പിഎസ്ജിയുടെ കിരീടവിജയം ആഘോഷിക്കാന്‍ ആരാധകര്‍ തെരുവുകളില്‍; ആഹ്ലാദപ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പാരിസ് കലാപകലുഷിതം; രണ്ട് മരണം, 559 പേര്‍ അറസ്റ്റില്‍

Update: 2025-06-01 12:41 GMT

പാരീസ്: ചരിത്രത്തില്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ പി എസ് ജി മുത്തമിട്ട വമ്പന്‍ വിജയത്തിന് പിന്നാലെ പാരീസ് നഗരത്തിലെ വിവിധയിടങ്ങളില്‍ വന്‍ സംഘര്‍ഷം. ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ നഗരം കലാപകലുഷിതമായി. രണ്ടുപേര്‍ മരിച്ചതായും 192 പേര്‍ക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഒരു 17-കാരനുമുണ്ട്. സംഭവത്തില്‍ 559 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

കിരീടവിജയം ആഘോഷിക്കാനായി പാരീസിലെ തെരുവുകളില്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. പിഎസ്ജിയുടെ ആധികാരിക ഫൈനല്‍ വിജയത്തിന് പിന്നാലെ ആരാധകര്‍ നഗരത്തില്‍ വന്‍ ആഘോഷപ്രകടനങ്ങള്‍ നടത്തി. എന്നാല്‍ ആരാധകരുടെ ഈ അതിരുകടന്ന ആഹ്ലാദപ്രകടനങ്ങള്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 50,000-ഓളം പേരാണ് സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് സ്‌ക്രീനുകളില്‍ ഫൈനല്‍ മത്സരം വീക്ഷിച്ചത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആഘോഷപ്രകടനങ്ങള്‍ക്കിടയില്‍ ക്രിമിനലുകള്‍ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മന്ത്രിയായ ബ്രൂണോ റിട്ടാല്യു പ്രതികരിച്ചത്. ആയിരത്തോളം ക്രിമിനലുകള്‍ ഷോപ്പുകള്‍ കൊള്ളയടിച്ചെന്നും പോലീസ് ഉദ്യോഗസ്ഥരെയും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്താണ് പി. എസ്.ജി ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്റര്‍ മിലാനെ ഏകപക്ഷീയമായി 5-0ന് തകര്‍ത്താണ് പി.എസ്.ജിയുടെ ചരിത്രനേട്ടം. ഡിസൈര്‍ ഡൂയെ ഇരട്ടഗോളുകള്‍ (20, 63ാം മിനിറ്റുകള്‍) നേടിയപ്പോള്‍ അഷ്‌റഫ് ഹക്കീമി (12), ക്വരത്സ്ഖേലിയ (73), മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റു സ്‌കോറര്‍മാര്‍. വമ്പന്‍താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാന്‍ കഴിയാതെ പോയ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലൂയി എന്റിക്വെയുടെ കീഴില്‍ ടീം സ്വന്തമാക്കിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് പി.എസ്.ജി ആയിരുന്നു. 12ാം മിനിറ്റില്‍ ഹക്കീമിയാണ് ഗോളടിമേളത്തിന് തുടക്കമിട്ടത്. കൗമാര താരം ഡെസിറെ ഡൂയെ നല്‍കിയ ഒരു മികച്ച ക്രോസില്‍ നിന്നായിരുന്നു ഹകീമിയുടെ ഗോള്‍. അധികം വൈകാതെ ഡൂയെ ഗോളും നേടി. ഡെംബലെ നല്‍കിയ ക്രോസ് തകര്‍പ്പനൊരു വോളിയിലൂടെ 19കാരന്‍ വലയിലാക്കി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ ഡൂയെ സ്വന്തമാക്കി. 63-ാം മിനിറ്റില്‍ ഡൂയെ തന്റെ രണ്ടാം ഗോളും നേടിയതോടെ മത്സരം പി.എസ്.ജി വിജയമുറപ്പിച്ചു. മികച്ച മുന്നേറ്റത്തിനൊടുവില്‍ വിറ്റീഞ്ഞ നല്‍കിയ പാസ് ഡൂയെ വലയിലേക്ക് അനായാസം പ്ലേസ് ചെയ്തു. 73ാം മിനിറ്റില്‍ ക്വരത്സ്ഖേലിയ കൂടി ഗോള്‍ നേടിയതോടെ പി.എസ്.ജി വിജയം ഉറപ്പിച്ചു, 86ാം മിനിറ്റില്‍ പകരക്കാരന്‍ സെന്നി മയുലുവും ഗോള്‍ നേടിയതോടെ പി.എസ്.ജിക്ക് അഞ്ചു ഗോളിന്റെ ലീഡ്. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ പി.എസ്.ജി താരങ്ങളുടെ വിജയാഘോഷം.

Similar News