അന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം നേടി തിരിച്ചെത്തിയപ്പോള്‍ യുവതി നല്‍കിയ പീഡന പരാതി ആവിയായി; വിന്‍ഡീസ് താരത്തിനെതിരെ ഇത്തവണ ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വന്നത് ഗയാനയിലെ 11 സ്ത്രീകള്‍; ഓസിസിനെതിരായ ആദ്യ ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് തലവേദന; അന്വേഷണം പുരോഗമിക്കുന്നു

വിന്‍ഡീസ് സൂപ്പര്‍താരത്തിനെതിരെ ലൈംഗികപീഡന പരാതി

Update: 2025-06-27 13:45 GMT

ഗയാന: ഓസ്‌ട്രേലിയ വെസ്റ്റിന്‍ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ബ്രിഡ്ജ്ടൗണില്‍ പുരോഗമിക്കവെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് തലവേദനയായി ടെസ്റ്റ് ടീമില്‍ അംഗമായ സൂപ്പര്‍താരത്തിനെതിരായ പീഡന പരാതി. യുവതാരത്തിനെതിരെ വ്യാപക ലൈംഗിക പീഡന പരാതിയാണ് ഉയരുന്നത്. താരം ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി ഇതിനകം 11 സ്ത്രീകള്‍ രംഗത്തെത്തിയതായി വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ടീമില്‍ അംഗമാണെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഗയാനയില്‍ നിന്നുള്ള ഒരുകൂട്ടം സ്ത്രീകളാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. സംഭവം റിപ്പോര്‍ട്ട് ചെയ്ത സ്‌പോര്‍ട്‌സ്മാക്‌സ് ടിവി, ഇക്കാര്യത്തില്‍ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസിന്റെ പ്രതികരണം തേടിയിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് അധ്യക്ഷന്റെ പ്രതികരണം.

താരത്തിനെതിരെ പരാതി ഉന്നയിച്ച ഒരു യുവതിയുടെ അഭിഭാഷകന്‍ നൈജല്‍ ഹ്യൂഗ്‌സിന്റെ പ്രതികരണവും മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഈ യുവതി രണ്ടു വര്‍ഷം മുന്‍പു തന്നെ താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നതായി അഭിഭാഷകന്‍ വ്യക്തമാക്കി. അന്ന് വിശദമായ അന്വേഷണം നടന്നെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു.

ഓസ്‌ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടില്‍ വിന്‍ഡീസ് ടെസ്റ്റ് മത്സരം ജയിച്ച് ചരിത്രമെഴുതിയ സമയത്തായിരുന്നു അന്വേഷണം നടന്നതെന്നാണ് അഭിഭാഷകന്‍ പറയുന്നത്. അന്ന് ജയിച്ച ടീമില്‍ അംഗമായിരുന്ന താരം നാട്ടില്‍ തിരിച്ചെത്തിയ ശേഷം അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് ആരോപണം. താരത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പഴയ പരാതിക്ക് എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചെങ്കിലും, ഒരു വിവരവും ലഭിച്ചില്ലെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.

Tags:    

Similar News