ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജനങ്ങളോട് സംസാരിക്കുക രാത്രി 8 മണിക്ക്; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യപ്രസ്താവന; വെടിനിര്‍ത്തല്‍ വിവരം ട്രംപ് ആദ്യം പ്രഖ്യാപിച്ചത് അടക്കമുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞേക്കും

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Update: 2025-05-12 11:36 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്കാണ് അഭിസംബോധന ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനും, പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിനും ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുപ്രസ്താവന നടത്തുന്നത്. രണ്ടുദിവസം മുമ്പാണ് കരയിലും, കടലിലും, ആകാശത്തിലുമുള്ള എല്ലാ സൈനിക നടപടിയും നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായത്.

തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സേനാ മേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐബി, റോ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.


ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആദ്യം അറിയിക്കാനിടയായ സാഹചര്യവും രാഹുല്‍ ചോദ്യം ചെയ്തിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് മെയ് 6 ന് രാത്രി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രഖ്യാപിച്ച് നടപ്പാക്കിയത്. പാക്കിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ക്കുകയും നൂറിലേറെ ഭീകരരെ വകവരുത്തുകയും ചെയ്തിരുന്നു.

Similar News