ആ നിയമം മുംബൈയെ രക്ഷിക്കാനോ? മഴ പെയ്താല്‍ മത്സരങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാനുള്ള ബിസിസിഐ തീരുമാനം വിവാദത്തില്‍; പ്രതിഷേധമറിയിച്ച് കൊല്‍ക്കത്ത ടീം അധികൃതര്‍; ഐപിഎല്‍ നിയമങ്ങളുടെ കാര്യത്തില്‍ ബിസിസിഐ സ്ഥിരത പുലര്‍ത്തണമെന്ന് പ്രതികരണം

ഐപിഎല്‍ നിയമങ്ങളുടെ കാര്യത്തില്‍ ബിസിസിഐ സ്ഥിരത പുലര്‍ത്തണമെന്ന് പ്രതികരണം

Update: 2025-05-21 11:52 GMT

മുംബൈ: ഒരു ആഴ്ച്ച മത്സരങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷം ഐപിഎല്‍ പുനരാരംഭിച്ചപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയായത് കാലാവസ്ഥയാണ്. പല മത്സരങ്ങള്‍ക്കും കാലാവസ്ഥ ഭീഷണിയായി. ബെംഗളുരുവില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന കൊല്‍ക്കത്ത - ബെംഗളുരു മത്സരം മഴ കാരണം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്ലില്‍ നിന്ന് പുറത്താവുകയും ചെയ്തു.

ഇതിന് ശേഷം മഴ കാരണം മത്സരങ്ങള്‍ വൈകുന്ന കാര്യത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ഐപിഎല്‍ ഗവേണിങ് ബോഡി കൊണ്ടു വന്നു. മഴ കാരണം വൈകുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ ഉണ്ടായിരുന്ന 60 മിനിറ്റ് അധിക സമയം 120 മിനിറ്റായി വര്‍ധിപ്പിക്കുകയാണ് ഐപിഎല്‍ അധികൃതര്‍ ചെയ്തത്. ഇതോടെ 9.30 വരെ ഒരു 20 ഓവര്‍ മത്സരം ആരംഭിക്കാനുള്ള സമയം നീട്ടി നല്‍കി. മാത്രമല്ല, അഞ്ച് ഓവര്‍ മത്സരമെങ്കിലും നടക്കേണ്ട കട്ട് ഓഫ് സമയം 10.56-ല്‍ നിന്ന് 11.56 ആയി നീട്ടുകയും ചെയ്തു.

എന്നാല്‍ ഈ നീക്കങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അധികൃതര്‍. നിയമം മാറ്റുന്നതില്‍ തെറ്റില്ല എന്നാല്‍ അത് നടപ്പാക്കിയ രീതി ശരിയായില്ലെന്നാണ് കൊല്‍ക്കത്തയുടെ സിഇഒ ആയ വെങ്കി മൈസൂര്‍ വ്യക്തമാക്കുന്നത്.

മഴ മൂലം പൂര്‍ത്തിയാക്കാനാകാതെ പോയ മത്സരത്തോടെ കൊല്‍ക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതിനു പിന്നാലെ, ഐപിഎലിലെ കളി നിയമങ്ങളില്‍ മാറ്റം വരുത്തിയ ബിസിസിഐ ടീം അധികൃതര്‍ പ്രതിഷേധം അറിയിച്ചു. മഴ മൂലം മത്സരങ്ങള്‍ തടസപ്പെടുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തില്‍ ഉള്‍പ്പെടെ ബിസിസിഐ വ്യത്യാസം വരുത്തിയിരുന്നു.

ഈ നിയമം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ മേയ് 17ന് നടക്കേണ്ടിയിരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കൊല്‍ക്കത്തയുടെ മത്സരം നടത്താനാകുമായിരുന്നുവെന്നാണ് ടീമിന്റെ വാദം. ആ മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചതോടെയാണ് കൊല്‍ക്കത്ത പ്ലേഓഫിലെത്താതെ പുറത്തായത്.

ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഈ മത്സരം മഴമൂലം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ പ്ലേഓഫ് സാധ്യതയുണ്ടായിരുന്ന കൊല്‍ക്കത്ത, മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവയ്ക്കാന്‍ തീരുമാനിച്ചതോടെ പുറത്താവുകയായിരുന്നു.

ഈ മത്സരത്തില്‍ 120 മിനിറ്റ് അധികം ലഭിച്ചിരുന്നെങ്കില്‍ മത്സരം കുറഞ്ഞത് 5 ഓവറെങ്കിലും നടത്താനാകുമായിരുന്നുവെന്നാണ് കൊല്‍ക്കത്തയുടെ ആക്ഷേപം. ഈ മത്സരം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലീഗ് ഘട്ടത്തില്‍ത്തന്നെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചത് ശരിയല്ലെന്ന് കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂര്‍ ഐപിഎല്‍ സിഒഒ ഹേമാങ് അമീന് അയച്ച ഇമെയില്‍ ചൂണ്ടിക്കാട്ടി. ഐപിഎല്‍ നിയമങ്ങളുടെ കാര്യത്തില്‍ ബിസിസിഐ സ്ഥിരത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News