ഭിന്നശേഷിക്കാരിയായ മകളെ പട്ടിണിക്കിട്ടു കൊന്നു: അമ്മയ്ക്ക് 15 വര്‍ഷം തടവ്

Update: 2026-01-27 12:17 GMT

ന്യൂമെക്‌സിക്കോ :അമേരിക്കയിലെ അല്‍ബുക്കര്‍ക്കിയില്‍ ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ ക്രൂരമായ അവഗണനയിലൂടെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 33 കാരിയായ ഡോറീലിയ എസ്പിനോസയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

കാഴ്ചശക്തിയില്ലാത്തതും അപസ്മാര രോഗിയുമായിരുന്ന മരിയ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മരിക്കുമ്പോള്‍ വെറും 18 കിലോ (40 പൗണ്ട്) മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശരീരത്തില്‍ ഒട്ടും കൊഴുപ്പോ പേശികളോ അവശേഷിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

പെണ്‍കുട്ടി മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മുറിയില്‍ ഈച്ചകളും രക്തവും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. അഞ്ചോ ആറോ ദിവസത്തോളം നീണ്ടുനിന്ന കടുത്ത അവഗണനയാണ് മരണകാരണമെന്ന് ജഡ്ജി നിരീക്ഷിച്ചു.

താന്‍ മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന അധ്വാനിയായ അമ്മയാണെന്നും മകളുടെ മരണം താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതിയില്‍ എസ്പിനോസ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാല്‍ ഇതൊരു അപകടമല്ലെന്നും ബോധപൂര്‍വമായ പീഡനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.പ്രതിയുടെ മാനസികാരോഗ്യം കണക്കിലെടുത്തെങ്കിലും, കുട്ടി അനുഭവിച്ച വേദന അതിഭീകരമാണെന്ന് വിലയിരുത്തിയ കോടതി 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

Similar News