ടെക്‌സസിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ അഞ്ചാംപനി പടരുന്നു; കനത്ത ജാഗ്രത

Update: 2026-02-03 14:24 GMT

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുള്ള ഡില്ലി (Dilley) ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ അഞ്ചാംപനി (Measles) സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേന്ദ്രത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി കേന്ദ്രം ക്വാറന്റൈന്‍ ചെയ്തത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററിനുള്ളിലെ എല്ലാവിധ നീക്കങ്ങളും അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിനായി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

സാന്‍ ആന്റണിയോയ്ക്ക് സമീപമുള്ള ഈ കേന്ദ്രത്തിലാണ് കുട്ടികളടക്കമുള്ള അഭയാര്‍ത്ഥി കുടുംബങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ 1,100-ലധികം ആളുകള്‍ ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.അഞ്ചാംപനി അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ രോഗബാധ വലിയൊരു പാന്‍ഡെമിക്കിലേക്ക് നയിക്കുമോ എന്ന ആശങ്ക ആരോഗ്യവിദഗ്ധര്‍ പങ്കുവെക്കുന്നു. മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ ടെക്‌സസില്‍ ഉണ്ടായ അഞ്ചാംപനി ബാധയില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അതീവ സുരക്ഷാ കേന്ദ്രത്തിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Similar News