രണ്ട് ഓപ്പണര്‍മാരെയും തുടക്കത്തിലെ നഷ്ടപ്പെട്ട് ഇന്ത്യ; ഓവല്‍ ടെസ്റ്റില്‍ മത്സരം തടസ്സപ്പെടുത്തി മഴ; ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 72 റണ്‍സെന്ന നിലയില്‍

Update: 2025-07-31 13:37 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായ ഇന്ത്യ പതറുന്നു. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ, മഴയെ തുടര്‍ന്ന് മത്സരം തടസപ്പെടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലാണ്. ഒന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പാണ് മഴയെത്തിയത്. സായ് സുദര്‍ശന്‍ (25), ശുഭ്മാന്‍ ഗില്‍ (15) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (2), കെ എല്‍ രാഹുല്‍ (14) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഗുസ് അറ്റ്കിന്‍സണ്‍, ക്രിസ് വോക്സ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

ബാറ്റിംഗ് ആരംഭിച്ച് നാലാം ഓവറിലെ ആദ്യ പന്തില്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഗസ് അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം പുറത്തായത്. പരമ്പരയില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകായിരുന്നു താരം. പത്ത് റണ്‍സ് മാത്രമാണ് ഈ സമയത്ത് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനുമൊത്ത് ശ്രദ്ധയോടെ ബാറ്റ് വീശുന്നതിനിടെയാണ് കെഎല്‍ രാഹുല്‍ പുറത്തായത്. ക്രിസ് വോക്സിന്റെ പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. രാഹുല്‍ - സായ് സഖ്യം 15 ഓവര്‍ വരെ പിടിച്ചുനിന്നു. ഇതിനിടെ ഇവരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. മഴയെത്തുന്നത് വരെ സായ് - ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ഒല്ലി പോപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇളവനിലെത്തിയത്.

മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യയും നാല് മാറ്റങ്ങള്‍ വരുത്തി. സായ് സുദര്‍ശന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കരുണ്‍ നായര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍ ജസ്പ്രീത് ബുുമ്രക്ക് വിശ്രമം അവുദിച്ചപ്പോള്‍ പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും റിഷഭ് പന്തിന് പകരം ധ്രുവ് ജുറെലും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ഗുസ് അറ്റ്കിന്‍സണ്‍, ജാമി ഓവര്‍ട്ടണ്‍, ജോഷ് ടംഗ്

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Similar News