'കോഹ്ലി അങ്കിള്‍..ഞാന്‍ ഹിനായയാണ്, എന്തിനാണ് താങ്കള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്?'; ഹര്‍ഭജന്റെ മകളുടെ ചോദ്യത്തിന് വിരാട് നല്‍കിയ ഹൃദയസ്പര്‍ശിയായ സന്ദേശം പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം

വിരാട് കോഹ്ലി മകള്‍ക്ക് അയച്ച ഹൃദയസ്പര്‍ശിയായ സന്ദേശം പങ്കുവച്ച് ഹര്‍ഭജന്‍ സിങ്

Update: 2025-05-29 12:12 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായാണ് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി സൂപ്പര്‍ താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ തുടരുമെന്ന് കോഹ്ലി അറിയിച്ചെങ്കിലും ലോങ് ഫോര്‍മാറ്റില്‍ നിന്നുള്ള പടിയിറക്കം അല്‍പം നേരത്തെ ആയിപ്പോയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ടെസ്റ്റിലെ 10,000 റണ്‍സെന്ന നാഴികക്കല്ല് താണ്ടാന്‍ 770 റണ്‍സ് കൂടി മതിയെന്നിരിക്കെയാണ് താരം വെള്ളക്കുപ്പായം ഉപേക്ഷിച്ചത്.

കോഹ്ലിയുടെ വിരമിക്കലിനോട് ആരാധകര്‍ വികാരഭരിതമായാണ് പ്രതികരിച്ചത്. മുന്‍താരം ഹര്‍ഭജന്‍ സിങ്ങിന്റെ മകള്‍ ഹിനായയും വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് കോഹ്ലിയോട് ചോദിച്ചിരുന്നു. ഹൃദയഹാരിയായ സംഭവം അടുത്തിടെ നടന്ന അഭിമുഖത്തിനിടെ ഹര്‍ഭജന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മകളുടെ ചോദ്യത്തിന് കോഹ്ലി മറുപടി നല്‍കിയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

''കോഹ്ലി എന്തുകൊണ്ട് വിരമിച്ചുവെന്ന കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്റെ മകളും ഇക്കാര്യം ചോദിച്ചു; 'പപ്പാ, എന്തിനാണ് കോഹ്ലി അങ്കിള്‍ വിരമിച്ചത്? എനിക്ക് അദ്ദേഹത്തിന് മെസേജ് അയക്കണം'. എന്നിട്ടവള്‍ വിരാടിന് മെസേജച്ചു: 'കോഹ്ലി അങ്കിള്‍..ഞാന്‍ ഹിനായയാണ്, നിങ്ങളെന്തിനാണ് ഇപ്പഴേ വിരമിച്ചത്?'. കോഹ്ലി അതിന് മറുപടിയായി ചിരിയോടെ, 'മോളേ, ഇതാണ് ശരിയായ സമയം' എന്ന മറുപടിയാണ് നല്‍കിയത്'' -ഹര്‍ഭജന്‍ പറഞ്ഞു.

അതേസമയം ഇന്ത്യക്കായി 123 ടെസ്റ്റില്‍ പാഡണിഞ്ഞ കോഹ്ലി, 46.85 ശരാശരിയില്‍ 9,230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 254 റണ്‍സാണ്. 2024ലെ ട്വന്റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്റി 20 ഫോര്‍മാറ്റില്‍നിന്നും താരം വിരമിച്ചിരുന്നു. സീനിയര്‍ താരമായ രോഹിത് ശര്‍മക്കൊപ്പം ഏകദിനത്തില്‍ തുടരുമെന്ന് കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ പിച്ചുകളില്‍ എന്നും തിളങ്ങിയിട്ടുള്ള കോഹ്ലിയെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ കളിപ്പിക്കാന്‍ ബിസിസിഐ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപനം നടത്തി അഞ്ചാം ദിവസം കോഹ്ലി കളമൊഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു.

തീരുമാനം പുനഃപരിശോധിക്കാന്‍ ബിസിസിഐ കോഹ്ലിയോട് ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, കോഹ്ലിയുടെ മനസ്സ് മാറിയില്ല. നിലവിലെ കോഹ്ലിയുടെ ഫിറ്റ്‌നസ് കണക്കിലെടുത്ത് രണ്ട് വര്‍ഷം കൂടി കളിക്കാമായിരുന്നുവെന്ന് പല ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടി. എന്നാല്‍, അടുത്ത ലോകകപ്പ് വരെ ഏകദിനങ്ങളില്‍ മാത്രം തുടരാനാണ് താരത്തിന്റെ തീരുമാനം.

Similar News