മിന്നും തുടക്കം നല്‍കി പ്രിയാന്‍ഷ് ആര്യന്‍; പിന്നാലെ 29 പന്തില്‍ 50 മായി പടനയിച്ച് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍; വീണ്ടും ബൗളിങ്ങില്‍ മികവില്ലാതെ ചെന്നൈ; സ്വന്തം മണ്ണിലും ചെന്നൈയ്ക്ക് രക്ഷയില്ല; പഞ്ചാബ് കിങ്ങ്സിനോട് തോറ്റത് 5 വിക്കറ്റിന്; രണ്ടാം ജയവുമായി അയ്യരും സംഘവും

മിന്നും തുടക്കം നല്‍കി പ്രിയാന്‍ഷ് ആര്യന്‍; പിന്നാലെ 29 പന്തില്‍ 50 മായി പടനയിച്ച് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍

Update: 2026-04-04 04:36 GMT

ചെന്നൈ: സ്വന്തം മണ്ണില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും ചെന്നൈയ്ക്ക് രക്ഷയില്ല.ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് മികവിലെത്താത്ത ഇന്നത്തെ മത്സരത്തിലും ചെന്നൈയ്ക്ക് തോല്‍വി.പഞ്ചാബ് കിങ്ങ്സിനോട് അഞ്ചുവിക്കറ്റിനാണ് ചെന്നൈ അടിയറവ് പറഞ്ഞത്.ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.29 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരാണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറര്‍.ശ്രേയസിനു പുറമേ പ്രബ്സിമ്രന്‍ സിങ് (34 പന്തില്‍ 43), കൂപ്പര്‍ കോണോലി (22 പന്തില്‍ 36), പ്രിയന്‍ഷ് ആര്യ (11 പന്തില്‍ 39) എന്നിവരും തകര്‍ത്തടിച്ചു.ചെന്നൈയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടപ്പോള്‍ പഞ്ചാബിന്റെത് തുടര്‍ച്ചയായ രണ്ടാം ജയമാണ്.

മറുപടി ബാറ്റിങ്ങില്‍ 61 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പ്രിയന്‍ഷ് ആര്യയും പ്രബ്സിമ്രന്‍ സിങ്ങും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. മാറ്റ് ഹെന്റിയെറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ പ്രിയന്‍ഷ് ആര്യ ബോള്‍ഡായി.നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ആര്യന്റെ ഇന്നിങ്ങസ്. ആദ്യ ആറോവറുകളില്‍ പഞ്ചാബ് 68 റണ്‍സെടുത്തു.സ്‌കോര്‍ 95ല്‍ നില്‍ക്കെ പ്രബ്സിമ്രന്‍ സിങ് റണ്‍ഔട്ടായി. കൂപ്പര്‍ കോണോലിക്കൊപ്പം ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ 9.5 ഓവറില്‍ പഞ്ചാബ് 100 കടന്നു. 12ാം ഓവറില്‍ കോണോലിയെ അന്‍ഷുല്‍ കാംബോജ് മാറ്റ് ഹെന്റിയുടെ കൈകളിലെത്തിച്ചു.

14.1 ഓവറില്‍ പഞ്ചാബ് സ്‌കോര്‍ 150 പിന്നിട്ടിരുന്നു. അവസാന 20 പന്തുകളില്‍ 25 റണ്‍സായിരുന്നു പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ അന്‍ഷുല്‍ കാംബോജ് രാഹുല്‍ ചാഹറിന്റെ കൈകളിലെത്തിച്ചു.പിന്നാലെ നേഹല്‍ വധേരയും പുറത്തായി.എന്നാല്‍ മാര്‍കസ് സ്റ്റോയ്നിസും (ഒന്‍പത്) ശശാങ്ക് സിങ്ങും (14) ചേര്‍ന്ന് എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

നേരത്തെ, രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായി. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജുവിനെ സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് പുറത്താക്കി.വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് റണ്‍സ് മാത്രമായിരുന്നു ചെന്നൈ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.തുടര്‍ന്ന് മാത്രെ - റുതുരാജ് ഗെയ്കവാദ് (22 പന്തില്‍ 28) സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റുതുരാജിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.

12ാം ക്യാപ്്റ്റന്‍ പുറത്താവുകയും ചെയ്തു. യൂസ്വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. വൈകാതെ മാത്രെയും മടങ്ങി. 43 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും ആറ് ഫോറുമാണ് നേടിയത്. തുടര്‍ന്നെത്തിയ കാര്‍ത്തിക് ശര്‍മയ്ക്ക് (1) തിളങ്ങാനായില്ല. എന്നാല്‍ സര്‍ഫറാസ് - ദുബെ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. 17-ാം ഓവറിലാണ് സര്‍ഫറാസ് മടങ്ങുന്നത്. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് പ്രശാന്ത് വീറിനെ കൂട്ടുപിടിച്ച് ദുബെ ചെന്നൈയുടെ സ്‌കോര്‍ 200 കടത്തുകയായിരുന്നു. ദുബെ ഒരു സിക്‌സും അഞ്ച് ഫോറുമാണ് നേടിയത്. പ്രശാന്ത് വീര്‍ (6) ദുബെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി വിജയ്കുമാര്‍ വൈശാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് മൂന്നു വിക്കറ്റ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പഞ്ചാബ് പട്ടികയില്‍ ഒന്നാമതെത്തി. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ രണ്ടാം തോല്‍വിയാണിത്.

Tags:    

Similar News