'മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം, വിജയരാഘവന്‍ നിരക്ഷരകുക്ഷി'; എന്റെ അച്ഛനും അമ്മയും ഇട്ട സുധാകരന്‍ എന്ന പേര് മാറ്റി ചെറ്റയെന്ന് വിളിക്കാന്‍ പിണറായി ആര്? തമിഴ്നാട്ടിലും ബംഗാളിലും കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുന്ന സി.പി.എം നയം; പിന്നെ അമ്പലപ്പുഴയില്‍ ഞാന്‍ എങ്ങനെ വര്‍ഗ്ഗ വഞ്ചകനാകും? ക്ലാസിക് രാഷ്ട്രീയ ചോദ്യവുമായി ജി സുധാകരന്‍; അമ്പലപ്പുഴയില്‍ 'പൊളിറ്റിക്കല്‍ ക്രിമിനലിസം' ഗതി നിശ്ചയിക്കുമോ?
ആലപ്പുഴ: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടം അതിരൂക്ഷമായ വാക്‌പോരുകളിലേക്കും വ്യക്തിപരമായ കടന്നാക്രമണങ്ങളിലേക്കും വഴിമാറുന്നു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം നേതാവുമായ ജി. സുധാകരന്‍, മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും എതിരെ ആഞ്ഞടിച്ചതോടെ അമ്പലപ്പുഴയിലെ മത്സരം കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. തന്നെ 'ചെറ്റ' എന്ന് വിളിച്ച മുഖ്യമന്ത്രിയുടെ നടപടിയെ കേവലമൊരു രാഷ്ട്രീയ അധിക്ഷേപമായിട്ടല്ല, മറിച്ച് ഗുരുതരമായ ഒരു ഭരണഘടനാ പ്രശ്‌നമായാണ് സുധാകരന്‍ ഉയര്‍ത്തിക്കാട്ടുന്നത്. പൊളിറ്റിക്കല്‍ ക്രിമിനലിസമായാണ് ഇതിനെ എല്ലാം സുധാകരന്‍ അമ്പലപ്പുഴയില്‍ ചര്‍ച്ചയാക്കുന്നത്.
മുഖ്യമന്ത്രിയുടെ പദപ്രയോഗത്തെ വളരെ വൈകാരികമായാണ് സുധാകരന്‍ നേരിടുന്നത്. താന്‍ സി.പി.എമ്മിനെയോ പാര്‍ട്ടിയുടെ ഏതെങ്കിലും നേതാക്കളെയോ അധിക്ഷേപിച്ചിട്ടില്ലെന്നിരിക്കെ, മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ 'സ്ഥലജലഭ്രമ'ത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സുധാകരന്‍ ആരോപിക്കുന്നു. ഏറ്റവും ശ്രദ്ധേയമായത് ഈ വിഷയത്തില്‍ സുധാകരന്‍ സ്വീകരിച്ച പ്രതിരോധ ശൈലിയാണ്. മാതാപിതാക്കള്‍ ഒരു പൗരന് നല്‍കിയ പേര് മാറ്റി വിളിക്കാന്‍, ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രിക്ക് എന്താണ് അധികാരമെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. മുപ്പത് വര്‍ഷത്തിലേറെ പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി വിജയനൊപ്പം ഉറച്ചുനിന്ന തനിക്ക് ലഭിച്ച ഈ അധിക്ഷേപം, മുഖ്യമന്ത്രിക്ക് താഴേത്തട്ടിലെ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും സുധാകരന്‍ വിലയിരുത്തുന്നു.
തന്നെ 'വര്‍ഗവഞ്ചകന്‍' എന്ന് മുദ്രകുത്തുന്ന സി.പി.എം നേതൃത്വത്തിന്, പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ മറുപടി നല്‍കുന്നത്. തമിഴ്നാട്ടിലും ബംഗാളിലും കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുന്ന സി.പി.എം നയം ചൂണ്ടിക്കാട്ടി തന്റെ യു.ഡി.എഫ് ബന്ധത്തെ അദ്ദേഹം ന്യായീകരിക്കുന്നു. താന്‍ മാര്‍ക്‌സിസം ഉപേക്ഷിച്ചിട്ടില്ലെന്നും, ഇപ്പോഴും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്ന വ്യക്തിയാണെന്നും പ്രഖ്യാപിക്കുന്നതിലൂടെ, തന്റെ രാഷ്ട്രീയ അടിത്തറ ഇപ്പോഴും ഇടതുപക്ഷമാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
എ. വിജയരാഘവനെതിരായ സുധാകരന്റെ വാക്കുകള്‍ അത്യന്തം രൂക്ഷമാണ്. 'നിരക്ഷരകുക്ഷി' എന്ന് വിജയരാഘവനെ പരിഹസിച്ച സുധാകരന്‍, പോളിറ്റ് ബ്യൂറോയില്‍ ഇരിക്കാന്‍ പോയിട്ട് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വത്തിന് പോലും അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന് തുറന്നടിച്ചു. ഇത്തരം നേതാക്കള്‍ പ്രതിനിധീകരിക്കുന്നത് തൊഴിലാളി വര്‍ഗത്തെയല്ല, മറിച്ച് 'പൊളിറ്റിക്കല്‍ ക്രിമിനല്‍' വര്‍ഗത്തെയാണെന്നാണ് സുധാകരന്റെ നിരീക്ഷണം.
സംസ്ഥാന നേതൃത്വത്തെ മാത്രമല്ല, ആലപ്പുഴയിലെ പ്രാദേശിക സി.പി.എം നേതൃത്വത്തെയും സുധാകരന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. ജില്ലാ നേതൃത്വത്തിലെ വലിയൊരു വിഭാഗം 'പൊളിറ്റിക്കല്‍ ക്രിമിനലുകള്‍' ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. താന്‍ പാര്‍ട്ടിയിലുള്ളപ്പോള്‍ തന്നെ സ്വന്തം പിതാവിനെതിരെ പ്രാദേശിക നേതാക്കള്‍ അധിക്ഷേപം നടത്തിയിട്ടും, മുഖ്യമന്ത്രിയോ സംസ്ഥാന നേതൃത്വമോ കര്‍ശന നടപടിയെടുത്തില്ലെന്ന പഴയ അമര്‍ഷവും അദ്ദേഹം പരസ്യമാക്കുന്നു. താന്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ പ്രസ്ഥാനമല്ല ഇന്നത്തെ ആലപ്പുഴയിലെ സി.പി.എം എന്ന വാദത്തിലൂടെ, തന്റെ പാര്‍ട്ടി വിടലിനെ വൈകാരികമായി ന്യായീകരിക്കുക കൂടിയാണ് ജി. സുധാകരന്‍ ചെയ്യുന്നത്.
ചുരുക്കത്തില്‍, കേവലമൊരു സീറ്റ് നിഷേധത്തിലോ മുന്നണി മാറ്റത്തിലോ ഒതുങ്ങുന്നില്ല സുധാകരന്റെ പോരാട്ടം. സി.പി.എമ്മിന്റെ സംഘടനാപരമായ ജീര്‍ണതകളെയും നേതാക്കളുടെ ഇരട്ടത്താപ്പിനെയും തുറന്നുകാട്ടാനാണ് അദ്ദേഹം അമ്പലപ്പുഴയിലെ പ്രചാരണ വേദികള്‍ ഉപയോഗിക്കുന്നത്.
