വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള; പടിയിറങ്ങിയത് ട്വന്റി, ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗം; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ താരം; ഓർമകൾ എപ്പോഴും ഹൃദയത്തിലുണ്ടാവുമെന്ന് പിയൂഷ് ചൗള
ന്യൂഡൽഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള. ഇന്ത്യക്കായി മൂന്ന് ടെസ്റ്റുകളും 25 ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2012 ൽ ശ്രീലങ്കയിൽ നടന്ന ടി20 ലോകകപ്പിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് 36കാരനായ പിയൂഷ് ചൗള വിരമിക്കൽ പ്രഖ്യാപിച്ചത്. 2007ലെ ട്വന്റി ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ടീമിലെ അംഗമായിരുന്നു പിയൂഷ് ചൗള.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഒരാളാണ് പീയുഷ് ചൗള. 192 ഐപിഎൽ മത്സരങ്ങൾ ചൗള കളിച്ചിട്ടുണ്ട്, പഞ്ചാബ് കിംഗ്സ് (പിബികെഎസ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ), ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ), മുംബൈ ഇന്ത്യൻസ് (എംഐ) എന്നീ നാല് ഫ്രാഞ്ചൈസികളുമായി ചൗള കളിച്ചിട്ടുണ്ട്. 2024ലായിരുന്നു ചൗള അവസാനമായി ഐപിഎൽ മത്സരം കളിച്ചത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ കളിക്കാരനാണ് അദ്ദേഹം.
രണ്ട് പതിറ്റാണ്ടിലേറെ ഫീൽഡിൽ തുടർന്നതിന് ശേഷം ഈ മനോഹര ഗെയിമിനോട് വിടപറയാൻ സമയമായിരിക്കുന്നു. ഇന്ത്യയുടെ ലോകകപ്പുകൾ നേടിയ ടീമുകളുടെ ഭാഗമാവാൻ കഴിഞ്ഞ്ത് അഭിമാനാർഹമായ നേട്ടമാണ്. ആ ഓർമകൾ എപ്പോഴും ഹൃദയത്തിലുണ്ടാവുമെന്ന് പിയൂഷ് ചൗള ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഐ.പി.എൽ ഫ്രാഞ്ചൈസികളേയും നന്ദിയറിയിക്കുകയാണ്. ഇന്ന് എനിക്ക് വൈകാരികമായൊരു ദിവസമാണ്. അന്താരാഷ്ട, ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണെന്നും ചൗള ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി.
15ാം വയസിലാണ് ചൗള ക്രിക്കറ്റ് ലോകത്തേക്ക് ചുവടുവെക്കുന്നത്. ഉത്തർപ്രദേശിന്റെ അണ്ടർ-19, അണ്ടർ-22 ടീമുകളിൽ അംഗമായിരുന്നു. 17ാം വയസിലാണ് ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം കളിച്ചത്. 2005 ലെ ചലഞ്ചർ ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറെ ഗൂഗ്ലിയിലൂടെ പുറത്താക്കിയാണ് 16കാരനായ ചൗള ശ്രദ്ധാകേന്ദ്രമായത്. 2006 ൽ മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് ചൗള അരങ്ങേറ്റം കുറിച്ചത്. രോഹിത് ശർമ്മ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് ടീമിൽ അംഗമായതിന് തൊട്ടുപിന്നാലെയാണ് ചൗള ടെസ്റ്റ് അരങ്ങേറ്റം.
ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനെയും ഗുജറാത്തിനെയും പ്രതിനിധീകരിച്ച ചൗള 137 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 446 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ ഒരു വിടവാങ്ങൽ കുറിപ്പിൽ ചൗള തന്റെ പരിശീലകരായ കെ കെ ഗൗതം, അന്തരിച്ച പങ്കജ് സരസ്വത് എന്നിവർക്ക് നന്ദി പറഞ്ഞു.