സമനില നേടിയാല്‍ സൂപ്പര്‍ കപ്പ് സെമി; 88-ാം മിനിറ്റിലെ സെല്‍ഫ് ഗോള്‍; ബ്ലാസ്റ്റേഴ്സ് പുറത്ത്; മുംബൈ സെമിയില്‍

Update: 2025-11-06 17:36 GMT

മഡ്ഗാവ്: സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ജയത്തോടെ മുംബൈ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് മുന്നേറി. ഇരുടീമുകള്‍ക്കും ആറുപോയന്റാണെങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയന്റ് കണക്കിലെടുത്താണ് മുംബൈയുടെ സെമിപ്രവേശം.

88ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ നടന്ന കൂട്ടപൊരിച്ചിലിനൊടുവില്‍ ജോര്‍ജ് പെരേരെ ഡയസ് ഉയര്‍ത്തി നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ സഹീഫിനും ഫ്രെഡ്ഡിക്കും വന്ന ആശയക്കുഴപ്പമാണ് ഓണ്‍ ഗോളിലെത്തിയത്. ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക്.

സമനില നേടിയാല്‍ പോലും സൂപ്പര്‍ കപ്പ് സെമിയിലേക്ക് മുന്നേറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട മുംബൈക്കെതിരേ കളിക്കാനിറങ്ങിയത്. ആദ്യപകുതി ഇരുടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. അതേസമയം ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് സന്ദീപ് സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. അതോടെ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി കളിച്ചത്.

ഗോള്‍ ലക്ഷ്യമിട്ട് മുംബൈ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്നാണ് തോന്നിച്ചതെങ്കിലും അവസാനനിമിഷം സെല്‍ഫ് ഗോള്‍ വഴങ്ങിയത് ടീമിന് തിരിച്ചടിയായി. 87-ാം മിനിറ്റുവരെ ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു. ഒരു ഗോളിന് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നിഹാല്‍ സുധീഷിന് പകരം ടിയാഗോ ആല്‍വെസ് ആദ്യ ഇലവനില്‍ എത്തി. തുടക്കത്തില്‍ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു. നാലാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസില്‍ ടിയാഗോ ആല്‍വെസിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല.

Similar News