ഇൻഡോറിൽ കുൽദീപ് സെൻ ഷോ; തകർപ്പൻ 'ഫൈവ് വിക്കറ്റ്' നേട്ടം; രഞ്ജി ക്വാർട്ടറിൽ ജമ്മുകശ്മീർ 194ന് പുറത്ത്; ശുഭം ഖജൂരിയക്ക് അർധസെഞ്ചുറി; ആദ്യ ദിനം പിടിമുറുക്കി മധ്യപ്രദേശ്
ഇൻഡോർ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ദിനം ജമ്മു കശ്മീരിനെതിരെ മധ്യപ്രദേശിന് മികച്ച തുടക്കം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മോശം ഷോട്ട് സെലക്ഷനും ശ്രദ്ധക്കുറവും മൂലം ജമ്മു കശ്മീർ 194 റൺസിന് ഓൾ ഔട്ടായി. 60 റൺസ് നേടിയ ഓപ്പണർ ശുഭം ഖജൂരിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റൺസ് എന്ന നിലയിലാണ്. ഹർഷ് ഗൗളി (8), യഷ് ദുബെ (14) എന്നിവരാണ് ക്രീസിൽ.
ടൂർണമെന്റിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസർ കുൽദീപ് സെൻ ആണ് മധ്യപ്രദേശ് ബൗളിംഗിൽ തിളങ്ങിയത്. പിച്ചിൽ നിന്ന് ലഭിച്ച ബൗൺസ് മുതലെടുത്തായിരുന്നു കുൽദീപിന്റെ പന്തേറ്. ടോസ് നേടിയ മധ്യപ്രദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ യാവർ ഹസ്സനെയും (13), ശുഭം പുണ്ടിറിനെയും (1) പുറത്താക്കി കുൽദീപ് മധ്യപ്രദേശിന് മികച്ച തുടക്കം നൽകി. പിന്നീട് ഖജൂരിയയും ക്യാപ്റ്റൻ പരസ് ഡോഗ്രയും ചേർന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും, ഇടങ്കയ്യൻ സ്പിന്നർ കുമാർ കാർത്തികേയയുടെ പന്തിൽ സ്ലിപ്പിൽ രജത് പാട്ടീദാർക്ക് ക്യാച്ച് നൽകി ഖജൂരിയ പുറത്തായത് തിരിച്ചടിയായി.
വൈകാതെ തന്നെ 33 റൺസെടുത്ത ഡോഗ്രയെ കുൽദീപ് സെൻ പുറത്താക്കി. അമ്പയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആർഎസിലൂടെ (DRS) മധ്യപ്രദേശ് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ടീ ടൈമിന് തൊട്ടുമുമ്പ് അബ്ദുൾ സമദ് (12) പുറത്തായതാണ് ജമ്മു കശ്മീരിന് ഏറ്റവും വലിയ പ്രഹരമായത്. കൃത്യമായ പ്ലാനിംഗില്ലാതെ ബാറ്റ് വീശിയ സമദ് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങുമ്പോൾ ജമ്മു കശ്മീർ ആറ് വിക്കറ്റിന് 134 എന്ന നിലയിലായി. കനയ്യ വാധ്വാനും ആബിദ് മുഷ്താഖും അനാവശ്യമായി ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു വിക്കറ്റ് കളഞ്ഞു.
എന്നാൽ വാലറ്റത്ത് യുധ്‌വീർ സിംഗ് (41 റൺസ്, 3 ഫോർ, 3 സിക്സ്) നടത്തിയ വെടിക്കെട്ട് പ്രകടനം കാണികളെ ആവേശത്തിലാക്കി. ഒടുവിൽ കുൽദീപ് സെൻ തന്നെ യുധ്‌വീറിനെ പുറത്താക്കി ജമ്മു കശ്മീർ ഇന്നിംഗ്‌സിന് വിരാമമിട്ടു. ക്ഷമയോടെ ബാറ്റ് ചെയ്യാൻ കഴിവുള്ള മധ്യപ്രദേശ് ബാറ്റർമാർ രണ്ടാം ദിനം ജമ്മു കശ്മീരിനെ കടുത്ത പരീക്ഷണത്തിലേക്ക് തള്ളിയിടാനാണ് സാധ്യത.
