കായിക താരങ്ങളുടെ വരുമാനത്തില്‍ അഞ്ചാം വര്‍ഷവും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമ്പാദിക്കുന്നത് മെസ്സിയേക്കാള്‍ ഇരട്ടി; 40ാം വയസ്സില്‍ വാര്‍ഷിക വരുമാനം 2356 കോടി; രണ്ടാമന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

അഞ്ചാം വര്‍ഷവും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Update: 2025-05-16 11:04 GMT

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രമുഖ ധനകാര്യ മാസിക ഫോബ്‌സ് പുറത്തുവിട്ട പട്ടികയിലാണ് അല്‍ നസര്‍ സൂപ്പര്‍ താരം തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒന്നാമതെത്തിയത്. കഴിഞ്ഞ 12 മാസത്തെ താരത്തിന്റെ വരുമാനം 2356 കോടി രൂപയാണ് (275 മില്യണ്‍ ഡോളര്‍). കളിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനു പുറമെ, പരസ്യങ്ങളുള്‍പ്പെടെയുള്ളവയിലെ വരുമാനം കൂടി കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. അമേരിക്കയുടെ ബാസ്‌ക്കറ്റ് ബാള്‍ താരം സ്റ്റീഫന്‍ കറി (156 മില്യണ്‍ ഡോളര്‍), യു.കെയുടെ ബോക്‌സിങ് ഇതിഹാസം ടൈസണ്‍ ഫുറി (145 മില്യണ്‍ ഡോളര്‍), അമേരിക്കന്‍ ഫുട്ബാള്‍ താരം ഡാക് പ്രെസ്‌കോട്ട് എന്നിവരാണ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.

അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയേക്കാള്‍ ഇരട്ടിയാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. ഫുട്ബാളില്‍നിന്നു തന്നെയാണ് ക്രിസ്റ്റ്യാനോയുടെ ഭൂരിഭാഗം വരുമാനവും. ഓണ്‍ ഫീല്‍ഡില്‍നിന്ന് 225 മില്യണ്‍ ഡോളറാണ് താരത്തിന്റെ വരുമാനം. പരസ്യം ഉള്‍പ്പെടെയുള്ള വരുമാനമായി 50 മില്യണ്‍ ഡോളറും ലഭിച്ചു. പട്ടികയില്‍ അഞ്ചാമതുള്ള മെസ്സിയുടെ വാര്‍ഷിക വരുമാനം 135 മില്യണ്‍ ഡോളറാണ്. ഇതില്‍ ഓണ്‍ ഫീല്‍ഡില്‍നിന്ന് 60 മില്യണ്‍ ഡോളറും ഓഫ് ഫീല്‍ഡില്‍നിന്ന് 75 മില്യണ്‍ ഡോളറും വരും.

സൗദി ക്ലബ് അല്‍ നസറില്‍നിന്നുള്ള കരാര്‍ തുകയാണ് ക്രിസ്റ്റ്യാനോയെ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിച്ചത്. ഇതിനിടെ താരം സീസണൊടുവില്‍ സൗദി ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്. 40കാരനായ റൊണാള്‍ഡോ സീനിയര്‍ പോര്‍ചുഗല്‍ ജഴ്‌സിയില്‍ 136 ഗോള്‍ നേടി ലോക റെക്കോഡിനുടമയാണ്. 2016ല്‍ താരം ക്യാപ്റ്റനായിരിക്കെ പോര്‍ചുഗല്‍ യൂറോ കപ്പിലും 2019ല്‍ നേഷന്‍സ് ലീഗിലും ചാമ്പ്യന്മാരായി. പിതാവ് മുന്നേറ്റം ഭരിക്കുന്ന സൗദി ക്ലബായ അല്‍നസ്‌റിന്റെ ജൂനിയര്‍ ക്ലബില്‍ മൂത്ത മകനും കളിച്ചുവരുകയാണ്. ഇതിനിടെയാണ് ദേശീയ ടീമിലേക്ക് വിളിയെത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ ജഴ്‌സിയില്‍ 14കാരന്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. ''പോര്‍ചുഗലിനായി അരങ്ങേറിയ മകന് അനുമോദനങ്ങള്‍, നിന്നെയോര്‍ത്ത് ഏറെ അഭിമാനം'' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ പിതാവിന്റെ പോസ്റ്റ്. ക്രൊയേഷ്യയില്‍ നടന്ന വ്‌ലാറ്റ്‌കോ മാര്‍കോവിച് അണ്ടര്‍ 15 ടൂര്‍ണമെന്റില്‍ ജപ്പാനെതിരെയായിരുന്നു പോര്‍ചുഗലിന് മത്സരം. റാഫേല്‍ കബ്രാള്‍ ഹാട്രിക് കുറിച്ച് ബഹുദൂരം മുന്നില്‍നില്‍ക്കെ 54ാം മിനിറ്റിലാണ് റൊണാള്‍ഡോ ജൂനിയര്‍ ആദ്യമായി ദേശീയ ജഴ്‌സിയില്‍ ബൂട്ടുകെട്ടിയത്. താരത്തിന്റെ പ്രകടനം നിരീക്ഷിക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍, ഡോര്‍ട്മുണ്ട്, യുവന്റസ് ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്തി. ഒപ്പം റൊണാള്‍ഡോ സീനിയറിന്റെ മാതാവ് ഡൊളോറസ് അവീറോയും കൈയടിച്ച് ഗാലറിയിലിരുന്നു. മത്സരത്തില്‍ പോര്‍ചുഗല്‍ 4-1ന് ജയിച്ചു.

Tags:    

Similar News