ആക്രമിക്കാന്‍ പോകുന്നുവെന്ന കാര്യം പാക്കിസ്ഥാനെ അറിയിച്ചു; ആരാണ് അധികാരം നൽകിയത്; എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന കാര്യത്തിലും ദുരൂഹത; വീണ്ടും ആരോപണങ്ങളുമായി രാഹുൽ ഗാന്ധി
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിൽ വീണ്ടും തുറന്നടിച്ച് രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂർ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ആക്രമിക്കാന്‍ പോകുന്നുവെന്ന കാര്യം പാക്കിസ്ഥാനെ അറിയിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശകാര്യമന്ത്രാലയം പൊതുയിടത്തില്‍ ഇക്കാര്യം സമ്മതിച്ചതാണ്. ഇതിന് ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യമിടുന്നവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനെ നേരത്തെ അറിയിച്ചുവെന്നും ഇത് കുറ്റകരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വ്യോമസേനയുടെ എത്ര വിമാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ ചോദിച്ചു.
ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറയുന്ന വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇസ്ലാമാബാദുമായി ഇത്തരം വിവരങ്ങൾ പങ്കുവെച്ചതിന്റെ ഫലമായി ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.