ആദ്യ സീസണ്‍ മുതല്‍ ശ്രദ്ധേയ താരങ്ങളെ അണിനിരത്തിയിട്ടും അകന്നുനിന്ന കപ്പ്; ഒരു താരത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിയെ പൊളിച്ചെഴുതി ഒരു സംഘമായി വളര്‍ത്തിയ കോച്ചിങ്ങ് തന്ത്രം; നാലാമൂഴത്തില്‍ ആര്‍ സി ബി ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുമ്പോള്‍ കൈയ്യടിക്കേണ്ടത് ആന്‍ഡി ഫ്ളവര്‍-ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടിനും
നാലാമൂഴത്തില്‍ ആര്‍ സി ബി ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുമ്പോള്‍ കൈയ്യടിക്കേണ്ടത് ആന്‍ഡി ഫ്ളവര്‍-ദിനേശ് കാര്‍ത്തിക്ക് കൂട്ടുകെട്ടിനും
ബംഗളുരൂ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണ്‍ മുതല്‍ പ്രതിഭാധാരാളിത്തമുള്ള ടീമായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു.ക്രിസ്ഗെയില്‍,എബിഡി,തിലകരത്നേ ദില്‍ഷന്‍,റോസ് ടെയ്ലര്‍,ഡാനിയേല്‍ വെറ്റോറി,മാക്സ്വെല്‍ തുടങ്ങി ഒരോ ലേലസമയത്തും അതാത് സമയങ്ങളില്‍ ഏറ്റവും ഫോമിലുള്ള താരങ്ങളെ തന്നെ ആര്‍സിബി തങ്ങളുടെ പാളയത്തിലെത്തിച്ചു.ഐപിഎല്ലിന്റെ പകുതി പ്രായം അവകാശപ്പെടാനില്ലാത്ത ഗുജറാത്ത് ടൈറ്റന്‍സ് വരെ കിരീടത്തില്‍ മുത്തമിട്ടപ്പോഴും ആര്‍സിബിക്ക് ട്രോഫി കിട്ടാക്കനിയായി.
ഒടുവില്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഒരു നിമിഷത്തിനായി ഒരേ പോലെ കാത്തിരുന്ന കോഹ്ലിയെയും ടീമിനെയും കണ്ണീരണിയിച്ച് ഐപിഎല്‍ കിരീടത്തില്‍ ബംഗളുരുവിന്റെ പേരും ആലേഖനം ചെയ്യപ്പെട്ടു.ആല്‍ക്കെമിസ്റ്റിലെ വരികളെ അന്വര്‍ത്ഥമാക്കി ഒരു കോഹ്ലി ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം സാധ്യമാക്കാന്‍ ഈ ലോകം മുഴുവന്‍ അദ്ദേഹത്തോടൊപ്പം നിന്നു.വ്യക്തിഗത പ്രതിഭകളെ മാത്രം ആശ്രയിച്ച ബംഗളുരു ഒരു ടീമായി ഒത്തിണങ്ങിയാണ് ഇത്തവണ വിരാടിനായി കിരീടം ജയിച്ചത്.ഒരു സംഘമായി ടീമിനെ മാറ്റിയെടുക്കുന്നതില്‍ ടീം കോച്ചും മുന്‍ സിംബാവെ താരവുമായ ആന്‍ഡിഫ്ളവറും മെന്ററും ആര്‍സിബി മുന്‍ താരവുമായ ദിനേഷ് കാര്‍ത്തിക്കും നടത്തിയ ഇടപെടലാണ് ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡയത്തില്‍ പൂര്‍ണ്ണതയിലെത്തിയത്.
തന്റെ കൗമാരവും..യവ്വൗനവും അനുഭവസമ്പത്തും ടീമിനായി നല്‍കിയ കോഹ്ലി
ഇന്നലെ മത്സരശേഷം മാത്യുഹെയ്ഡനോട് സംസാരിക്കവെ കോഹ്ലി പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ്.. എന്റെ കൗരവും യവ്വൗനവും അനുഭവ സമ്പത്തുമെല്ലാം ഞാന്‍ ഈ ടീമിന് നല്‍കി.എന്നെങ്കിലുമൊരുനാള്‍ ആ കപ്പ് എന്നെത്തേടിയെത്തുമെന്ന് ഉറപ്പായിരുന്നു..പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് ആ സംഗമം സമാഗതമായത്.18ാം സീസണില്‍ കോലിയും ബെംഗളൂരുവും കപ്പുയര്‍ത്തി. ടൂര്‍ണമെന്റില്‍ എത്രയോ ആളുകള്‍ കളിച്ചുമടങ്ങി, അനേകം കണക്കുകളും റെക്കോഡുകളും പിറന്നു.എന്നാല്‍, ടൂര്‍ണമെന്റ് തുടങ്ങിയത്
മുതല്‍ ഈസീസണ്‍വരെ തുടര്‍ച്ചയായ 18 വര്‍ഷം ഒരേ ടീമിനുവേണ്ടി കളിച്ച ഒരേയൊരാളേയുള്ളൂ..വിരാട് കോലി.
2007ല്‍, അന്നത്തെ 50,000 ഡോളറിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി കരാറിലെത്തുമ്പോള്‍ വിരാട് കോലി എന്ന 19-കാരന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയിരുന്നില്ല.കോലി ഐപിഎലിനൊപ്പം വളര്‍ന്നു,ഐപിഎല്‍ കോലിക്കൊപ്പം വലുതായി.വൈകാതെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായ വിരാട് രൂപം ലോകക്രിക്കറ്റിന്റെ മേല്‍വിലാസങ്ങളിലൊന്നായപ്പോഴും കോലി എന്ന രണ്ടക്ഷരത്തിന്റെ പിന്‍ബലത്തില്‍ ആരാധക സമ്പന്നമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഐപിഎല്‍ കിരീടം കിട്ടാക്കനിയായി.
കോഹ്ലി നായക പദവിയിലെത്തിയപ്പോഴും ആര്‍സിബിക്ക് കാലിടറി.ലോകത്തെ ഏറ്റവും മാരകമായ ബാറ്റിങ് കോമ്പിനേഷന്‍ എന്നറിയപ്പെട്ട എ ബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും വിരാട് കോലിയും ഒരുമിച്ച് അണിനിരന്നപ്പോഴും ബെംഗളൂരു ഇടവഴിയില്‍ ഇടറിവീണു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന (2016, 973 റണ്‍സ്) റെക്കോഡ് കോലി സ്വന്തമാക്കിയവര്‍ഷം അദ്ദേഹത്തിന്റെ തന്നെ ക്യാപ്റ്റന്‍സിയില്‍ ഫൈനലിന് ഇറങ്ങിയപ്പോഴും ബെംഗളൂരു തോറ്റു.
കരിയറിലെ ഏറ്റവും ഉന്നതിയില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ നായകപദവി ഉപേക്ഷിച്ചു.പിന്നാലെ ബെംഗളൂരുവിന്റെ നായകസ്ഥാനവും. അപ്പോഴും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.ഓരോ സീസണ്‍ പിന്നിടുമ്പോഴും ഇത് ബെംഗളൂരുവിന്റെവര്‍ഷമാകും എന്ന വായ്ത്താരിയില്‍ കടന്നുപോയത് 17 വര്‍ഷം.18ാം സീസണ്‍ ഐപിഎല്ലില്‍ കളിക്കാനിറങ്ങുമ്പോള്‍ ഒരു ലക്ഷ്യം മാത്രമേ വിരാട് കോലിയെന്ന ഇതിഹാസതാരത്തിന് ഉണ്ടായിരുന്നുള്ളൂ.ഒരു ഐപിഎല്‍ കിരീടം സ്വന്തമാക്കുക.ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമടക്കം ഷെല്‍ഫിലെത്തിച്ച കോലിക്ക് ഐപിഎല്‍ ട്രോഫിയുടെ അഭാവം എന്നും പൊള്ളുന്ന അനുഭവമായിരുന്നു.
കപ്പ് അകന്നുനിന്നെങ്കിലും ഐപിഎല്‍ റെക്കോര്‍ഡുകളില്‍ സമകാലീകരെക്കാള്‍ ബഹുദൂരം മുന്നിലാണ് കോലി.കോലി തന്നെയാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വലിയ റണ്‍വേട്ടക്കാരന്‍. അന്താരാഷ്ട്ര ടി20-യില്‍ ഒരു സെഞ്ചുറി മാത്രമാണ് കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ എട്ടു സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.ഒരു സീസണില്‍ 973 റണ്‍സെന്ന റെക്കോഡും കോലിക്ക് മാത്രം സ്വന്തമാണ്. ഓരോ മത്സരത്തിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തന്റെ 100 ശതമാനവും പുറത്തെടുക്കുന്ന താരം കാത്തിരുന്നതത്രയും ആ കപ്പിനായിരുന്നു.
ഇന്നലത്തെ ഫൈനലില്‍ ആര്‍സിബി ടീമിന്റെ ടോപ് സ്‌കോററും കോലിയായിരുന്നു.ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെ പതിയെ സ്‌കോറുയര്‍ത്തുന്ന സൂപ്പര്‍ താരത്തെയാണ് സ്റ്റേഡിയത്തില്‍ കണ്ടത്.കോലി ഇതിനിടയില്‍ ഒരു റെക്കോഡും കുറിച്ചു.ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകളടിച്ച താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്.മുന്‍ താരം ശിഖര്‍ ധവാന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്.ഫൈനലിലെ നാലാം ഓവറില്‍ ബൗണ്ടറി നേടിയാണ് കോലി ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആകെ മൂന്നുഫോറുകള്‍ ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്.
ഒറ്റ താരത്തില്‍ നിന്ന് ഒരു സംഘത്തിലേക്ക്..ലേലം മുതല്‍ കണ്ട ആന്‍ഡി ഫ്ളവര്‍-ദിനേശ് കാര്‍ത്തിക്ക് മാജിക്ക്
കളിക്കളത്തിലെ മികവിനൊപ്പം തന്നെ താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ വരെ കൃത്യമായ പ്ലാനിങ്ങ് നടത്തിയാണ് ആര്‍സിബി ഇത്തവണ തങ്ങളുടെ ആദ്യ കിരീടനേട്ടം യാഥാര്‍ത്ഥ്യമാക്കിയത്.ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ച് കപ്പ് നേടാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഈ സീസണില്‍ ആര്‍സിബിക്കു വന്ന പ്രധാന മാറ്റം.അതിന് തെളിവാണ് ലീഗ് റൗണ്ടിലെ മത്സരങ്ങളില്‍ 9 വ്യത്യസ്ത താരങ്ങളാണ് ഇത്തവണ ആര്‍സിബിക്കായി പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത് എന്ന വസ്തുത.ബാറ്റിങ്ങില്‍ 10 താരങ്ങള്‍ ഇതുവരെ അര്‍ധ സെഞ്ചറിയും നേടി.നിര്‍ണായക ഘട്ടങ്ങളിലെല്ലാം ടീമിന്റെ രക്ഷകനായി ഒരാള്‍ അവതരിച്ചുകൊണ്ടേയിരുന്നു.ഈ ടീം എഫര്‍ട്ട് തന്നെയാണ് സീസണില്‍ ആര്‍സിബിയുടെ കുതിപ്പിന് ഇന്ധനമായത്
ഇതിന് മുമ്പ് കളിച്ച മൂന്ന് ഐപിഎല്‍ ഫൈനലുകളിലും തോല്‍ക്കാനായിരുന്നു ബംഗളുരുവിന്റെ വിധി.മാത്രമല്ല ആര്‍സിബിയെ പോലെ താരലേലത്തില്‍ ഇത്രയധികം കോടികള്‍ വാരിയെറിഞ്ഞ് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച മറ്റൊരു ഫ്രാഞ്ചൈസിയില്ല.ക്രിസ് ഗെയ്ലും എ ബി ഡിവില്ലിയേഴ്സും യുവ്രാജ് സിങ്ങും ഗ്ലെന്‍ മാക്സ്വെല്ലും ജാക്ക് കാലിസും ഫാഫ് ഡുപ്ലെസിയും കെവിന്‍ പീറ്റേഴ്സണും ആരോണ്‍ ഫിഞ്ചും ഷെയ്ന്‍ വാട്ട്സണും ബ്രെണ്ടന്‍ മക്കല്ലവുമെല്ലാം ആര്‍സിബി ജേഴ്സിയില്‍ കളിച്ചിട്ടുണ്ട്.ബൗളര്‍മാരുടെ കണക്കെടുത്താല്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഡെയ്ല്‍ സ്റ്റെയ്‌നും സഹീര്‍ ഖാനും മുത്തയ്യ മുരളീധരനും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചെഹലുമെല്ലാം ആര്‍സിബിക്കായി വിവിധ സീസണുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്.
അതായത് ടി20 ക്രിക്കറ്റിലെ വമ്പന്‍ പേരുകളെയെല്ലാം അവര്‍ കളിത്തിലിറക്കിയിട്ടുണ്ട്.എന്നിട്ടും കിരീടം ഷെല്‍ഫിലെത്തിക്കാനായില്ല.
ആര്‍സിബിയെ സംബന്ധിച്ച് 2016-ലെ ഐപിഎല്‍ സീസണ്‍ സ്വപ്ന സമാനമായിരുന്നു.കോലി 973 റണ്‍സടിച്ച് റെക്കോഡിട്ട സീസണില്‍ ഡിവില്ലിയേഴ്‌സും തകര്‍പ്പന്‍ ഫോമിലായിരുന്നു. ക്രിസ് ഗെയിലും കെ.എല്‍ രാഹുലും ഷെയ്ന്‍ വാട്ട്‌സണുമെല്ലാം കളിക്കാന്‍ ഉണ്ടായിരുന്നിട്ടും ജയിച്ചെന്ന ഘട്ടത്തില്‍ നിന്നാണ് ആ വര്‍ഷം ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി കളി കൈവിടുന്നത്.പല സീസണുകളിലും ഇത്തരത്തില്‍ വലിയ താരനിരയുമായി ഇറങ്ങിയ ടീമിന് നിരാശ തന്നെയായിരുന്നു അവസാനം ബാക്കി.
ഇവിടെയാണ് താരങ്ങളുടെ തെരഞ്ഞെടുപ്പ് മുതല്‍ ടീം മാനേജ്മെന്റ് മാറ്റ് ചിന്തിച്ചുതുടങ്ങിയത്.നാല് അന്താരാഷ്ട്രമത്സരങ്ങള്‍ മാത്രം കളിച്ച രജത് പടിദാര്‍ എന്ന നവാഗതനു കീഴിലാണ് കിരീടം ബെംഗളൂരുവിനെ തേടിയെത്തുന്നത്.രജത് പരിക്കേറ്റ് പിന്‍മാറിയപ്പോള്‍,
അതിനേക്കാള്‍ പ്രായംകുറഞ്ഞ ജിതേഷ് ശര്‍മ നായകനായി.കോലിക്ക് നായകന്റെ ഭാരം ഒഴിവാക്കി നല്‍കാന്‍ മാനേജ്മെന്റും കോച്ചിങ്ങ് സ്റ്റാഫും ശ്രദ്ധിച്ചിരുന്നു.ഇതില്‍ കോച്ച് ആന്‍ഡി ഫ്ളവര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരോടൊപ്പം, ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബട്ടിന്റെ ഇടപെടലുകളും പ്രധാനമായിരുന്നു.
മെഗാ താരലേലത്തില്‍, ഓരോ പൊസിഷനിലേക്കും കൃത്യമായ കളിക്കാരെ കണ്ടെത്താനായതുകൂടിയാണ്. ഏറെക്കാലം ഈ ടീമില്‍ കളിച്ച ദിനേഷ് കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പറും ചേര്‍ന്നാണ് ലേലത്തില്‍ ടീമിന്റെ പ്ലാന്‍ ഉണ്ടാക്കിയത്.11.5 കോടി രൂപയ്ക്ക് കൊണ്ടുവന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ട് കോലിക്കൊപ്പം പറ്റിയ ഓപ്പണറായി. 12 കളിയില്‍ 175 സ്‌ട്രൈക്ക് റേറ്റില്‍ 387 റണ്‍സ് നേടിയ സാള്‍ട്ടും കോലിയും ചേര്‍ന്ന ഓപ്പണിങ് ജോഡി ആറുതവണ അമ്പതിലേറെ റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
12.5 കോടിക്ക് ടീമിലെത്തിയ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഫൈനല്‍വരെയുള്ള 11 കളിയില്‍ 21 വിക്കറ്റുമായി തന്റെ മൂല്യം തെളിയിച്ചു.11 കോടിക്ക് ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ, മലയാളി താരം ദേവദത്ത് പടിക്കല്‍, സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കെല്ലാം ടീമില്‍ അവരവരുടെ റോളുണ്ടായിരുന്നു. ദേവദത്തിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായെത്തിയ ബെംഗളൂരു ബോയ് മായങ്ക് അഗര്‍വാളിനെപ്പോലുള്ള റിസര്‍വുകളും നിര്‍ണായകഘട്ടത്തില്‍ തുണയായി.
സ്പിന്നര്‍മാരായി ക്രുണാല്‍ പാണ്ഡ്യയേയും യുവതാരം സുയാഷ് ശര്‍മയേയും മാത്രം തിരഞ്ഞെടുത്ത് ലേലത്തില്‍ ആര്‍സിബി ഞെട്ടിച്ചിരുന്നു.എന്നാല്‍ ഈ സ്പിന്‍ കൂട്ടുകെട്ടാണ് നിരവധി മത്സരങ്ങളില്‍ കളിയുടെ ഗതി ആര്‍സിബിക്ക് അനുകൂലമാക്കിയത്.ഫൈനലിലും ക്രുണാലിന്റെ മികവുകണ്ടു.ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോയിരുന്ന ആര്‍സിബിക്ക് ഇത്തവണ മധ്യനിരയിലും ഫിനിഷിങ്ങിലും ലഭിച്ചത് എണ്ണംപറഞ്ഞ ബാറ്റര്‍മാര്‍.ജിതേഷ് ശര്‍മ,ലിയാം ലിവിങ്സ്റ്റന്‍,ടിം ഡേവിഡ്,റൊമാരിയോ ഷെപ്പേഡ് എന്നിവരടങ്ങിയ ബാറ്റിങ് യൂണിറ്റ് ടീമിന്റെ കരുത്തു വര്‍ധിപ്പിച്ചു.ഓപ്പണിങ്ങില്‍ ഫില്‍ സോള്‍ട്ട് എത്തിയതോടെ പവര്‍പ്ലേയില്‍ റണ്‍നിരക്ക് ഉയര്‍ത്താനും ആര്‍സിബിക്കു സാധിച്ചു.
സാധാരണയായി ബാറ്റര്‍മാരെ വാങ്ങിക്കൂട്ടി, തട്ടിക്കൂട്ട് ബോളിങ് നിരയുമായി ലേലത്തില്‍ നിന്നു മടങ്ങുന്ന പതിവ് ഇക്കുറി ആര്‍സിബി തെറ്റിച്ചു. അതിന്റെ ഗുണം ടൂര്‍ണമെന്റില്‍ ഉടനീളം ആര്‍സിബിക്കു ലഭിച്ചു.മെഗാ ലേലം മുതല്‍ കൃത്യമായ പ്ലാന്‍ ടീമിനുണ്ടായിരുന്നു. കോലിയും രജത് പാട്ടിദാറും യഷ് ദയാലും അടക്കം മൂന്നുപേരെ മാത്രം നിലനിര്‍ത്തി ടീം സമ്പൂര്‍ണമായി പൊളിച്ചെഴുതാന്‍ ഉറപ്പിച്ചിരുന്നു.ലേലത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കു പിന്നാലെ പോകാതെ ആവശ്യമുള്ള പൊസിഷനുകളിലേക്ക് ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുന്നതിലായിരുന്നു ടീമിന്റെ ശ്രദ്ധ.
അങ്ങനെ കളിക്കളത്തിലും ഡഗൗട്ടിലും തകര്‍പ്പന്‍ പ്രകടനം സീസണിലുടനീളം കാഴ്ചവെച്ചാണ് പടിദാര്‍ എന്ന നായകന് കീഴില്‍ കോലിയും സംഘവും കപ്പില്‍ മുത്തമിടുന്നത്.ആഗ്രഹം സത്യമാണെങ്കില്‍, അതിനുവേണ്ടിയുള്ള പ്രയത്നം പരിശുദ്ധമാണെങ്കില്‍ അല്‍പം വൈകിയാലും കാലം കൈവിടില്ലെന്ന് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവും അവരുടെ എല്ലാമെല്ലാമായ വിരാട് കോലിയും തെളിയിച്ചിരിക്കുന്നു.