'ജനനായകന്‍ കെഎസ് തുടരണം; കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരന്‍'; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്ന് ഇന്നും പോസ്റ്ററുകള്‍; നേതൃമാറ്റ നീക്കത്തിനിടെ സുധാകരനെ അനുകൂലിച്ച് കൂടുതല്‍ പോസ്റ്ററുകള്‍

'ജനനായകന്‍ കെഎസ് തുടരണം

Update: 2025-05-08 08:37 GMT

തൃശൂര്‍: നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അനുകൂലിച്ച് ഇന്നും പോസ്റ്ററുകള്‍. തൃശ്ശൂരിലാണ് ഇന്ന് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍' എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ എസ് തുടരണം' എന്ന തലക്കെട്ടിലായിരുന്നു ബോര്‍ഡ്. 'കെ സുധാകരന്‍ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ' എന്നാണ് ബോര്‍ഡിലെ വാചകം. കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവെന്നും സുധാകരനെ പിന്തുണച്ച് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ബോര്‍ഡ്.

കെപിസിസി പ്രസിഡന്റായി സുധാകരന്‍ തുടരട്ടെ എന്ന് ഫ്‌ലക്‌സില്‍ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്‌ളക്‌സിലുണ്ട്.സേവ് കോണ്‍ഗ്രസ് കാസര്‍കോട് എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. കണ്ണൂര്‍ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകള്‍ പതിച്ചു, ജനനായകന്‍ കെഎസ് തുടരണം എന്നാണ് പോസ്റ്ററില്‍ ഉള്ളത്.''കോണ്‍ഗ്രസ് പോരാളികള്‍ ' എന്ന പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്.

കെപിസിസി അധ്യക്ഷ പദവിയിലെ അനിശ്ചിതത്വം വലിയ പ്രതിസന്ധിയാണ് സംസ്ഥാന കേണ്‍ഗ്രസിലുണ്ടായിരിക്കുന്നത്. പരിഹാരം കാണുന്നതില്‍ സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗാപാലടക്കം പ്രതിരോധത്തിലായതോടെയാണ് രാഹുല്‍ ഗാന്ധി അസാധാരണ നീക്കം നടത്തിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വേണോ വേണ്ടയോ ഇതായിരുന്നു സംസാരിച്ച നേതാക്കളോട് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. നേതൃമാറ്റത്തിന് പറ്റിയ സമയമല്ലെന്ന് അറിയിച്ച നേതാക്കള്‍ പരിഗണനയില്‍ മുന്നിലുള്ള ആന്റോ ആന്റണിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കൂടി രാഹുലിനെ ധരിപ്പിച്ചു.

രാഹുല് ഗാന്ധിയോട് സംസാരിച്ച മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടിയത് കെ സുധാകരന് പകരം പരിഗണനയിലുള്ള രണ്ട് പേരെ കൊണ്ടും കെപിസിസി അധ്യക്ഷ പദവി വഹിക്കാനുള്ള ശേഷിയില്ലെന്നാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്നതോടെ കെപിസിസിയെയോ, യുഡിഎഫിനെയോ ചലിപ്പിക്കാനുള്ള കഴിവ് ആന്റോ ആന്റണിക്കും, സണ്ണി ജോസഫിനും ഇല്ലെന്ന് നേതാക്കള്‍ തുറന്ന് പറഞ്ഞു. നേതാക്കളോട് സംസാരിച്ച് കൃത്യമായ നിലപാടെടുക്കുന്നതില്‍ ദീപ ദാസ്മുന്‍ഷിയും പരായജപ്പെട്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

സംഘടന കാര്യങ്ങളില്‍ ദീപ ഒരു വിഭാഗത്തിന്റെ മാത്രം ആളായി മാറുന്നുവെന്ന പരാതി ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്.കെ സുധാകരനെതിരായ റിപ്പോര്‍ട്ടും പോലും ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയാതാണെന്ന് പരാതി സുധാകര പക്ഷം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം. കടുത്ത അതൃപ്തിയില്‍തുടര്‍ ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല. രാഹുല്‍ ഹരിയാന പര്യടനത്തിലാണ്. കെ സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കള്‍ ജാര്‍ഖണ്ഡിലുമായിരുന്നു. പ്രതിഷേധം ഇത്രത്തോളം ഉയര്‍ന്നതിനാല്‍ ആന്റോ ആന്റണിയുടെയും സണ്ണി ജോസഫിന്റെയും കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യത കുറയുകയാണെന്നാണ് വിവരം .എന്നാല്‍ ആന്റോ ആന്റണി തന്നെയാണ് ഇപ്പോഴും പരിഗണനയിലുള്ളതെന്നും, എതിര്‍പ്പറിയിച്ച നേതാക്കളെ വിശ്വാസത്തിലെടുത്ത് ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തുമെന്നുമാണ് ആന്റോ അനുകൂലികളുടെ വാദം.

Tags:    

Similar News