ബെര്‍മിംഗ്ഹാമിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമോ? ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി രണ്ട് അതിഥി താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍; അമ്പരന്ന് ആരാധകര്‍; പിന്നില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബുദ്ധി

രണ്ടാം ടെസ്റ്റിന് മുന്നോടിയായി രണ്ട് അതിഥി താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍

Update: 2025-06-30 07:59 GMT

ബര്‍മിങ്ഹാം: ലീഡ്‌സില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്‍പായി കഠിന പരിശീലനത്തിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ വിജയിച്ച് പരമ്പരയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. ബര്‍മിങ്ഹാമിലാണ് ഈ മത്സരം നടക്കുന്നത്. കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും നേതൃത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പരിശീലനം. ഇതിനിടെയാണ് ടീമില്‍ ഇല്ലാത്ത രണ്ടുപേരുടെ സാന്നിധ്യം ശ്രദ്ധേയമായത്.

മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ ഒരു സര്‍പ്രൈസ് താരത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി കളിക്കുന്ന ഇടം കൈയ്യന്‍ സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറാണ് നെറ്റ്‌സില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തിയത്. ഒപ്പം ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ മുന്‍ താരമായ ജഗ്ജിത് സിംഗ് സന്ധുവും. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് സമ്മാനിക്കുന്ന കാര്യമായിരുന്നു ഇത്.

ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ബ്രാര്‍ എങ്ങനെയാണ് പരിശീലനത്തിന് എത്തിയതെന്ന സംശയം സ്വാഭാവികമായും ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തിയതിന് പിന്നിലെ കഥ ഹര്‍പ്രീത് ബ്രാര്‍ തന്നെ പിന്നീട് വെളിപ്പെടുത്തി.

പഞ്ചാബുകാരനായ ഹര്‍പ്രീത് ബ്രാറിന്റെ ഭാര്യാ ഗൃഹം ഇംഗ്ലണ്ടിലാണ്. രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുന്ന ബര്‍മിങ്ഹാമില്‍ നിന്ന് 1-1.5 മണിക്കൂര്‍ ദൂരത്തെ യാത്ര മാത്രമാണ് ഹര്‍പ്രീത് ബ്രാറിന്റെ ഭാര്യയുടെ വീട് സ്ഥിതി ചെയ്യുന്ന സ്വിന്‍ഡനിലേക്ക് ഉള്ളത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ടീമിനൊപ്പം ചേരാനും പരിശീലനത്തില്‍ സഹായിക്കാനും ബ്രാറിന് മെസേജ് അയച്ചത്.

'എന്റെ ഭാര്യ ഇവിടെ സ്വിന്‍ഡനില്‍ നിന്നാണ്. ഇത് ബര്‍മിങ്ഹാമിന് വളരെ അടുത്താണ്. ഒന്ന് ഒന്നര മണിക്കൂര്‍ യാത്രയാണ് ഇവിടേക്കുള്ളത്. ഞാന്‍ ശുഭ്മാന്‍ ഗില്ലുമായി സംസാരിക്കുകയായിരുന്നു. അവന്‍ ഇന്നലെ മെസേജ് അയച്ചു, ഞാന്‍ ഓക്കെ പറഞ്ഞു.അവിടെ പോയി പരിശീലനം നടത്താമെന്ന് ഓര്‍ത്തു.' ഹര്‍പ്രിത് ബ്രാര്‍ പറഞ്ഞു.

അതേ സമയം അഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടി കളിക്കുന്നവരാണ് ഹര്‍പ്രീത് ബ്രാറും ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും. ഈ അടുപ്പം തന്നെയാണ് ഇപ്പോള്‍ ബ്രാറിന് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്താന്‍ അവസരം ഒരുക്കിയതും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി 49 മത്സരങ്ങളാണ് ഈ 29 കാരന്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 35 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

ജൂലൈ രണ്ടാം തീയതിയാണ് ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം രണ്ടാം ടെസ്റ്റിലും ടെസ്റ്റിലും വിജയിച്ച് പരമ്പരയില്‍ ലീഡ് വര്‍ധിപ്പിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ക്യാംപിലേക്കുള്ള വരവ് ഹര്‍പ്രീതിനും ജഗ്ജിത്തും ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള അവസരം കൂടിയായി. ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ബൗളര്‍മാരുടെ മോശം പ്രകടനമായിരുന്നു. ഇതുകൊണ്ടുതന്നെ ബുധനാഴ്ച രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ബൗളര്‍മാരിലേക്കാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര, കളിച്ചേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തില്‍ ബുമ്ര സജീവമായി പങ്കെടുത്തു. ആദ്യ ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്ര, രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ബുമ്ര അഞ്ച് വിക്കറ്റ് നേടിയിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്രയ്ക്ക് വിക്കറ്റ് നേടാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. പരമ്പരയിലെ അഞ്ച് ടെസ്റ്റില്‍ മൂന്നില്‍ മാത്രമേ കളിക്കൂയെന്ന് കോച്ച് ഗൗതം ഗംഭീര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ബുമ്ര മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളു. ഈ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനില്ല എന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ പറയുകയായിരുന്നു.

Similar News