സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു നടപ്പാക്കണം: നവയുഗം ദമ്മാം മേഖല സമ്മേളനം

Update: 2025-06-06 13:22 GMT

ദമ്മാം: ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന സ്വദേശിവല്‍ക്കരണ/കുടിയേറ്റവിരുദ്ധ സമീപനങ്ങള്‍ കാരണം, ജോലി നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്ന പാവപ്പെട്ട പ്രവാസികളുടെ പുനഃരധിവാസത്തിനായി, സമഗ്രമായ ഒരു പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു, അതിലൂടെ പ്രായോഗികമായ പദ്ധതികള്‍ നോര്‍ക്ക അടക്കമുള്ള സംവിധാനങ്ങള്‍ വഴി നടപ്പിലാക്കുകയും വേണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദമ്മാം ബദര്‍ അല്‍റാബി ഹാളിലെ സഫിയ അജിത് നഗറില്‍ നടന്ന ദമ്മാം മേഖല സമ്മേളനം, നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു.

ജാബിര്‍ മുഹമ്മദ് രക്തസാക്ഷി പ്രമേയവും, ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ദമ്മാം മേഖല സെക്രെട്ടറി ഗോപകുമാര്‍ മേഖല പ്രവര്‍ത്തന റിപ്പോര്‍ട്ടും, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ഉണ്ണിമാധവം, സജീഷ് പട്ടാടി, പ്രിജി കൊല്ലം, ഉണ്ണി പൂച്ചെടിയില്‍, ശരണ്യ ഷിബു, ഹുസൈന്‍ നിലമേര്‍ എന്നിവര്‍ അഭിവാദ്യ പ്രസംഗങ്ങള്‍ നടത്തി.

സംഗീത സന്തോഷ്, റിയാസ് മുഹമ്മദ്, തമ്പാന്‍ നടരാജന്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികള്‍ നിയന്ത്രിച്ചു. സാബു വര്‍ക്കല, സുരേന്ദ്രന്‍ എന്നിവര്‍ പ്രമേയ കമ്മിറ്റിയിലും, മുഹമ്മദ് ഷിബു, സന്തോഷ് കുമാര്‍ എന്നിവര്‍ മിനിട്‌സ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ടിന് മേല്‍ നടന്ന ചര്‍ച്ചയില്‍ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സമ്മേളന പ്രതിനിധികള്‍ സംസാരിച്ചു.

31 അംഗങ്ങള്‍ അടങ്ങിയ പുതിയ ദമ്മാം മേഖല കമ്മിറ്റിയെയും, കേന്ദ്ര സമ്മേളനത്തിലേക്ക് 40 അംഗ പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.

സമ്മേളനത്തിന് ജോസ് കടമ്പനാട് സ്വാഗതവും, ഗോപകുമാര്‍ നന്ദിയും പറഞ്ഞു.


Similar News