40 വയസ്സിലും വീര്യം ചോരാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ; യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ചുഗലിന് വിജയം; കിരീടപോരാട്ടത്തില്‍ നിര്‍ണായക ഗോള്‍ നേടി ക്രിസ്റ്റിയാനോ; ആവേശം നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും കടന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചത് 5-3ന്

40 വയസ്സിലും വീര്യം ചോരാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

Update: 2025-06-09 00:54 GMT

മ്യൂണിക്: പ്രായം ചെല്ലും തോറും വീര്യം വര്‍ധിക്കുന്ന താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോയുടെ മികവില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടമുയിര്‍ത്തി പോര്‍ഗല്‍. ആവേശം അടിമുടി നിറഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. മ്യൂണിക്കിലെ അലിയാന്‍സ് അരീനയില്‍ ഗോള്‍കീപ്പര്‍ ഡിയേഗോ കോസ്റ്റ കാവല്‍മാലാഖയായി അവതരിച്ചതാണ് വിജയത്തിലെത്തിചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോള്‍, സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ തടുത്തതാണ് നിര്‍ണായകമായത്. ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റില്‍ പോര്‍ചുഗലിനായി നുനോ മെന്‍ഡിസ് ആദ്യ ഗോള്‍ നേടി. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.

പിന്നീട് 45-ാം മിനിറ്റ് വരെ മത്സരം സമനിലയില്‍ തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്പെയിന്‍ ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാല്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. ആദ്യ മത്സരത്തിലെ ആവേശം ഒട്ടും കുറയാതെ ആയിരുന്നു രണ്ടാ പകുതിയും ലീഡ് നിലനിര്‍ത്തി മുന്നേറിയ സ്പെയിനിന് 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.


 



90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍, 120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല. ഷൂട്ടട്ടില്‍ പോര്‍ച്ചുഗലിനായി ഗോണ്‍സാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, ന്യൂനോ മെന്‍ഡസ്, റൂബന്‍ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. സ്‌പെയിനിനായി മൈക്കല്‍ മെറീനോ, അലക്‌സ് ബയേന, ഇസ്‌കോ എന്നിവരും ലക്ഷ്യം കണ്ടു. പോര്‍ച്ചുഗല്‍ നിരയില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്പാനിഷ് നിരയില്‍ യുവതാരം ലമീന്‍ യമാലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിനാല്‍ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.

2019ലെ പ്രഥമ യുവേഫ നേഷന്‍സ് ലീഗില്‍ കിരീടം ചൂടിയ പോര്‍ച്ചുഗലിന്റെ രണ്ടാം കിരീടമാണിത്. യുവതാരം ന്യൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് പോര്‍ച്ചുഗലിന് കിരീടത്തിലേക്ക് വഴിതെളിച്ചത്. നിര്‍ണായക ഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിളങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ സ്‌പെയിനെ സമനിലയില്‍ തളച്ചത്. ആദ്യപകുതിയില്‍ സ്‌പെയിന്‍ 2-1ന് മുന്നിലായിരുന്നു. 61ാം മിനിറ്റിലാണ് റൊണാള്‍ഡോ നിര്‍ണായക ഗോള്‍ നേടിയത്. യുവതാരം ന്യൂനോ മെന്‍ഡസിന്റെ (26ാം മിനിറ്റ്) വകയായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. യുവതാരം മാര്‍ട്ടിന്‍ സുബിമെന്‍ഡി (21ാം മിനിറ്റ്), മൈക്കല്‍ ഒയാര്‍സബാല്‍ (45ാം മിനിറ്റ്) എന്നിവരാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്.

ആക്രമണത്തില്‍ പോര്‍ച്ചുഗലിനെ അപേക്ഷിച്ച് മേധാവിത്തം പുലര്‍ത്തിയ സ്‌പെയിനിന് അര്‍ഹിച്ച പ്രതിഫലമായി ആദ്യ ഗോളിലേക്ക് വഴിതുറന്നത് 21ാം മിനിറ്റില്‍. സ്‌പെയിനിന്റെ മുന്നേറ്റത്തിനിടെ പന്ത് മാര്‍ട്ടിന്‍ സുബിമെന്‍ഡിയില്‍നിന്ന് വലതുവിങ്ങില്‍ ലമീന്‍ യമാലിലേക്ക്. അപകടം മണത്ത് പോര്‍ച്ചുഗീസ് പ്രതിരോധം വളയും മുന്‍പേ യമാലിന്റെ ഷോട്ട് ബോക്‌സിനുള്ളിലേക്ക്. ഗോള്‍കീപ്പറും പ്രതിരോധവും തമ്മിലുള്ള ആശയക്കുഴപ്പത്തിനിടെ പന്ത് നേരെ ആളൊഴിഞ്ഞുനിന്ന സുബിമെന്‍ഡിയിലേക്ക്. തുറന്ന പോസ്റ്റിലേക്ക് സുബിമെന്‍ഡി പന്തു തട്ടിയിട്ടു. സ്‌കോര്‍ 1-0.


 



സ്‌പെയിനിന്റെ ആഹ്ലാദത്തിന്റെ ആയുസ് വെറും അഞ്ച് മിനിറ്റ് മാത്രം. 26ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടി ഉള്‍പ്പെട്ട നീക്കത്തിനൊടുവില്‍ പെഡ്രോ നെറ്റോയില്‍നിന്ന് പന്ത് ബോക്‌സിനു പുറത്ത് ന്യൂനോ മെന്‍ഡസിലേക്ക്. സ്പാനിഷ് പ്രതിരോധത്തിനിടയിലെ വിള്ളല്‍ മുതലെടുത്ത് പന്തുമായി മുന്നോട്ടു കയറിയ മെന്‍ഡസിന്റെ ഇടംകാല്‍ ഷോട്ട് ഗോള്‍കീപ്പറിന്റെ നീട്ടിയ കൈകളെ മറികടന്ന് നിലംപറ്റെ വലയിലേക്ക്. സ്‌കോര്‍ 1-1.

സമനിലയുമായി ഇരു ടീമുകളും ഇടവേളയ്ക്കു കയറുമെന്ന് ഉറപ്പിച്ചിരിക്കെ മൈക്കല്‍ ഒയാര്‍സബാലിലൂടെ സ്‌പെയിന്‍ വീണ്ടും മുന്നില്‍. ഇത്തവണ കളിക്കു പ്രായം 45 മിനിറ്റ്. പോര്‍ച്ചുഗല്‍ ബോക്‌സിനു സമീപം ഒയാര്‍സബാലിനെ ലക്ഷ്യമിട്ട് പെഡ്രിയുടെ തകര്‍പ്പന്‍ ത്രൂബോള്‍. പന്ത് കാലില്‍ക്കൊരുത്ത്, തടയാനെത്തിയ പോര്‍ച്ചുഗീസ് ഡിഫന്‍ഡറെയും വെട്ടിയൊഴിഞ്ഞ് ഒയാര്‍സബാലിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ഡിയേഗോ കോസ്റ്റയെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്‌കോര്‍ 2-1.

ഏതുവിധേനയും ഗോള്‍ തിരിച്ചടിക്കാനുള്ള ആവേശത്തോടെ പോര്‍ച്ചുഗല്‍ കടുത്ത പോരാട്ടം കാഴ്ചവച്ചതോടെ രണ്ടാം പകുതിയുടെ തുടക്കം ആവേശകരമായി. ഇതിനിടെ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പോര്‍ച്ചുഗല്‍ സമനിലഗോള്‍ നേടിയെന്നു തോന്നിച്ചെങ്കിലും അത് ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങി. ഇതിനു പിന്നാലെ 61ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായത്. ഒരിക്കല്‍ക്കൂടി ഗോളിലേക്ക് വഴിതുറന്നത് വലതുവിങ്ങില്‍ പറന്നുകളിച്ച ന്യൂനോ മെന്‍ഡസ്. ലമീന്‍ യമാലിന്റെ പ്രതിരോധം പൊളിച്ച് മുന്നോട്ടുകയറിയെത്തിയ മെന്‍ഡസ് പന്ത് ബോക്‌സിലേക്ക് മറിച്ചു. സ്പാനിഷ് താരത്തിന്റെ ദേഹത്തുതട്ടി ഉയര്‍ന്നുപൊങ്ങിയ പന്തില്‍ ക്ലോസ് റേഞ്ചില്‍നിന്ന് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫിനിഷ്. സ്‌കോര്‍ 2-2.

Tags:    

Similar News