19 മൈല്‍ അകലെയുള്ള സ്‌കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍

Update: 2026-02-20 14:17 GMT

സാന്‍ അന്റോണിയോ :മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സില്‍ താഴെ പ്രായമുള്ള മകനെ ഫോണ്‍ പോലും നല്‍കാതെ 19 മൈല്‍ അകലെയുള്ള സ്‌കൂളിലേക്ക് തനിച്ച് നടക്കാനയച്ച സംഭവത്തില്‍ അറസ്റ്റ്.

സാന്‍ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് ബെക്‌സര്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകുന്നേരം ലൂസിയയെ ബെക്സര്‍ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി, പിന്നീട് ബോണ്ട് കെട്ടിവച്ച ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ വിട്ടയച്ചു.

റോഡരികിലെ കള്ളിമുള്‍ച്ചെടികളും മറ്റും കാരണം ട്രാഫിക്കിന് തൊട്ടടുത്തുകൂടി കുട്ടി നടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്.സംഭവത്തിന് തലേദിവസം രാത്രി മാതാവ് മദ്യപിച്ചിരുന്നതായും ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ കുട്ടിയാണ് ഇവരെ ഉണര്‍ത്തിയത്. തുടര്‍ന്ന് സ്‌കൂളിലേക്ക് നടന്നുപോകാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ പോലും ഉണ്ടായിരുന്നില്ല. കുട്ടി സ്‌കൂളിലേക്ക് നടന്നുപോയ കാര്യം തനിക്കറിയാമായിരുന്നുവെന്ന് മാതാവ് സമ്മതിച്ചിട്ടുണ്ട്.

കുട്ടിയെ അപകടത്തിലാക്കിയതിനും ഉപേക്ഷിച്ചതിനും ലൂസിയക്കെതിരെ കേസെടുത്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവര്‍ തോക്കുകള്‍ കൈവശം വെക്കരുതെന്ന് കോടതി ഉത്തരവിട്ടു.നിലവില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസിനെ (CPS) വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് സ്‌കൂളിലെത്തി വിവരങ്ങള്‍ അധികൃതരുമായി സംസാരിച്ചു.

Similar News