താരത്തിന്റെ പരിചയസമ്പത്ത് ടീമിന് നേട്ടമാകുമെന്ന് വിയിരുത്തല്‍; ഇന്ത്യന്‍ പരിശീലകന്‍ വിളിച്ചു; ഛേത്രി സമ്മതിച്ചു; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സുനില്‍ ഛേത്രി; ലക്ഷ്യം ബംഗ്ലദേശിനെതിരായ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം

Update: 2025-03-07 06:16 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ തേടി ഒരു ആശ്വാസ വാര്‍ത്ത എത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇതിഹാസ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ കുപ്പായത്തിലേക്ക് തിരികെ എത്തുന്നു. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ ഛേത്രി കളിക്കും. മാര്‍ച്ചിലെ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ മാലീദ്വീപിനും ബംഗ്ലാദേശിനും എതിരെയാണ് ഇന്ത്യ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാല്‍പതുകാരനായ സുനില്‍ ഛേത്രി ഇന്ത്യന്‍ കുപ്പായം അഴിക്കുന്നതായി പ്രഖ്യാപിച്ചത്.

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കുവൈറ്റിനോട് ഗോള്‍രഹിത സമനിലയിലേക്ക് ഇന്ത്യ വീണതോടെയായിരുന്നു രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ബൂട്ട് അഴിക്കാനുള്ള സുനില്‍ ഛേത്രിയുടെ തീരുമാനം. സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ മുന്നേറ്റനിരയില്‍ ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിട്ടത്.

ഇന്ത്യന്‍ പരിശീലകനായ മനോലോ മാര്‍ക്കേസിന്റെ അഭ്യര്‍ഥന സ്വീകരിച്ചാണ് ഛേത്രി ടീമിലേക്ക് മടങ്ങി വരുന്നത് എന്ന് എഐഎഫ്എഫ് സെക്രട്ടറി പറഞ്ഞു. ദേശിയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് സുനില്‍ ഛേത്രിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് നേട്ടമാകുമെന്നാണ് വിലയിരത്തപ്പെടുന്നത്. 94 ഗോളുകളാണ് ഛേത്രിയില്‍ നിന്ന് വന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും അലി ഡേയുമാണ് ഛേത്രിക്ക് മുന്‍പിലുള്ളത്. അദ്ദേഹം സമ്മതം മൂളിയതോടെ ഛേത്രിയെ സാധ്യതാ ടീമില്‍ പരിഗണിക്കുകയായിരുന്നു.

ഈ മാസം അവസാനം നടക്കുന്ന ബംഗ്‌ളാദേശിനെതിരായ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതവ മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടാണ് ടീമിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 25ന് ഷില്ലോങ്ങിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്.

ഇന്ത്യന്‍ കുപ്പായം അഴിച്ചിരുന്നു എങ്കിലും ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ഛേത്രി കളി തുടര്‍ന്നിരുന്നു. ഈ സീസണില്‍ ബെംഗളൂരുവിന് വേണ്ടി 12 ഗോളുകള്‍ അടിച്ച് ഗോള്‍വേട്ടയിലും ഛേത്രിയാണ് മുന്‍പില്‍.

Tags:    

Similar News