസ് അപമാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കോണ്‍ഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.

ബിഹാര്‍ കോണ്‍ഗ്രസ് 'സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു' എന്ന ക്യാപ്ഷനോടെയാണ് എഐ ജനറേറ്റഡ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. വീഡിയോയില്‍ സ്വപ്നത്തില്‍ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം നരേന്ദ്ര മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ ഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.

വീഡിയോ വിവാദമായതോടെ പോസ്റ്റ് ചെയ്തവര്‍ മാപ്പ് പറയണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ക്കെതിരെ ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വികാരങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മനഃപൂര്‍വമായ ശ്രമമാണിതെന്നും ബിജെപി ആരോപിച്ചു.

അതേസമയം, വീഡിയോയുടെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്ന് കോണ്‍ഗ്രസ് ചോദിച്ചു. വീഡിയോയില്‍ ഏതെങ്കിലും തരത്തിലുള്ള അനാദരവ് പ്രകടമാക്കിയതായി കാണുന്നില്ലെന്നും, പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ എന്തുതരം സമീപനമാണ് ഉണ്ടാകേണ്ടതെന്നതിനെക്കുറിച്ച് ബിജെപി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയായ നടപടിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ വാക്‌പോര് തുടരുകയാണ്. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഇത്തരം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ തങ്ങളുടെ പ്രചാരണത്തിന് വേണ്ടി പുറത്തിറക്കിയ വീഡിയോ കോണ്‍ ഗ്രസിന് പാരയാകുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ഇവിടെയാണ് നേരത്തെ പരാമര്‍ശിച്ച കോണ്‍ ഗ്രസിന്റെ മുന്‍ അനുഭവങ്ങളും ഓര്‍ക്കേണ്ടുന്നത്. ചൗക്കിദാര്‍ ചോര്‍ ഹേ, മോദിയെ ചായക്കടക്കാരനാക്കിയുമുള്ള പരിഹാസം കോണ്‍ ഗ്രസ് വലിയ രീതിയില്‍ പ്രചാരണ ആയുധമാക്കിയ സംഭവങ്ങളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ് 'ചൗക്കീ ദാര്‍ ചോര്‍ ഹെ' എന്നുള്ളത്. ഒടുവില്‍ രാഹുല്‍ ഗാന്ധി കോടതി കയറേണ്ടി വന്നതും തിരഞ്ഞെടുപ്പില്‍ ഈ മുദ്രാവാക്യങ്ങള്‍ ഏല്‍ക്കാതെ പോയതും ചരിത്രമാണ്.


ഇവിടെ അതിനുമപ്പുറം വിമര്‍ശനത്തിന്റെ എല്ലാ പരിധികളും ലംഘിച്ച് കോണ്‍ ഗ്രസ് വ്യക്തി അധിക്ഷേപത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഒരുപക്ഷേ ബിജെപി നിയമനടപടിയിലേക്കും പോയേക്കാം. പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ രാഷ്ട്രീയത്തിന്റെ ഭാ ഗമേ അല്ലായിരുന്നു, ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് ജീവിതം നയിച്ച് വ്യക്തി. അതിനേക്കാള്‍ ഉപരി അവര്‍ മരണപ്പെട്ടൊരാളുമാണ്. അതിനാല്‍ ജനങ്ങളുടെ മനസില്‍ ഈ വിഷയം വൈകാരികമായി സ്വാധീനിക്കുമെന്നുറപ്പാണ്. മറുപടിയ്ക്കായി ഒരു പക്ഷേ കോണ്‍ ഗ്രസ് ഇന്ദിരാ ഗാന്ധിയുടെുയം, നെഹ്‌റുവിന്റെയും നേര്‍ക്കുള്ള മോദിയുടെ കടന്നാക്രമണത്തെ എടുത്ത് കാണിച്ചേക്കാം. എന്നാല്‍ അവര്‍ രാഷ്ട്രീയ നേതാക്കളാണ്, അവരെ രാഷ്ട്രീയപരമാണ് മോദി വിമര്‍ശിച്ചുട്ടുള്ളതെന്നതുമാണ് വസ്തുത.

കൂടാതെ പ്രധാനമന്ത്രി ഇതിന് നല്‍കുന്ന മറുപടി എന്തായാലും അത് കോണ്‍ഗ്രസിന്റെ നെഞ്ചില്‍ കുത്തു തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. മുന്‍പ് തന്നെ അധിക്ഷേപിച്ച ഘട്ടത്തിലൊക്കെ കോണ്‍ ഗ്രസിന് വായപ്പടപ്പിക്കുന്ന മറുപടിയാണ് മോദി നല്‍കിയിരുന്നത്. ചായക്കടക്കാരന്‍ പരാമര്‍ശത്തില്‍ ഞാന്‍ ചായ വിറ്റിട്ടുണ്ട്, എന്നാല്‍ രാജ്യം വിറ്റിട്ടില്ല', പ്രധാനമന്ത്രി പറഞ്ഞത്. കോണ്‍ ഗ്രസിന്റെ അധിക്ഷേപത്തേക്കാള്‍ കൂടുതല്‍ കൈയടി നേടിയത് അദ്ദേഹത്തിന്റെ ഈ വാക്കുകളായിരുന്നു. അതിനാല്‍ ഇവിടെയും മറിച്ചൊന്ന് സംഭവിക്കില്ലായെന്ന് വിലയിരുത്താം

Tags:    

Similar News