രണ്ട് അച്ഛന്മാര്‍ക്ക് ഒരു കുഞ്ഞ് ജനിക്കാനുള്ള സാങ്കേതി വിദ്യ കണ്ടെത്തി ചൈന; ജീന്‍ എഡിറ്റിങ്ങിലൂടെ രണ്ടു തന്തയുള്ള എലിയെ സൃഷ്ടിച്ചു തുടക്കം; സ്വവര്‍ഗ സ്‌നേഹികള്‍ക്ക് ഇനി കുഞ്ഞുങ്ങളെ സൃഷ്ടിച്ച് വളര്‍ത്താം

Update: 2025-06-25 03:26 GMT

ബേയ്ജിംഗ്: രണ്ട് അച്ഛന്‍മാര്‍ക്ക് ഒരു കുഞ്ഞ് ജനിക്കുക എന്ന കാര്യം ഒരു കാലത്തും നമുക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ചൈന. രണ്ട് അച്ഛന്മാര്‍ക്ക് ഒരു കുഞ്ഞ് ജനിക്കാനുള്ള സാങ്കേതി വിദ്യ കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞന്‍മാര്‍. ജീന്‍ എഡിറ്റിംഗിലൂടെ രണ്ട് തന്തയുള്ള എലിയെ സൃഷ്ടിച്ചാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഏതായാലും ഇത് മനുഷ്യരിലേക്കും പകര്‍ത്തുമ്പോള്‍ ഏറ്റവും നേട്ടം ഉണ്ടാകാന്‍ പോകുന്നത് സ്വവര്‍ഗസ്നേഹികള്‍ക്കാണ്. അവര്‍ക്കും ഇനി ഈ സംവിധാനത്തിലൂടെ കുഞ്ഞുങ്ങളെ സൃഷ്ടിച്ച് വളര്‍ത്താം. ഷാങ്ഹായിയിലെ ജിയാവോ ടോങ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് ന്യൂക്ലിയസ് നീക്കം ചെയ്ത എലിയുടെ അണ്ഡത്തിലേക്ക് രണ്ട് അച്ഛനില്‍ നിന്ന് ഓരോ ബീജകോശം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നു. തുടര്‍ന്ന് ജീന്‍ എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭ്രൂണം വികസിക്കുന്നതിനായി ബീജത്തിലെ ഡി.എന്‍.എയുടെ ഭാഗങ്ങള്‍ പുനഃക്രമീകരിച്ചാണ് ഇക്കാര്യം യാഥാര്‍ത്ഥ്യമാക്കിയത്.

ആന്‍ഡ്രോജെനിസിസ് എന്ന പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കിയത്. രണ്ട് അച്ഛന്‍മാരില്‍ നിന്നുള്ള ജനിതക ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭ്രൂണത്തെ ഒരു സ്ത്രീ ഗര്‍ഭാശയത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇത് പ്രായപൂര്‍ത്തിയാകുന്നതുവരെ വളരാനും അനുവദിച്ചു. ഇതിലൂടെ ഉണ്ടായ ആണ്‍ എലിയെ പ്രായപൂര്‍ത്തിയായതിന് ശേഷം പെണ്‍ എലിയുമായി ഇണചേര്‍ക്കുകയും അങ്ങനെ അവര്‍ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു.

ഈ പരീക്ഷണത്തിലെ വിജയം രണ്ട് സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് സ്വന്തമായി ഒരു കുട്ടിയുണ്ടാകാന്‍ വഴിയൊരുക്കും. അവര്‍ക്ക് ഒരു കുടുംബം പുലര്‍ത്താനും കഴിയും. എന്നാല്‍ മനുഷ്യരില്‍ ഈ സംവിധാനം വിജയകരമായി പരീക്ഷിക്കാന്‍ ഒരുപാട് സമയമെടുക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രവുമല്ല അക്കാര്യം അധാര്‍മ്മികമാണെന്നാണ് ചൈനയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല മനുഷ്യരില്‍ ഈ പരീക്ഷണം നടത്തുന്നത് ഉദ്ദേശിച്ചത് പോലെ വിജയകരമാകില്ല എന്നാണ് ബ്രിട്ടനിലെ ചില ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

പെണ്‍ എലികളിലേക്ക് മാറ്റിയ 259 എലികളുടെ ഭ്രൂണങ്ങളില്‍ രണ്ടെണ്ണം മാത്രമേ പരീക്ഷണത്തെ അതിജീവിച്ചുള്ളൂ എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന്, കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന സ്വവര്‍ഗാനുരാഗികള്‍ ചെയ്യുന്നത് ഒരു വാടക അമ്മയെയോ പിതാവിനെയോ ഇതിനായി കണ്ടെത്തുകയാണ്. രണ്ട് വര്‍ഷം മുമ്പ് തന്നെ രണ്ട് ജൈവിക പിതാക്കന്മാരില്‍ നിന്ന് ആദ്യമായി എലികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. എലികള്‍ക്ക് ജനിതകപരമായി മനുഷ്യരുമായി ഏറെ സാമ്യം ഉള്ളതിനാല്‍ ഇക്കാര്യം മനുഷ്യരിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടിരുന്നത്.

അതിനിടെ കുരങ്ങുകള്‍ പോലുള്ള വലിയ ജീവികളിലും ഗവേഷകര്‍ ഈ പരീക്ഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ അത് അത്ര എളുപ്പമാകില്ല എന്നാണ് കരുതപ്പെടുന്നത്. ജീന്‍ എഡിറ്റിംഗിന്റെ സാങ്കേതിക വിദ്യകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ് വികസിപ്പിച്ചെടുത്തത്.

Tags:    

Similar News