സച്ചിന്റെ ആ റെക്കോഡും മറികടന്ന് വിരാട് കോലി; ന്യൂസിലന്‍ഡിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം; കോഹ്ലിക്കു മുന്നില്‍ ഇനി റിക്കി പോണ്ടിങ് മാത്രം

Update: 2026-01-14 14:10 GMT

രാജ്കോട്ട്: രാജ്യാന്തര കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഏകദിനക്രിക്കറ്റില്‍ റെക്കോഡുകള്‍ തിരുത്തിയെഴുതുകയാണ് സൂപ്പര്‍താരം വിരാട് കോലി. കിവീസിനെതിരായ ആദ്യ ഏകദിനത്തിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28,000 റണ്‍സ് തികച്ചത്. രണ്ടാം ഏകദിനത്തില്‍ മറ്റൊരു നേട്ടവും കോലി സ്വന്തമാക്കി. ഇതിനൊപ്പം ഏകദിനക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്.

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ കിവീസിനെതിരേ 42 മത്സരങ്ങളില്‍ നിന്നായി 1750 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാം ഏകദിനത്തില്‍ കോലി സച്ചിനെ മറികടന്നു. മത്സരത്തില്‍ 23 റണ്‍സാണ് കോലിയുടെ സമ്പാദ്യം. കിവീസിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം റിക്കി പോണ്ടിങ്ങാണ്. 51 മത്സരങ്ങളില്‍ നിന്ന് 1971 റണ്‍സാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 93 റണ്‍സെടുത്തതോടെയാണ് സചിന്റെ റെക്കോഡിനൊപ്പമെത്തിയത്. രാജ്‌കോട്ടില്‍ ബാറ്റിങ്ങിനിറങ്ങി, ഒരു റണ്ണെടുത്തതോടെ താരം സചിനെ മറികടന്നു. ഏകദിനത്തില്‍ കീവീസിനെതിരേ 42 മത്സരങ്ങളില്‍ നിന്നായി 1750 റണ്‍സാണ് സചിന്റെ സമ്പാദ്യം. 35 മത്സരങ്ങളില്‍നിന്ന് കോഹ്ലി നേടിയത് 1773 റണ്‍സും. 56.40 ആണ് ശരാശരി.

വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സചിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 624 ഇന്നിങ്‌സുകളില്‍നിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. 644 ഇന്നിങ്‌സുകളില്‍നിന്നാണ് സചിന്‍ 28,000 റണ്‍സിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്ലി. സചിനെ കൂടാതെ, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് ഈ നേട്ടത്തിലെത്തിയത്. കരിയറില്‍ 666 ഇന്നിങ്‌സുകള്‍ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.

ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ 50ലധികം റണ്‍സ് നേടിയ ശേഷമാണ് കോഹ്ലി രാജ്‌കോട്ടില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍, 38 പന്തില്‍ നാലു ഫോറടക്കം 24 റണ്‍സിലൊതുങ്ങി താരത്തിന്റെ ഇന്നിങ്‌സ്. ഐ.സി.സിയുടെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കോഹ്ലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. കരിയറില്‍ 11ാം തവണയാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 93 റണ്‍സ് നേടിയതോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്. നാല് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് താരം വീണ്ടും ഒന്നാമനായത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ കോഹ്ലി രണ്ടാമതാണ്. 34,357 റണ്‍സുമായി സചിനാണ് ഒന്നാമതുള്ളത്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച 37 വയസ്സുകാരനായ കോഹ്ലി നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Similar News