മൂവാറ്റുപുഴ: ഗോവയിലെ കണ്ടോലിം ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി യുവതിയടക്കം രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കടാതി കാടാപുറത്ത് പോൾ ബേസിലിന്റെ മകൾ അനുജ സൂസൻ പോൾ (22), ബെംഗളൂരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വർ (23) എന്നിവരാണു മുങ്ങി മരിച്ചത്.

അഹമ്മദാബാദിലെ മുദ്ര ഇൻസ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളാണിവർ. കോട്ടയം അക്കര കുടുംബാംഗമാണ് അനുജ. മൂവാറ്റുപുഴയിലാണ് അനുജയുടെ കുടുംബം താമസിക്കുന്നത്. നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു അനുദ. അതുകൊണ്ട് തന്നെ ഗോവയിലെ ദുരന്തത്തെ ഞെട്ടലോടെയാണ് നാട്ടുകാർ ഏറ്റെടുത്തത്.

അഹമ്മദാബാദിൽ നിന്ന് അഞ്ചു ദിവസത്തെ ടൂറിനായി ഈമാസം നാലിനായിരുന്നു വിദ്യാർത്ഥിസംഘം ഗോവയിലെത്തിയത്. ഇന്നലെ രാവിലെ കണ്ടോലിം ബീച്ചിൽ ആറു വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാലു പേർ കടലിൽ മുങ്ങിയെങ്കിലും രണ്ടു പേരെ രക്ഷപ്പെടുത്താനായി. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

അനുജയുടെ മൃതദേഹം ഇന്നു രാവിലെ 11ന് നാട്ടിലെത്തിക്കും. ഈസ്റ്റ് കടാതി ഗ്രീൻവുഡ് വില്ലയിൽ വൈകിട്ട് നാലിന് പ്രാർത്ഥനയ്ക്കു ശേഷം അഞ്ചിന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ (അരമന പള്ളി) സംസ്‌കാരം നടക്കും. പിതാവ് പോൾ ബേസിൽ ചെന്നൈ വിൽഗ്രോ ഇന്നവേഷൻസ് കമ്പനി സിഇഒയാണ്. മാതാവ്: സിന്ധു, . സഹോദരി: അഞ്ജലി.