പാര്‍ട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനം; രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്, ഒരു വ്യക്തിയുടേതല്ല; തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് ഉണ്ടായിട്ടില്ല; രാഹുലിന് നല്‍കുന്ന ഒരു വോട്ടും പാഴാകില്ലെന്ന് ഉറപ്പ്; പ്രതികരിച്ചു ഷാഫി പറമ്പില്‍

പാര്‍ട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനം

Update: 2024-10-16 09:44 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംപി. പാര്‍ട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്നും തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് സംഭവിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. ഏതെങ്കിലും ഒരു വ്യക്തിയുടേതല്ല. സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും പാര്‍ട്ടിക്കും രാഹുലിനും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ ഒരു യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുലിന് ജയിക്കാനാകുമെന്നും ഷാഫി പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ കെ.പി.സി.സി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ഷാഫി വിഷയത്തില്‍ പ്രതികരിച്ചത്. 'മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിന് അനുകൂലമാണ് പാലക്കാട്ടെ ജനവികാരമെന്ന് പറഞ്ഞുകഴിഞ്ഞു. പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. ഏതെങ്കിലും ഒരു വ്യക്തിയുടേതല്ല.

രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ നേതൃത്വത്തെ നന്ദി അറിയിക്കുന്നു. വിജയത്തിനായി പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും പാര്‍ട്ടിക്കും രാഹുലിനും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ഥിത്വവും രാഹുലിന്റെ സ്ഥാനാര്‍ഥിത്വവും പാര്‍ട്ടിയാണ് തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തിനപ്പുറമുള്ള ഒരു പ്രവൃത്തിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പ് ജയിക്കുക എന്നതിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട്ട് സംഭവിച്ചിട്ടില്ല. സി.പി.എം -ബി.ജെ.പി നെക്‌സസിനെതിരായ വികാരം ശക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ ഒരു യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുലിന് ജയിക്കാനാകും. രാഹുലിന് നല്‍കുന്ന ഒരു വോട്ടും പാഴാകില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്. ജനപക്ഷത്തു നില്‍ക്കുന്ന ഒരു ജനപ്രതിനിധിയെ പാലക്കാടിന് കിട്ടും'' -ഷാഫി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി. സരിന്‍ രംഗത്തുവന്നത്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത്. ആരുടെയും വ്യക്തിതാല്‍പര്യമല്ല, കൂട്ടായ തീരുമാനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആവശ്യം. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമായിരുന്നു. പാലക്കാട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാമത് ബി.ജെ.പിയാണെന്ന് മനസ്സിലാക്കണം. പാര്‍ട്ടി തിരുത്തി ശരിയിലേക്ക് എത്തുമെന്നും ആ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News