പരുക്കേറ്റ് വലഞ്ഞിരുന്ന ആര്‍സിബിക്ക് പുതുജീവന്‍ നല്‍കി; രജത് പടിധാറിനും ജോഷ് ഹേസല്‍വുഡിനും തിരിച്ചെത്താനായി; ബെംഗളൂരു കപ്പടിക്കാന്‍ കാരണം ഓപ്പറേഷന്‍ സിന്ദൂര്‍? കിരീടനേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ആന്‍ഡി ഫ്‌ലവര്‍

കിരീടനേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ആന്‍ഡി ഫ്‌ലവര്‍

Update: 2025-06-04 11:15 GMT

അഹമ്മദാബാദ്: ഐപിഎല്ലിന്റെ പതിനെട്ടാം സീസണില്‍ കന്നി കിരീടം ചൂടിയതിന്റെ ആഹ്ലാദ തിമിര്‍പ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങളും ആരാധകരും. ബംഗളുരു നഗരത്തില്‍ വന്‍ വരവേല്‍പ്പാണ് വിരാട് കോലിക്കും സംഘത്തിനും വേണ്ടി ഒരുക്കുന്നത്. നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആര്‍സിബി ഐപിഎല്ലില്‍ കന്നിക്കിരീടം ഉയര്‍ത്തിയത്. ടീമിന്റെ ചരിത്ര വിജയത്തിന് പിന്നാലെ വിജയതന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍. പരുക്കേറ്റ് വലഞ്ഞിരുന്ന ആര്‍സിബിക്ക്, ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഐപിഎല്‍ താല്‍കാലികമായി നിര്‍ത്തിവച്ചത് പുതുജീവന്‍ നല്‍കിയെന്നാണ് ആന്‍ഡി പറയുന്നത്.

ടീമിന്റെ വിജയത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ആന്‍ഡി ഫ്‌ലവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെയ് 9ന് ഐപിഎല്‍ മത്സരങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ സമയം ആര്‍സിബി ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായെന്നാണ് ആന്‍ഡി ഫ്‌ലവര്‍ പറഞ്ഞത്. നായകന്‍ രജത് പാട്ടീദാറിനും ജോഷ് ഹേസല്‍വുഡിനും പരിക്കില്‍ നിന്ന് മോചിതരാകാന്‍ ഈ സമയം ഉപകരിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റിനിടെ തോളിന് പരിക്കേറ്റതിന് തുടര്‍ന്ന് ജോഷ് ഹേസല്‍വുഡ് ഓസ്‌ട്രേലിയയിലേയ്ക്ക് മടങ്ങിയിരുന്നു. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഹേസല്‍വുഡ് സീസണില്‍ ആര്‍സിബിയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് ഫിനിഷ് ചെയ്തത്. വെറും 12 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. രജത് പാട്ടീദാറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്കുമൂലം രണ്ട് മത്സരങ്ങള്‍ നഷ്ടമായ പട്ടീദാര്‍ 15 മത്സരങ്ങളില്‍ നിന്ന് 143.77 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 312 റണ്‍സ് നേടിയാണ് സീസണ്‍ അവസാനിപ്പിച്ചത്.

ഐപിഎല്‍ സീസണ്‍ ആരംഭിച്ചതിനും ഇടക്കാലത്തെ നിര്‍ത്തിവയ്ക്കലിനും ഇടയില്‍ ആര്‍സിബി ടീം സഞ്ചരിച്ചത് 17,084 കിലോമീറ്ററായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഈ അലച്ചില്‍ കുറഞ്ഞുവെന്നും അപ്രതീക്ഷിതമായി ലഭിച്ച ഒരാഴ്ചത്തെ വിശ്രമം ടീം അംഗങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജം നല്‍കിയെന്നതുമാണ് വസ്തുത. വിരലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രജത് പട്ടിധാറിന് ടീമിലേക്ക് മടങ്ങിവരാനും തോളെല്ലിന്റെ ചികില്‍സയിലായിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡിന് ടീമിനൊപ്പം മടങ്ങിയെത്താനും ഈ കാലയളവ് സഹായിച്ചുവെന്നാണ് ആന്‍ഡി വിശദീകരിക്കുന്നത്. ടിം ഡേവിഡിനെയും ദേവ്ദത്ത് പടിക്കലിന്റെയും അഭാവം ചെറുതല്ലെന്നും ആന്‍ഡി കൂട്ടിച്ചേര്‍ത്തു.

ചികില്‍സയ്ക്ക് ശേഷം മടങ്ങിയെത്തിയ ഹേസല്‍വുഡ് 12 മല്‍സരങ്ങളില്‍ നിന്ന് 22 വിക്കറ്റെന്ന മിന്നും നേട്ടമാണ് ആര്‍സിബിക്കായി നേടിയത്. ടീമിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ഹേസല്‍വുഡ് തന്നെ. ടൂര്‍ണമെന്റിന്റെ പകുതിക്കാണ് ഒപ്പം ചേരാനായതെങ്കിലും കിരീടം കൂടി നേടിയതോടെ ഇതില്‍പരം സന്തോഷമില്ലെന്ന് താരം പ്രതികരിച്ചു.

പരുക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ പട്ടിദാറാവട്ടെ 143.77 സ്‌ട്രേക്ക് റേറ്റില്‍ 312 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബാറ്റിങ് മെച്ചപ്പെടുത്തിയതിനൊപ്പം ടീമിനെ മികച്ചരീതിയിലാണ് പട്ടിധാര്‍ നയിച്ചതെന്നും അനുഭവസമ്പത്തിന്റെ കുറവ് പട്ടിധാറിന്റെ ക്യാപ്റ്റന്‍സിയില്‍ തരിമ്പുപോലും കാണാനില്ലായിരുന്നുവെന്നും ആന്‍ഡി പ്രശംസിച്ചു. കഴിഞ്ഞ വര്‍ഷം എങ്ങനെയായിരുന്നോ അതേ സ്‌നേഹവായ്‌പ്പോടെ, മാന്യമായി, വിനയത്തോടെ തന്നെയാണ് പട്ടിധാര്‍ ക്യാപ്റ്റനായപ്പോഴും എല്ലാവരോടും പെരുമാറിയത്.

ആര്‍സിബിയുടെ ക്യാപ്റ്റനായിരിക്കുക അത്ര എളുപ്പമുള്ള കാര്യമേയല്ല. പട്ടിധാറിന്റെ പ്രായത്തില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ എന്തെല്ലാം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഓര്‍ത്തെടുക്കാനാകും. എന്നാല്‍ പ്രായത്തിന്റെയും പരിചയക്കുറവിന്റെയുമെല്ലാം പോരായ്മകളെ പട്ടിധാര്‍ മറികടന്നു. താരനിബിഡമായൊരു ടീമില്‍ അങ്ങേയറ്റം ശാന്തനായിട്ടാണ് ക്യാപ്റ്റന്‍ പെരുമാറിയത്. കടുത്ത സമ്മര്‍ദത്തിനിടയിലും ഏറ്റവും മികച്ച തീരുമാനങ്ങളാണ് പട്ടിധാര്‍ കൈക്കൊണ്ടത്. അത് പ്രശംസനീയമാണെന്നും ആന്‍ഡി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News