പൈക്‌റോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന് പിസിബി; ഖേദം പ്രകടിപ്പിക്കുകയാണ് ഉണ്ടായതെന്ന് ഐസിസി; ഗുരുതര ചട്ടലംഘനങ്ങള്‍; ഏഷ്യ കപ്പിലെ 'ഷോ'യ്ക്ക് പാക്കിസ്ഥാന്‍ ടീമിന് മുട്ടന്‍ പണിവരുന്നു; ബഹിഷ്‌കരണ ഭീഷണിയില്‍ കര്‍ശന നടപടിക്കൊരുങ്ങി ഐസിസി

ബഹിഷ്‌കരണ ഭീഷണിയില്‍ കര്‍ശന നടപടിക്കൊരുങ്ങി ഐസിസി

Update: 2025-09-19 09:17 GMT

ദുബായ്: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കുകയും യുഎഇയ്ക്ക് എതിരായ മത്സരം ഒരു മണിക്കൂറോളം വൈകിപ്പിക്കുകയും ചെയ്ത പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ നടപടിക്കൊരുങ്ങി ഐസിസി. ടൂര്‍ണമെന്റിലെ പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും കാര്യത്തില്‍ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത പാക് ക്രിക്കറ്റ് ബോര്‍ഡിനോട് വിശദീകരണം തേടി ഇ മെയില്‍ അയച്ചു.

മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്‌റോഫ്റ്റിനെ നീക്കാന്‍ ഐസിസി വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ പ്രതിഷേധിച്ചതാണ് പ്രധാന കാരണം. പെരുമാറ്റച്ചട്ട ലംഘനവും മോശം കീഴ്‌വഴക്കവുമാണ് സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി ഇമെയില്‍ അയച്ചു. പാക് താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പാക് - യുഎഇ മല്‍സരം ബുധനാഴ്ച ആരംഭിച്ചത്. ആവര്‍ത്തിച്ചുള്ള ചട്ടലംഘനമാണ് പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പിസിബി കുറ്റക്കാരാണെന്നും മെയിലില്‍ ഐസിസി സിഇഒ സന്‍ജോങ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎഇക്കെതിരായ മത്സര ദിവസം, പാക് ടീം കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്റെയും കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് ഐസിസി അന്വേഷണം നടത്തുന്നത്. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പാക് മീഡിയ മാനേജര്‍ ഇത് ചിത്രീകരിക്കുകയും പൈക്രോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കി ഈ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.

പൈക്രോഫ്റ്റ് പാക് ക്യാപ്റ്റനോട് മാപ്പ് പറഞ്ഞതിനാലാണ് യുഎഇക്കെതിരായ മത്സരിക്കാന്‍ വൈകിയാണെങ്കിലും പാകിസ്ഥാന്‍ തയാറായതെന്നായിരുന്നു പാക് ബോര്‍ഡ് വിശദീകരിച്ചത്. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിലെ ടോസ് സമയത്ത് താനുമായി ബന്ധപ്പെട്ട് പാക് ടീമിനുണ്ടായ തെറ്റിദ്ധാരണയും ആശയവിനിമയത്തിലെ പ്രശ്‌നങ്ങളും മാറ്റാന്‍ വേണ്ടി മാത്രമായിരുന്നു മത്സരത്തിന് മുമ്പ് പൈക്രോഫ്റ്റ് പാക് ടീമുമായി കൂടിക്കാഴ്ച നടത്തിയതെയെന്നും അല്ലാതെ പാക് ടീം പറയുന്നതുപോലെ മാപ്പുപറയാനല്ലെന്നുമാണ് ഐസിസിയുടെ നിലപാട്.

പൈക്‌റോഫ്റ്റിനെ നീക്കാതെ കളിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കിയ പാക് ടീം ഹോട്ടലില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ ഒരു മണിക്കൂറാണ് മല്‍സരം വൈകിയത്. ഞായറാഴ്ച ടോസ് ഇടുന്നതിന് മുന്‍പ് തന്നെ ഹസ്തദാനം ചെയ്യുന്നതില്‍ നിന്ന് പാക് ക്യാപ്റ്റനെ പൈക്‌റോഫ്റ്റ് വിലക്കിയെന്നാണ് പിസിബി ആരോപിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹസ്തദാനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് സൂര്യകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവാദം കൊഴുത്തതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്നും തെറ്റിദ്ധാരണകളും ആശയവിനിമയത്തില്‍ വന്ന പാകപ്പിഴകളും പരിഹരിക്കാമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തില്‍ ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോട് നിര്‍ദേശിച്ച പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ യുഎഇക്കെതിരായ മത്സരത്തില്‍ നിന്നും ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഒരു മണിക്കൂര്‍ താമസിച്ചാണ് യുഎഇ-പാകിസ്ഥാന്‍ മത്സരം തുടങ്ങിയത്. യുഎഇയെ തകര്‍ത്ത് പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുകയും ചെയ്തു. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച ഇന്ത്യയുമായി പാകിസ്ഥാന് വീണ്ടും മത്സരിക്കാനിറങ്ങണം.

Similar News