ജയ്‌സ്വാളിന് പിന്നാലെ അര്‍ധസെഞ്ചുറിയുമായി ആകാശ്ദീപും; ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നൈറ്റ് വാച്ച്മാന്റെ ഇന്നിംഗ്‌സ്; ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 189 റണ്‍സ് എന്ന നിലയില്‍; ഓവലില്‍ മികച്ച വിജയലക്ഷ്യം കുറിക്കാന്‍ ഇന്ത്യ പൊരുതുന്നു

ഓവലില്‍ മികച്ച വിജയലക്ഷ്യം കുറിക്കാന്‍ ഇന്ത്യ പൊരുതുന്നു

Update: 2025-08-02 12:40 GMT

കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മികച്ച വിജയലക്ഷ്യം കുറിക്കാന്‍ പൊരുതുന്നു. മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറിയുമായി യശസ്വി ജയ്സാളും പതിനൊന്ന് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ഇന്ത്യക്ക് നിലവില്‍ 166 റണ്‍സിന്റെ ലീഡാണ് ടീമിനുള്ളത്.

രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. ജയ്സ്വാളിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ്ദീപും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തി. ടീം സ്‌കോര്‍ നൂറുകടത്തിയ ഇരുവരും പതിയെ ലീഡുയര്‍ത്തി. അതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. പിന്നാലെ താരം അര്‍ധസെഞ്ചുറിയും തികച്ചു. 66 റണ്‍സ് എടുത്താണ് ആകാശ്ദീപ് പുറത്തായത്. ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശ്ദീപിന്റേത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 247 റണ്‍സിന് പുറത്താക്കിയിരുന്നു. 23 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുണ്ടായിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 224 റണ്‍സിനാണ് പുറത്തായത്. കരുണ്‍ നായര്‍ ഒഴികെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുണ്‍ 57 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയില്‍ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാല്‍ ഗില്ലിനും സംഘത്തിനും അതിനിര്‍ണായകമാണ് ഓവല്‍ ടെസ്റ്റ്.

എത്ര റണ്‍സ് നേടിയാല്‍ ഇന്ത്യ ജയിക്കും

ഓവലില്‍ നാലാം ഇന്നിംഗ്‌സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് നടത്തിയത് ഇംഗ്ലണ്ട് ആണ്. 1902ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 263 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഓവലിലെ വിജയകരമായ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. 1963ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 253 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഓവലിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ചേസ്.

1972ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 242 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും ഓവലില്‍ ആണ്. സമീപകാലത്ത് ഓവലിലെ ഉയര്‍ന്ന റണ്‍ചേസിന്റെ റെക്കോര്‍ഡ് പക്ഷെ ഇംഗ്ലണ്ടിന്റെ പേരിലല്ല. അത് ശ്രീലങ്കയുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയ ശ്രീലങ്ക 219 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നിരുന്നു. പാതും നിസങ്കയുടെ(124 പന്തില്‍ 127) സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക അനായാസം ലക്ഷ്യത്തിലെത്തിയത്. 1971 ഇംഗ്ലണ്ടിനെതിരെ 171 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ ഓവലിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്.

ആദ്യ ദിനങ്ങളില പേസിനെ തുണച്ച ഓവല്‍ പിച്ചില്‍ കളി പുരോഗമിക്കുന്തോറും ബാറ്റിംഗ് അനായാസമാകാറാണ് പതിവ്. എങ്കിലും പന്ത് അസാധാരണമായി താഴുകയും കുത്തി ഉയരുകയും ചെയ്യുന്ന പതിവ് ഇത്തവണയും ഓവലിലുണ്ട്. ഇത് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്നര്‍മാരായി ഉണ്ട്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പിച്ച് പേസര്‍മാരെ തുണച്ചതിനാല്‍ ജഡേജ രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. സുന്ദര്‍ ആകട്ടെ ഒരോവര്‍ പോലും പന്തെറിഞ്ഞതുമില്ല.

ഇംഗ്ലണ്ട് നിരയില്‍ മുന്‍നിര സ്പിന്നര്‍മാരാരും ഇല്ലെന്നതും പരിക്കേറ്റ പേസര്‍ ക്രിസ് വോക്‌സിനെ കൂടാതെ മൂന്നാം ദിനം ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കെതിരെ പന്തെറിയണമെന്നതും ഇന്ത്യക്ക് അനുകൂലമാണ്. ഒരു ബൗളര്‍ കുറവുള്ള ഇംഗ്ലണ്ട് പാര്‍ട് ടൈം സ്പിന്നര്‍മാരായ ജോ റൂട്ടിനെയും ജേക്കബ് ബേഥലിനെയുമാവും അഞ്ചാം ബൗളറായി ആശ്രയിക്കുക. എങ്കിലും ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയും ആദ്യ ടെസ്റ്റില്‍ 350ലേറെ ലീഡ് നേടിയിട്ടും ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയതെന്നതും കണക്കിലെടുത്താല്‍ ഓവലില്‍ 300 റണ്‍സില്‍ താഴെയുള്ള ഒരു ലീഡും സുരക്ഷിതമായിരിക്കില്ലെന്നാണ് സമീപകാല ചരിത്രം പറയുന്നത്.

Similar News