മൂന്നിൽ മൂന്നും പൊട്ടി; പരിശീലക സ്ഥാനമൊഴിഞ്ഞ് കാർലെസ് ക്വഡ്രാറ്റ്; ബിനോ ജോർജ് ഈസ്റ്റ് ബംഗാൾ എഫ് സിയുടെ താൽക്കാലിക കോച്ച്

Update: 2024-09-30 10:52 GMT

കൊൽക്കത്ത: ഈസ്റ്റ് ബംഗാൾ എഫ് സിയുടെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് കാർലെസ് ക്വഡ്രാറ്റ്. സമൂഹ മാധ്യമത്തിലൂടെയാണ് ഈസ്റ്റ് ബംഗാൾ അതികൃതർ ഇക്കാര്യം അറിയിച്ചത്. പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൻ്റെ തുടക്കത്തിൽ തന്നെ മത്സരങ്ങളിൽ തോറ്റതിന് പിന്നാലെയാണ് പരിശീലകന്റെ രാജി. ഈ സീസണിൽ കളിച്ച മൂന്ന് കളികളിലും തോൽവിഎറിഞ്ഞ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ്.

ഈ വർഷം ജനുവരിയിലെ സൂപ്പർ കപ്പ് ട്രോഫി വിജയത്തോടെ ഈറ്റ് ബംഗാളിൻ്റെ 12 വർഷത്തിനു ശേഷം ഒരു ട്രോഫി നേടിക്കൊടുക്കാൻ കാർലെസ് ക്യുഡ്രാറ്റിനു സാധിച്ചു. മുൻ ബെംഗളൂരു എഫ്‌സി കോച്ചായിരുന്നു ക്വഡ്രാറ്റ് രണ്ട് വർഷത്തെ കരാറിലാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ ഈസ്റ്റ് ബംഗാളിൻ്റെ ചുമതല ഏറ്റെടുത്തത്.

കഴിഞ്ഞ വർഷത്തെ ഡ്യുറൻഡ് കപ്പിൽ ടീമിനെ റണ്ണേഴ്‌സ് അപ്പ് സ്ഥാനത്തേക്കും നയിക്കാനും സ്പാനിഷ് പരിശീലകനായ ക്വഡ്രാറ്റിനു സാധിച്ചു. എന്നാൽ കഴിഞ്ഞ ഐഎസ്എൽ സീസണിലും മോശം പ്രകടമായിരുന്നു ടീം കാഴ്ചവെച്ചത്. ആറ് വിജയങ്ങളും 10 തോൽവികളുമായി ഒമ്പതാം സ്ഥാനത്തെത്താനേ ഈസ്റ്റ് ബംഗാളിനു സാധിച്ചുള്ളൂ.

പുതിയ പ്രഖ്യാപനം ഉണ്ടാകുന്നത് വരെ അസിസ്റ്റൻ്റ് കോച്ച് ബിനോ ജോർജ് ആണ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനാവുക. ഈ സീസണ് മുന്നോടിയായി വൻതുക ചെലവഴിച്ച ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന ഡിമിട്രിയോസ് ഡയമൻ്റകോസ് ഉൾപ്പെടെ മികച്ച താരങ്ങളെ ടീമിലെത്തിച്ചിരുന്നു. ട്രാൻസ്ഫർ മാർക്കറ്റിൽ 5.8 കോടി രൂപ ചിലവാക്കി മദിഹ് തലാൽ, ജീക്‌സൺ സിംഗ്, അൻവർ അലി തുടങ്ങിയ താരങ്ങളെ ടീം സ്വന്തമാക്കി. എന്നാൽ സീസണിൻ്റെ തുടക്കം തന്നെ ടീമിന്റെ പ്രകടനം ആരാധകരെയും ക്ലബ്ബ് അധികൃതരെയും നിരാശരാക്കിയിരുന്നു.

അതേസമയം, ഒക്‌ടോബർ 5 ന് ഈസ്റ്റ് ബംഗാൾ എഫ്‌സി ജംഷഡ്പൂർ എഫ്‌സിയിയെ നേരിടും. ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    

Similar News