രണ്ടാം ടെസ്റ്റില്‍ ബുമ്ര കളിക്കില്ല; അഞ്ച് റണ്‍സും രണ്ട് വിക്കറ്റും മാത്രമുള്ള ശാര്‍ദൂല്‍ എന്തിന്? ജഡേജയ്ക്ക് പകരം കുല്‍ദീപ് എത്തുമോ? പേസര്‍മാര്‍ വാഴുന്ന ബിര്‍മിങ്ഹാമില്‍ മാറ്റത്തിന് ഒരുങ്ങി ഇന്ത്യ; നെഞ്ചിടിപ്പേറ്റി ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍

നെഞ്ചിടിപ്പേറ്റി ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍

Update: 2025-06-26 14:28 GMT

ബിര്‍മിങ്ഹാം: അഞ്ച് സെഞ്ചുറികളും എണ്ണൂറിലേറെ റണ്‍സും നേടിയിട്ടും ലീഡ്‌സില്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ബിര്‍മിങ്ഹാമില്‍ കാത്തിരിക്കുന്നത് കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ബിര്‍മിങ്ഹാമില്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ഇല്ലാതെ ഇറങ്ങേണ്ടി വരുമെന്ന ആശങ്കയാണ് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നത്. ബുമ്രയ്ക്ക് പുറമെ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ശാര്‍ദുല്‍ ഠാക്കൂറും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ജൂലൈ 2-ന് ബര്‍മിങ്ഹാമിലാണ് ടെസ്റ്റ് നടക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ തോല്‍വിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ ശുഭ്മാന്‍ ഗില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ പേസ് നിരയ്ക്ക് മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതും വാലറ്റം ബാറ്റിങ്ങില്‍ പരാജയപ്പെട്ടതുമാണ് തിരിച്ചടിയായത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി ഇന്ത്യന്‍ താരങ്ങള്‍ അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടും മത്സരത്തില്‍ പരാജയപ്പെട്ടത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതേസമയം രണ്ടാം മത്സരത്തില്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ദയനീയമായിരുന്നു ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനം. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. നേടിയതാകട്ടെ രണ്ടുവിക്കറ്റുകള്‍ മാത്രം. മത്സരത്തില്‍ ആകെ 16 ഓവര്‍ മാത്രമാണ് എറിഞ്ഞത്. നായകന്‍ ഗില്‍ താരത്തില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു. ലീഡ്സ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ ഇന്നിങ്സില്‍ 11 റണ്‍സും രണ്ടാമിന്നിങ്സില്‍ 25 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ബര്‍മിങ്ഹാമില്‍ മറ്റ് താരങ്ങളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.

അതേസമയം മിന്നും ഫോമിലാണെങ്കിലും ജോലി ഭാരം പരിഗണിച്ച് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ലാണ്. എന്നാല്‍ ഇനി മൂന്നാം മത്സരത്തില്‍ താരത്തെ കളിപ്പിക്കാനാണ് മാനേജ്മെന്റിന്റെ നീക്കം. രണ്ടാം ടെസ്റ്റിന് ശേഷം മൂന്നുദിവസം മാത്രമാണ് ഇടവേളയുള്ളത്. അതിനാല്‍ ജോലിഭാരം കണക്കിലെടുത്ത് ബര്‍മിങ്ഹാം ടെസ്റ്റില്‍ കളിപ്പിക്കാതെ ലോര്‍ഡ്സ് ടെസ്റ്റില്‍ കളിപ്പിക്കാനാണ് തീരുമാനം.

വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിടവ് ഇന്ത്യന്‍ ബാറ്റിംഗ് യുവനിര മറികടന്നെങ്കിലും ബൗളിംഗില്‍ ബുമ്ര ഒഴികെ മറ്റ് താരങ്ങള്‍ അമ്പേ പരാജയമാണ്. ഒരു ജസ്പ്രിത് ബുംറ മാത്രം മതിയാകില്ല അവശേഷിക്കുന്ന നാല് ടെസ്റ്റുകള്‍ താണ്ടാനെന്ന് ഗംഭീറിനും ബോധ്യമായിക്കഴിഞ്ഞു. ബാറ്റിങ് നിര ആത്മവിശ്വാസം പകരുമ്പോള്‍ ബൗളിങ്ങില്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ബിര്‍മിങ്ഹാമിലിറങ്ങുമ്പോള്‍ അനിവാര്യമായ ചില മാറ്റങ്ങളുണ്ട്.

ബുമ്ര മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളു. ഈ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനില്ല എന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കി കഴിഞ്ഞു. ലീഡ്സില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ബിര്‍മിങ്ഹാമില്‍ ബുമ്രയെ കളത്തിലിറക്കാനുള്ള സാധ്യത വിരളമാണ്. മത്സരഫലം അനുകൂലമായില്ലെങ്കില്‍ പിന്നീട് അവശേഷിക്കുന്ന മൂന്ന് ടെസ്റ്റും നിര്‍ണായകമാകും, അതില്‍ ഒന്നില്‍ മാത്രമെ ലോക ഒന്നാം നമ്പര്‍ ബൗളര്‍ക്ക് മൈതാനത്തിറങ്ങാനാകു. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.

ഓള്‍ റൗണ്ടര്‍ എന്ന ടാഗിലെത്തി ബാറ്റിങ്ങിലും ബൗളിങ്ങിലും ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ ശാര്‍ദൂല്‍ താക്കൂറിന് കഴിഞ്ഞിരുന്നില്ല. 16 ഓവര്‍ പന്തെറിഞ്ഞ് വഴങ്ങിയത് 89 റണ്‍സ്, രണ്ട് വിക്കറ്റും. ബാറ്റുകൊണ്ടുള്ള സംഭാവന അഞ്ച് റണ്‍സും മാത്രം. ലീഡ്സ് ബാറ്റിങ്ങിന് അനുകൂലമായിരുന്നു എന്ന ഘടകം ഇവിടെ പരിഗണിക്കണം.

ശാര്‍ദൂലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് ബിര്‍മിങ്ഹാമില്‍ സാധ്യതയുണ്ട്. ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫിയിലെ പ്രകടനം തുണയ്ക്കും, പ്രത്യേകിച്ചും മെല്‍ബണിലെ സെഞ്ച്വറി. ശാര്‍ദൂലിനേക്കാള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങില്‍ വരെ കൂടുതല്‍ ഇംപാക്റ്റുണ്ടാക്കാന്‍ കഴിയുന്ന താരമായാണ് നിതീഷിനെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ശരാശരിക്ക് താഴെ നിന്നപ്പോള്‍ സബ്സ്റ്റിറ്റിയൂട്ടായി എത്തി ഔട്ട് ഫീല്‍ഡിലും ഇന്നര്‍ സര്‍ക്കിളിലും നിതീഷ് മികവ് പുലര്‍ത്തി.

ഇതിനെല്ലാം പുറമെ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ ലീഡ്സില്‍ സെഷനുകളിലെ ഇടവേളകളില്‍ നിതീഷിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പന്തെറിയാന്‍ പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ലൈനും ലെങ്തും മാര്‍ക്ക് ചെയ്തുള്ള പരിശീലനം. പലപ്പോഴും ഓരോ പന്തെറിയുന്നതിന് ശേഷവും മോര്‍ക്കല്‍ നിതീഷിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ എത്തിയിരുന്നു. അതുകൊണ്ട് നിതീഷിന്റെ സാധ്യത ഏറെയാണ്.

കുല്‍ദീപ് യാദവ് ഒരു അറ്റാക്കിങ് ബൗളറാണ്. ചൈനാമാന്‍ എന്നൊരു അനുകൂല്യവുമുണ്ട്. ഇംഗ്ലണ്ടിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരി ബ്രൂക്കും ജേമി സ്മിത്തുമടക്കമുള്ളവര്‍ക്ക് സ്പിന്നിന്നെതിരെ അത്ര മികച്ച റെക്കോര്‍ഡില്ല എന്നത് കുല്‍ദീപിനെ ടീമിലുള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2024ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മികച്ച ശരാശരിയില്‍ 19 വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു കുല്‍ദീപ്.

എന്നാല്‍, ജഡേജയ്ക്ക് പകരം കുല്‍ദീപ് എന്ന കടുത്ത തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് കടക്കാനുള്ള സാധ്യത വിരളമാണ്. 2022ലെ ബെര്‍മിങ്ഹാം ടെസ്റ്റില്‍ പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു കാര്യങ്ങള്‍. അന്ന് പന്തെറിഞ്ഞ ഇരുടീമിലേയും പ്രധാന സ്പിന്നര്‍മാരായ ജഡേജയ്ക്കും ജാക്ക് ലീച്ചിനും വിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഒന്നാം ഇന്നിങ്‌സില്‍ ജഡേജ സെഞ്ച്വറി നേടി രക്ഷകന്റെ റോളണിഞ്ഞിരുന്നു. അതുകൊണ്ട് ജഡേജയ്ക്ക് മുകളില്‍ കുല്‍ദീപിന് പരിഗണന ലഭിച്ചേക്കില്ല.

കുല്‍ദീപിനെ ഉള്‍പ്പെടുത്തണമെങ്കില്‍ രണ്ട് സാധ്യകളാണുള്ളത്. ഒന്നുകില്‍ ബാറ്റിങ് നിരയിലെ ഒരാളെ പിന്‍വലിക്കണം. സായ് സുദര്‍ശന്‍ അല്ലെങ്കില്‍ കരുണ്‍ നായര്‍. സന്തുലിതമായ ഈ നിരയെ ബ്രേക്ക് ചെയ്യുക എന്നത് ഒരു ടെസ്റ്റിന് ശേഷം ഇന്ത്യ തയാറായേക്കില്ല. മറ്റൊന്ന് രണ്ട് പ്രോപ്പര്‍ പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഒരു ഓള്‍റൗണ്ടറുമായി ഇന്ത്യ ഇറങ്ങുക എന്നതാണ്. ബുമ്രയുടെ അഭാവത്തില്‍, പരിചയസമ്പന്നരുടെ നിരയില്ലാത്ത പക്ഷം അതൊരു ഹൈ റിസ്‌ക്കാകുമെന്നും വിലയിരുത്താം.

പ്രത്യേകിച്ചും ബിര്‍മിങ്ഹാമില്‍. അവസാനമായി മൈതാനം ആതിഥേയത്വം വഹിച്ച ടെസ്റ്റ് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസായിരുന്നു. 2024 ജൂലൈയില്‍. അന്നും പേസര്‍മാര്‍ക്ക് അനുകൂലമായിരുന്നു കണ്ടീഷന്‍. അതുകൊണ്ട് മൂന്ന് പ്രോപ്പര്‍ പേസര്‍മാരെന്ന കോമ്പിനേഷന്‍ ഇന്ത്യ തുടര്‍ന്നേക്കും. ബുംറയ്ക്ക് പകരം ടീമിലേക്ക് വരാന്‍ ഏറ്റവും സാധ്യത അര്‍ഷദീപ് സിങ്ങിനാണ്. കാരണം, സ്ഥിരതയോടെ പന്തെറിയാനുള്ള മികവ് മാത്രമല്ല, ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഇടം കയ്യന്‍ പേസറെന്ന ആനുകൂല്യവും അര്‍ഷദീപിനുണ്ടാകും.

പ്രസിദ്ധ് ടീമില്‍ തുടരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. പ്രസിദ്ധിന്റെ ക്വാളിറ്റിയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഗംഭീര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അര്‍ഷദീപ് സിങ്-മുഹമ്മദ് സിറാജ്-പ്രസിദ്ധ് കൃഷ്ണ ത്രയമായിരിക്കാം ബിര്‍മിങ്ഹാമില്‍. അര്‍ഷദീപിന്റെ വിക്കറ്റ് ടേക്കിങ് എബിലിറ്റി ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പരീക്ഷിക്കപ്പെട്ടേക്കും.

Tags:    

Similar News