മലപ്പുറം: ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികളിലൊരാളായ അദ്ധ്യാപിക അപർണ ശിവകാമിയുടെ വീട് ആക്രമിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് സംഭവം ഗൗരവമായി കാണാതിരിക്കുകയും നിസാര വകുപ്പുകളിട്ട് കേസെടുക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.

അപർണയുടെ മലപ്പുറം കാക്കഞ്ചേരിയിലെ വീടാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമിക്കപ്പെട്ടത്. ആക്രമത്തിൽ വീടിന്റെ ചില്ലുകൾ തകർന്നിരുന്നു.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ പൊലീസ് നിസ്സാര വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന ആക്ഷേപം തുടക്കം മുതൽ ഉയർന്നിരുന്നു. ആക്രമണം നടന്ന സമയത്ത് അപർണയുടെ മകൾ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ ചില്ലുകൾ എറിഞ്ഞു തകർത്തിരുന്നു. ഭവനഭേദനം അടക്കമുള്ള അക്രമങ്ങൾ നടന്നിട്ടും പൊലീസ് ഇതിന് ഗൗരവത്തിലെടുത്തില്ല എന്നാണ് ആക്ഷേപം.

അക്രമികളെ കണ്ടില്ലെന്നും എന്നാൽ പുറത്തുനിന്ന് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടതായും അവർ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ശബരിമലയിൽ പോകാൻ യുവതി താൽപര്യം പ്രകടിപ്പിച്ച് എറണാകുളത്ത് വാർത്താ സമ്മേളനം നടത്തിയത്. സംഭവ ദിവസം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.