'ഞാൻ കലെെഞ്‌ജറുടെ കൊച്ചുമകൻ, കോടതിയിൽ കാണാം'; സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് ഉദയനിധി സ്റ്റാലിൻ

Update: 2024-10-22 10:16 GMT

ചെന്നെെ: വിവാദമായ സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട് ഉപമുഖ്യന്ത്രി ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു. താൻ കരുണാനിധിയുടെ കൊച്ചുമകൻ ആണ്‌. പെരിയാറും അണ്ണാദുരെയും പറഞ്ഞതാണ് താനും ആവർത്തിച്ചതെന്നും വിഷയത്തെ നിയമപരമായി നേരിടാൻ തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. സ്‌ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''എന്റെ വാക്കുകൾ വളച്ചൊടിച്ച് തമിഴ്‌നാട്ടിൽ മാത്രമല്ല,​ രാജ്യത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. അവർ എന്നോട് ക്ഷമ ചോദിക്കാനാണ് ആവശ്യപ്പെടുത്തത്. എന്നാൽ ഞാൻ പറഞ്ഞതിൽ ഇന്നും ഉറച്ച് നിൽക്കുന്നു. ഞാൻ കലെെഞ്‌ജറുടെ കൊച്ചുമകനാണ്. ഞാൻ ഒരിക്കലും മാപ്പ് പറയില്ല'',- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

"സ്ത്രീകളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല. അവർക്ക് വീടുവിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഭർത്താവ് മരിച്ചാൽ അവരും മരിക്കേണ്ടി വന്നു. ഇതിനെതിരെയാണ് പെരിയാർ സംസാരിച്ചത്. പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞതാണ് ഞാൻ ആവർത്തിച്ചത്." എന്നും ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.

നേരത്തെ, സനാതന ധർമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്തംബറിൽ നടത്തിയ പരാമർശത്തിലാണ് ഉദയനിധി സ്റ്റാലിൻ വിമർശനങ്ങൾക്ക് വിധേയനായത്. മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമ്മം എന്നായിരുന്നു പ്രസ്താവന. ചില കാര്യങ്ങൾ എതിർക്കാനാവില്ല. ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണ്. ഡെങ്കിപ്പനി,​ മലേറിയ,​ കൊവിഡ് എന്നിവയെ എതിർക്കാനാവില്ല നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതന ധർമവും. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇത് സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നുമാണ് ഉദയനിധി ചെന്നെെയിൽ നടന്ന ഒരു സമ്മേളനത്തിൽ പറഞ്ഞത്.

പിന്നാലെ ഉദയനിധിക്കെതിരെ വലിയ രീതിയിൽ പ്രതിക്ഷേധം ഉയർന്നിരുന്നു. ഉദയനിധി മാപ്പ് പറയണമെന്നാണ് പലരും ആവശ്യപ്പെട്ടത്. എന്നാൽ വിഷയത്തിൽ അന്ന് സ്വീകരിച്ച നിലപാട് തന്നെ ഉദയനിധി സ്റ്റാലിൻ ഇപ്പോഴും തുടരുന്നത്.

Tags:    

Similar News