ഇഷാന്‍ കിഷന്റെ മിന്നും സെഞ്ചുറി; ഗ്രീന്‍ഫീല്‍ഡില്‍ അഞ്ച് വിക്കറ്റുമായി അര്‍ഷ്ദീപിന്റെ തിരിച്ചുവരവ്! കാര്യവട്ടത്ത് സഞ്ജു നിരാശപ്പെടുത്തിയിട്ടും റണ്‍മഴയില്‍ ആരാധകരുടെ മനംനിറച്ച് ടീം ഇന്ത്യ; ന്യൂസിലന്‍ഡിനെ 46 റണ്‍സ് കീഴടക്കി; ലോകകപ്പ് മുന്നൊരുക്കം ആവേശകരം

Update: 2026-01-31 17:30 GMT

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20യില്‍ 46 റണ്‍സിന്റെ മിന്നും ജയത്തോടെ ലോകകപ്പിന്റെ മുന്നൊരുക്കം ആവേശകരമാക്കി ടീം ഇന്ത്യ. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 272 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 225ന് എല്ലാവരും പുറത്താവുകയായിരുന്നു. 38 പന്തില്‍ 80 റണ്‍സെടുത്ത ഫിന്‍ അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4 - 1ന്റെ മേധാവിത്വം സ്വന്തമാക്കി.

നാലോവറില്‍ 51റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ വിജയം എളുപ്പത്തിലാക്കിയത്. 38 പന്തുകള്‍ നേരിട്ട് 80 റണ്‍സടിച്ച ഫിന്‍ അലനാണ് മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ആറു സിക്‌സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ ഫിന്‍ അലന്റെ കരുത്തില്‍ കിവീസ്, പവര്‍ പ്ലേയില്‍ 79 റണ്‍സും എട്ടോവറില്‍ 100 റണ്‍സും പിന്നിട്ടതാണ്.ഈ ഘട്ടത്തില്‍ മാത്രമായിരുന്നു ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിന് കുറച്ചെങ്കിലും ആത്മവിശ്വാസമുണ്ടായത്. എന്നാല്‍ ഒന്‍പതാം ഓവറില്‍ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ് ക്യാച്ചെടുത്ത് ഫിന്‍ അലന്‍ പുറത്തായതോടെ ന്യൂസീലന്‍ഡിന്റെ റണ്ണൊഴുക്കു നിലച്ചു.

രചിന്‍ രവീന്ദ്രയും (17 പന്തില്‍ 30), ഡാരില്‍ മിച്ചലുമാണു (12 പന്തില്‍ 26) കുറച്ചെങ്കിലും പൊരുതിനിന്നത്. മധ്യനിരയില്‍ ഗ്ലെന്‍ ഫിലിപ്‌സ് (ഏഴ്), മിച്ചല്‍ സാന്റ്‌നര്‍ (പൂജ്യം), ബെവണ്‍ ജേക്കബ്‌സ് (ഏഴ്) എന്നിവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ അവസാന 12 പന്തുകളില്‍ ന്യൂസീലന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 68 റണ്‍സായിരുന്നു. അപ്പോഴേക്കും ഒന്‍പതു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായിരുന്നു. വാലറ്റത്ത് ഇഷ് സോധി 15 പന്തില്‍ 33 റണ്‍സെടുത്തെങ്കിലും, 19.4 ഓവര്‍ വരെ മാത്രമാണു പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

ന്യൂസിലന്‍ഡിന് മികച്ച തുടക്കാണ് ഫിന്‍ അലന്‍ നല്‍കിയത്. ടിം സീഫര്‍ട്ട് (5) നേരത്തെ മടങ്ങിയെങ്കിലും രചിന്‍ രവീന്ദ്രയെ (30) കൂട്ടുപിടിച്ച് അലന്‍ ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ അലന്‍ മടങ്ങുമ്പോള്‍ രണ്ടിന് 117 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും മടങ്ങി. പിന്നീട് വന്നവരില്‍ ഡാരില്‍ മിച്ചല്‍ (12 പന്തില്‍ 26), ഇഷ് സോധി (15 പന്തില്‍ 33) മാത്രമാണ് രണ്ടക്കം കണ്ടത്. ഗ്ലെന്‍ ഫിലിപ്സ് (7), മിച്ചല്‍ സാന്റ്നര്‍ (0), ബെവോണ്‍ ജേക്കബ്സ് (7), കെയ്ല്‍ ജാമിസണ്‍ (9), ലോക്കി ഫെര്‍ഗൂസണ്‍ (3), ഇഷ് സോധി എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗ് പിന്നീട് വന്‍ തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് 11 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇതിനിടെ അഞ്ച് വിക്കറ്റും വീഴ്ത്തി. ജസ്പ്രിത് ബുമ്രയ്ക്കും ഇന്ന് മോശം ദിവസമായിരുന്നു. നാല് ഓവറില്‍ 58 റണ്‍സാണ് ബുമ്ര വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ താരത്തിന് സാധിച്ചില്ല. അക്സര്‍ പട്ടേല്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

ഇഷാന്‍ കിഷന്‍ മിന്നിച്ചു

ഈ മത്സരം ഇഷാന്‍ കിഷന്‍ എന്ന യുവതാരത്തിന്റേതായിരുന്നു. ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്തവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കിയ ഇഷാന്‍, സഞ്ജു സാംസണിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. വെറും 43 പന്തില്‍ 10 സിക്‌സറുകളുടെ അകമ്പടിയോടെ 103 റണ്‍സാണ് ഇഷാന്‍ അടിച്ചുകൂട്ടിയത്. സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും ഇഷാന് കീപ്പിംഗ് ഗ്ലൗസ് നല്‍കിയതും സഞ്ജുവിന്റെ ടീമിലെ അപ്രമാദിത്വം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

സ്വന്തം മണ്ണില്‍ സഞ്ജുവിന്റെ വിലാപം

ആയിരക്കണക്കിന് മലയാളി ആരാധകര്‍ സഞ്ജുവിനായി ആര്‍ത്തുവിളിച്ച സ്റ്റേഡിയത്തില്‍, വെറും 6 പന്തില്‍ 6 റണ്‍സുമായി സഞ്ജു കൂടാരം കയറിയത് ആരാധകരെ നിരാശയിലാഴ്ത്തി. സ്വന്തം വീട്ടുമുറ്റത്ത് ലഭിച്ച സുവര്‍ണ്ണാവസരം സഞ്ജു ഒരു അശ്രദ്ധമായ ഷോട്ടിലൂടെ തുലച്ചപ്പോള്‍, വരാനിരിക്കുന്ന ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനം ഇപ്പോള്‍ നൂല്‍പ്പാലത്തിലാണ്.

അര്‍ഷ്ദീപിന്റെ തീപ്പൊരി പന്തുകള്‍

ബാറ്റിംഗില്‍ ഇഷാന്‍ തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യന്‍ വിജയം ആഘോഷമാക്കിയത്. ആദ്യ രണ്ടോവറില്‍ 40 റണ്‍സ് വഴങ്ങി വന്‍ തല്ല് വാങ്ങിയ അര്‍ഷ്ദീപ്, പിന്നീട് നടത്തിയ തിരിച്ചുവരവ് അതിശയിപ്പിക്കുന്നതായിരുന്നു. നാലോവറില്‍ 51 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുമായി കിവികളുടെ നടുവൊടിച്ചു. പവര്‍പ്ലേയില്‍ 79 റണ്‍സ് അടിച്ചുകൂട്ടി ഫിന്‍ അലന്‍ (80 റണ്‍സ്) നടത്തിയ പോരാട്ടം മാത്രമാണ് ന്യൂസിലന്‍ഡിന് ആശ്വാസമായത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സഞ്ജുവിന്റെ (6) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മൂന്നാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്‍കി. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) പവലിയനില്‍ തിരിച്ചെത്തി. ഫെര്‍ഗൂസണിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. പിന്നാലെ കിഷന്‍ - സൂര്യ സഖ്യം 57 പന്തില്‍ 137 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ 15-ാം ഓവറില്‍ സൂര്യ മടങ്ങി. സാന്റ്നറുടെ പന്തില്‍ സൂര്യയെ കിവീസ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുയായിരുന്നു. ആറ് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. എന്തായാലും സഞ്ജുവിന്റെ മടക്കം കിഷന്‍ ശരിക്കും മുതലെടുത്തു. ടി20 ക്രിക്കറ്റില്‍ കിഷന്റെ ആദ്യ സെഞ്ചുറിക്ക് 10 സിക്സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയുണ്ടായിരുന്നു. ഇഷാന്‍ മടങ്ങിയതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ (17 പന്തില്‍ 42) ഇന്നിംഗ്സാണ് സ്‌കോര്‍ 270ലെത്തിച്ചത്. ഹാര്‍ദിക് അവസാന ഓവറില്‍ പുറത്തായി. ശിവം ദുബെ (7), റിങ്കു സിംഗ് (8) പുറത്താവാതെ നിന്നു. നേരത്തെ, മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

ഇഷാന്‍ കിഷന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്സ്, കെയ്ല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ തിരിച്ചെത്തി.

Tags:    

Similar News